ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ബാഹ്യശക്തികൾ നിയന്ത്രിച്ചിരുന്നു; ആരോപണവുമായി ജസ്റ്റിസ് കുര്യൻ ജോസഫ്
Recommended Video

ദില്ലി: സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പരസ്യ പ്രതിഷേധങ്ങളുടെ ഭാഗമായി വിവാദങ്ങളുടെ ചരിത്രത്തിൽ കൂടി ഇടം പിടിച്ച ശേഷമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് പടിയിറങ്ങിയത്. ചീഫ് ജസ്റ്റിസിന്റെ പ്രവർത്തന ശൈലിക്കെതിരെ ജസ്റ്റിസ് കുര്യൻ ജോസഫും മൂന്ന് സഹപ്രവർത്തകരും വാർത്താസമ്മേളനം വിളിച്ചുചേർത്ത് തുറന്നടിച്ചു. രാജ്യത്തെ നടുക്കിയ ആ പ്രതിഷേധങ്ങളെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നെണ്ട് ബോധ്യമായ സാഹചര്യത്തിലാണ് പരസ്യപ്രതിഷേധവുമായി രംഗത്ത് വന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറയുന്നു. കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകളെ തീരുമാനിക്കുന്നതിൽ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നു.

അസാധാരണ വാർത്താ സമ്മേളനം
ജസ്റ്റിസ് കുര്യൻ ജോസഫിനെ കൂടാതെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരായാ ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് മദൻ ബി ലോകൂർ, രജ്ഞൻ ഗോഗോയി എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. ചീഫ് ജസ്റ്റിസിന്റെ പ്രവർത്തനം സുതാര്യമായല്ല നടക്കുന്നത് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പ്രതികരിക്കേണ്ടി വന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറയുന്നു.

സമവായ ശ്രമങ്ങൾ
ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസുമായി നേരിട്ട് സംസാരിച്ചു, അദ്ദേഹത്തിന് കത്തെഴുതി. രാജ്യത്തെ പരമോന്നത നീതി പീഠത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടക്കുന്നതെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പത്രസമ്മേളനം വിളിച്ചുചേർക്കുക എന്ന അസാധാരണ നടപടിയിലേക്ക് നീങ്ങിയതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

പ്രത്യേക താൽപര്യങ്ങൾ
പ്രത്യേക താൽപര്യങ്ങൾ മുൻനിർത്തിയാണ് കേസുകൾ നൽകിയത്. ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനാണ് നൽകിയിരുന്നത്. പ്രധാനപ്പെട്ട ഹർജി തീർത്തു അപ്രധാനമായ ബെഞ്ചിന് നൽകിയതിനെ ജസ്റ്റിസുമാർ ചോദ്യം ചെയ്തു. ഇതിനെതിരെ ജസ്റ്റിസ് അരുൺ മിശ്ര പരസ്യമായി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

ചെലമേശ്വറിന് പിന്തുണ
പരസ്യപ്രതികരണം നടത്തുന്നതിന് ജസ്റ്റിസ് ചെലമേശ്വറാണ് മുൻകൈ എടുത്തത് . ബാക്കി മൂന്ന് പേർ അദ്ദേഹത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല.

ജനുവരി 12
2018 ജനുവരി 12നാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിൽവെച്ച് സുപ്രീംകോടതിയിലെ ജസ്റ്റിസുമാർ അസാധാരണ വാർത്താ സമ്മേളനം നടത്തുന്നത്. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വധക്കേസ് വാദംകേട്ട ജസ്റ്റിസ് ലോയയുടെ മരണം ചീഫ് ജസ്റ്റിസിന് പ്രത്രേയക താൽപര്യമുള്ള ബെഞ്ചിന് വിട്ടതിനെതിരെയായിരുന്നു പ്രധാനമായും പ്രതിഷേധം. അമിത് ഷായെ പ്രതിചേർക്കപ്പെട്ട കേസായിരുന്നു സൊഹ്റാബുദ്ദീൻ ഷെയ്ഖ് വധക്കേസ്.












Click it and Unblock the Notifications