അടപടലം തകരുമോ ആസാദ്? കോൺഗ്രസിലേക്ക് മടങ്ങാൻ മുൻ ഉപമുഖ്യമന്ത്രി, കൂടുതൽ പേർ തിരിച്ചെത്തും?
ദില്ലി: കോൺഗ്രസ് എംം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരിലേക്ക് കടക്കാനിരിക്കെ മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് രൂപീകരിച്ച ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ പൊട്ടിത്തെറി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് മൂന്ന് നേതാക്കളെ പുറത്താക്കി.
മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രി ഡോ. മനോഹർലാൽ, മുൻ നിയമസഭാംഗം ബൽവൻ സിങ് എന്നിവരെയാണ് പുറത്താക്കിയത്. നേതാക്കൾ ഉടൻ കോൺഗ്രസിലേക്ക് മടങിയേക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതൃത്വവുമായി നേതാക്കൾ ബന്ധം പുലർത്തിയിരുന്നതായും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ പദ്ധതിയിട്ടിരുന്നതായും ഡെമോക്രാറ്റിക് ആസാദ് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

കോൺഗ്രസിലെ പ്രമുഖ നേതാക്കളായിരുന്ന മൂവരും ഇക്കഴിഞ്ഞ സപ്റ്റംബറിലാണ് ആസാദിന്റെ പുതിയ പാർട്ടിയിൽ ഭാഗമായത്. പി ഡി പി- കോൺഗ്രസ് സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു താരാ ചന്ദ്. മനോഹർ ലാൽ മുൻ സംസ്ഥാന മന്ത്രിയായിരുന്നു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചതോടെ കോൺഗ്രസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് നേതാക്കൾ പാർട്ടി വിടുകയും ആസാദിനൊപ്പം ചേരുകയും ചെയ്തു. അന്ന് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്.

അതേസമയം ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുടെ ലക്ഷ്യങ്ങളെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പാർട്ടി നേതാക്കൾ വിമർശിച്ചു. എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് താരാ ചന്ദ് പ്രതികരിച്ചു. ആസാദുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് ഞാൻ . അദ്ദേഹം പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ കോൺഗ്രസ് വിട്ട് പൂർണ പിന്തുണയമായി ഒപ്പം നിന്നു. പാർട്ടിക്ക് സംസ്ഥാനത്ത് യാതൊരു അടിത്തറയും ഇല്ല. ഇപ്പോൾ പുറത്താക്കിയെന്ന് കേൾക്കുന്നു, വിചിത്രം തന്നെ, എന്നായിരുന്നു താരാ ചന്ദ് പറഞ്ഞത്.

ബി ജെ പി ഒഴികെയുള്ള ഏതെങ്കിലും മതേതര പാർട്ടിയിൽ ഉടൻ ചേരുമെന്നും താരാ ചന്ദ് പ്രതികരിച്ചു. അതേസമയം താരാ ചന്ദ് കോൺഗ്രസിലേക്ക് തന്നെ മടങ്ങിയേക്കുമെന്നാണ് സൂചന. ഹൈക്കമാന്റിനെ പുകഴ്ത്തി താരാ ചന്ദ് പ്രതികിച്ചിരുന്നു.മാത്രമല്ല ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിൽ തനിക്ക് താത്പര്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും പോലുള്ള നേതാക്കൾ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമ്പോൾ ഞങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് ചോദിക്കേണ്ടതുണ്ടോയെന്നും ഞങ്ങൾ മറ്റെന്ത് ചെയ്യുമെന്നാണ് കരുതുന്നതെന്നും താരാ ചന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
താരാ ചന്ദിന്റെ രാജിയോടെ കൂടുതൽ നേതാക്കൾ ആസാദിന്റെ പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.

അതിനിടെ നേരത്തേ ആസാദ് പാർട്ടി രൂപീകരിച്ചപ്പോൾ അപ്നി ദൾ പോലുള്ള പാർട്ടികളിൽ നിന്നും ആസാദിന്റെ പാർട്ടിയിലേക്ക് നിരവധി നേതാക്കൾ എത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിലൊരു കൊഴിഞ്‍് പോക്കും ഉണ്ടായിട്ടില്ല. വമ്പൻ പ്രഖ്യാപനങ്ങളുമായി കളത്തിലിറങ്ങിയ ആസാദിന് കാര്യമായ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബറിൽ പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും പ്രമുഖ നേതാക്കളെയൊന്നും ഒപ്പം കൂട്ടാൻ ഗുലാം നബിക്ക് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications