യുഎസ്- ഇറാൻ സംഘർഷം: ഇന്ത്യയുടെ ഏത് സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് ഇറാൻ, വേണ്ടത് സമാധാനം
ദില്ലി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടെ ഇന്ത്യയുടെ ഏത് സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് ഇറാൻ. ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ചെഗേനിയാണ് ഇത്തരത്തിൽ പ്രതികരിച്ചത്. ഇറാനിയൻ സൈനിക മേധാനി സുലൈമാനിയെ വധിച്ചതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതോടെയാണ് യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ തീവ്രത കുറക്കുന്നതിനായി ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ഏത് തരം നീക്കങ്ങളെയും സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ദില്ലിയിലെ ഇറാനിയൻ എംബസിയിൽ സുലൈമാനിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ലോക സമാധാനം നിലനിർത്തുന്നത്തിൽ ഇന്ത്യ വലിയ പങ്കാണ് വഹിക്കുന്നത്. എല്ല സംഘർഷത്തിന്റെ തീവ്രത കുറക്കുന്നതിനായി എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാത്തരത്തിലുള്ള പ്രാരംഭ നടപടികളെയും സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ചും നല്ല സുഹൃത്തായ ഇന്ത്യയിൽ നിന്നും. സംഘർഷം ശക്തമാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"ഞങ്ങൾ യുദ്ധത്തിന് വേണ്ടിയല്ല ശ്രമിക്കുന്നത് മേഖലയിലെ എല്ലാവരുടേയും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയാണ്. ലോകത്ത് സമാധാനവും സമൃദ്ധിയുമുണ്ടാക്കുന്നതിൽ ഇന്ത്യയുൾപ്പെടെ ഏത് രാജ്യങ്ങളിൽ നിന്നുള്ള നീക്കത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാഖിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം രാജ്യം തിരിച്ചടിച്ചത് പ്രതിരോധിക്കാനുള്ള അവകാശത്തിന്മേലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബുധനാഴ്ച ഇറാഖിലെ യുഎസ് താവളങ്ങളിൽ മിസൈൽ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാനി ഖുദ്സ് സേനയുടെ തലവനായ മേജർ ജനറൽ സുലൈമാനി ഉൾപ്പെടെ എട്ട് സൈനിക ഉദ്യോഗസ്ഥരാണ് യുഎസ് മിസൈൽ ആക്രമണത്തിൽ ഇറാഖിൽ വെച്ച് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ച ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സുലൈമാനി ഉൾപ്പെട്ട സംഘം സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications