സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി തീരുമാനം പിൻവലിക്കും; നിബന്ധനകളുമായി വിമത എംഎൽഎമാർ
ബെംഗളൂരു: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി തീരുമാനം പിൻവലിക്കുമെന്ന് എംഎൽഎമാർ. രാജിക്കത്ത് സമർപ്പിച്ച 11 എംഎൽഎമാരിൽ 3 പേരാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. സോമശേഖർ, ബസവരാജ്, ശിവറാം എന്നീ എംഎലഎമാരാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആവശ്യം പരിഗണിച്ചില്ലെങ്കിൽ രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കി മറ്റൊരു എംഎൽഎ കൂടി രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് സൂചന.
ഡികെ കോണ്‍ഗ്രസ് രക്ഷകന്‍; കര്‍ണാടകത്തില്‍ തന്ത്രം മെനഞ്ഞ് ശിവകുമാര്‍, നാലുപേര്‍ പിന്‍മാറി!!
അതേസമയം കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗയെ മുഖ്യമന്ത്രിയാക്കണമെന്ന് ചില വിമത എംഎൽഎമാർ ഡികെ ശിവകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. 11 ഭരണകക്ഷി എംഎൽഎമാരാണ് ശനിയാഴ്ച വിധാൻ സൗധയിൽ സ്പീക്കറുടെ ഓഫിസിൽ എത്തിയത്. സ്പീക്കർ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ പ്രൈവറ്റ് സെക്രട്ടറിയുടെ കൈയ്യിലാണ് രാജിക്കത്ത് കൈമാറിയത്. 11 പേർ രാജി സമർപ്പിച്ചതായി സ്പീക്കർ രമേശ് കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച അവധിയും, തിങ്കളാഴ്ച മറ്റ് ചില ഔദ്യോഗിക തിരക്കുകളും ഉള്ളതിനാൽ തിങ്കളാഴ്ച രാജിയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സ്പീക്കർ വ്യക്തമാക്കി. കർണാടകയിലെ സഖ്യ സർക്കാരിന്റെ ഭാവി എന്താകുമെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു സ്പീക്കറുടെ മറുപടി. പ്രതിസന്ധിയെ സർക്കാർ അതിജീവിക്കുമോ സർക്കാർ വീഴുമോയെന്നത് നിയമസഭയിൽ തീരുമാനിക്കപ്പെടുമെന്നും സ്പീക്കർ വ്യക്തമാക്കി.
അതേ സമയം ഗവർണർ ക്ഷണിച്ചാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ വ്യക്തമാക്കി. 105 എംഎൽഎമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സ്പീക്കർ രാജി സ്വീകരിച്ചാൽ കുമാരസ്വാമി സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാകാനാണ് സാധ്യത. നിവലിൽ വിദേശത്തുള്ള മുഖ്യമന്ത്രി കുമാരസ്വാമി തിങ്കളാഴ്ച മാത്രമെ മടങ്ങിയെത്തുകയുള്ളു.