മോദി ഒരു കാര്യം ആവശ്യപ്പെട്ടു, അമിത് ഷാ അനുസരിച്ചു, മഹാരാഷ്ട്രയിലേത് ടോപ് സീക്രട്ട് ഓപ്പറേഷൻ!
മുംബൈ: ഒറ്റരാത്രിയിലെ അട്ടിമറിയിലൂടെ ഭരണം പിടിച്ച് കോണ്‍ഗ്രസിനേയും ശിവസേനയേയും എന്‍സിപിയേയും ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ആയിരുന്നു ശ്രദ്ധാ കേന്ദ്രങ്ങള്‍. ബിജെപി കാര്യമായ അനക്കമൊന്നും ഇല്ലാതെ മൗനം പാലിക്കുകയായിരുന്നു.
എന്നാല്‍ ദില്ലിയിലെ ഉന്നത കേന്ദ്രങ്ങള്‍ മാത്രം അറിഞ്ഞൊരു ഓപ്പറേഷന്‍ മഹാരാഷ്ട്ര അണിയറയില്‍ പുരോഗമിക്കുന്നത് ആരും അറിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയില്‍ പ്രശ്‌ന പരിഹാരത്തിന് ഇറങ്ങാന്‍ മടി കാണിച്ച അമിത് ഷായെ ഉണര്‍ത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫട്നാവിസിന്റെ തീരുമാനം
സഖ്യകക്ഷിയായ ശിവസേന മുന്നോട്ട് വെച്ച 50:50 ഫോര്‍മുലയ്ക്ക് വഴങ്ങിയിരുന്നുവെങ്കില്‍ അര്‍ധരാത്രി അട്ടിമറി നാടകം നടത്താന്‍ അമിത് ഷായ്ക്ക് ഉറക്കമിളക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദവി ശിവസേനയുമായി പങ്ക് വെയ്ക്കാന്‍ സാധിക്കില്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ് ഉറച്ച നിലപാട് എടുത്തതോടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് തുടക്കം കുറിച്ചത്.

താൽപര്യം കാണിക്കാതെ ഷാ
ദേവേന്ദ്ര ഫട്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുന്നതിനോട് അമിത് ഷായ്ക്ക് താല്‍പര്യമില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയില്‍ ശിവസേനയെ അനുനയിപ്പിക്കാനോ പ്രശ്‌നപരിഹാരമുണ്ടാക്കാനോ അമിത് ഷാ വലിയ താല്‍പര്യം കാട്ടിയതുമില്ല. നിതിന്‍ ഗഡ്കരിയെ ഇറക്കി ആര്‍എസ്എസ് പ്രശ്‌നപരിഹാരത്തിന് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടതുമില്ല.

അപകടം മണത്തു
ഇതോടെയാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് ശിവസേന കോണ്‍ഗ്രസ്-എന്‍സിപി പാളയത്തിലേക്ക് എത്തുന്നത്. കോണ്‍ഗ്രസും എന്‍സിപിയുമായുളള ശിവസേനയുടെ സഖ്യശ്രമങ്ങള്‍ വിജയിക്കില്ലെന്നും ശിവസേന മടങ്ങി വരും എന്നുമായിരുന്നു ബിജെപി കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ പൊതുമിനിമം പരിപാടിയുണ്ടാക്കിയും മന്ത്രിസ്ഥാനങ്ങളില്‍ ധാരണയുണ്ടാക്കിയും ത്രികക്ഷികള്‍ മുന്നോട്ട് തന്നെ നീങ്ങിയതോടെ ബിജെപിക്ക് അപകടം മണത്തു.

'മഹാരാഷ്ട്ര നഷ്ടമാകരുത്'
മടിച്ച് നിന്ന അമിത് ഷായോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 'മഹാരാഷ്ട്ര നഷ്ടമാകരുത്' എന്നാണ്. ഇതോടെ ബിജെപി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമാക്കി. കോണ്‍ഗ്രസിനേയും ശിവസേനയേയും എന്‍സിപിയേയും പിന്തുടര്‍ന്ന മാധ്യമങ്ങള്‍ ബിജെപി രഹസ്യമായി നടത്തിയ നീക്കങ്ങള്‍ ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ മാത്രമാണ് അറിയുന്നത് പോലും.

ഒരാഴ്ച മുൻപേ നീക്കം
ശിവസേന ഉടക്കിയത് മുതല്‍ ബിജെപിയുടെ കണ്ണ് അജിത് പവാറില്‍ ആയിരുന്നു. മുഖ്യമന്ത്രി പദവി 5 വര്‍ഷത്തേക്ക് ശിവസേനയ്ക്ക് വിട്ട് കൊടുക്കുന്നതില്‍ അജിത് പവാറിനുളള അതൃപ്തി ബിജെപി തിരിച്ചറിഞ്ഞു. മാത്രമല്ല പവാര്‍ കുടുംബത്തിലെ അധികാര തര്‍ക്കവും മുതലെടുത്ത ബിജെപി അജിത് പവാറിനെ ചാക്കിലാക്കാനുളള നീക്കങ്ങള്‍ ഒരാഴ്ച മുന്‍പ് തന്നെ തുടങ്ങി.

അറിഞ്ഞത് ഉന്നതർ മാത്രം
മഹാരാഷ്ട്രയിലും ദില്ലിയിലും ഉളള ബിജെപിയുടെ ഉന്നത അധികാര കേന്ദ്രങ്ങള്‍ മാത്രം അറിഞ്ഞിട്ടുളളതായിരുന്നു ഈ കളി. രഹസ്യമായ ഈ നീക്കങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, അമിത് ഷായുടെ വിശ്വസ്തനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഭൂപീന്ദര്‍ യാദവ്, ദേവേന്ദ്ര ഫട്‌നാവിസ്, അടുത്ത അനുയായികളായ ഗിരീഷ് മഹാജന്‍, പ്രകാശ് ലാഡ്, ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു.

ചുക്കാൻ പിടിച്ച് ഭൂപീന്ദര്‍ യാദവ്
ദില്ലി ബിജെപി ആസ്ഥാനത്തെ അഞ്ചാം നിലയിലെ അമിത് ഷായുടെ മുറിയും ലോക് കല്യാണ്‍ മാര്‍ഗിലെ നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയും ആയിരുന്നു വാര്‍റൂമുകള്‍. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യ ചര്‍ച്ചകള്‍ അന്ത്യഘട്ടത്തിലേക്ക് കടക്കവേ ഭൂപീന്ദര്‍ യാദവ് ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് പറന്നിറങ്ങി. രഹസ്യ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഫട്‌നാവിസ് നിരന്തരം അജിത് പവാറിനെ ബന്ധപ്പെട്ട് കോണ്ടിരുന്നു.

രാത്രി വരെ ചർച്ചകളിൽ സജീവം
കഴിഞ്ഞ ആഴ്ച എന്‍സിപിയും കോണ്‍ഗ്രസും ആദ്യമായി ഒരുമിച്ച് യോഗം ചേരുന്നതിന് മുന്‍പ് താന്‍ മണ്ഡലമായ ബാരാമതിയിലേക്ക് പോകുന്നു എന്നാണ് അജിത് പവാര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് യോഗത്തിന് പവാര്‍ എത്തുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി വരെ വര്‍ളിയിലെ നെഹ്രു സെന്ററില്‍ നടന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായി അജിത് പവാര്‍ ഉണ്ടായിരുന്നു.

ചരട് വലിച്ച് റാണെയും
യോഗം കഴിഞ്ഞതിന് ശേഷം പുലര്‍ച്ചെ നാല് മണി വരെയാണ് അജിത് പവാര്‍ ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസുമായി ചര്‍ച്ച നടത്തിയതും പിന്തുണയ്ക്കാന്‍ തീരുമാനം എടുത്തതും. അതിനിടെ ശിവസേന, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാനും ബിജെപി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മുന്‍ ശിവസേന നേതാവ് നാരായണ്‍ റാണെയും അജിത് പവാറിനെ ബിജെപി പാളയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.












Click it and Unblock the Notifications