വാക്സിൻ വിതരണം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്..സാഹചര്യങ്ങൾ വിലയിരുത്തും
ദില്ലി; ജനുവരി 16 ന് രാജ്യവ്യാപകമായി കൊവിഡ് വാക്സിൻ വിതണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച.ചർച്ചയിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളും വിലയിരുത്തും.കൊവിഡ് വാക്സിനുകളായ കൊവിഷീൽഡിനും കൊവാക്സിനും അനുമതി നൽകിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ ചർച്ചയാണിത്.
ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ എന്നിവർ ഉൾപ്പെടെ മൂന്ന് കോടി പേർക്കാകും വാക്സിൻ വിതരണം ചെയ്യുക.രാജ്യവ്യാപകമായി കുത്തിവയ്പ്പ് നടത്തുന്നതിന് കോവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് (കോവിൻ) എന്ന ഒരു സംയോജിത അപ്ലിക്കേഷൻ സർക്കാർ ഉപയോഗിക്കും. അതേസമയം ആപ്ലിക്കേഷൻ ഇതുവരെ പുറത്തിറക്കിയിട്ടില്ല.അതേസമയം വാക്സിൻ വിതരണത്തിന് തൊട്ട് മുൻപ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ട് ഉണ്ട്.

അതിനിടെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 നാണ് കൂടിക്കാഴ്ച. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരാനുണ്ടായ സാഹചര്യം, പരിശോധകൾ, ചികിത്സ നടപടികൾ തുടങ്ങിയവ കേന്ദ്രസംഘം പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ട് പിന്നാലെ ക്രിസ്തുമസ്,പുതുവത്സര ആഘോഷങ്ങളുമാണ് കൊവിഡ് ഉയരാൻ കാരണമായതെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ.
ഞായറാഴ്ച സംസ്ഥാനത്ത് 4545 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4659 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.












Click it and Unblock the Notifications