ഔദ്യോഗിക പദവി നേടാനുള്ള അടങ്ങാത്ത ആഗ്രഹം; 18 മാസം വി ഐ പി ജീവിതം; ഒടുവില്‍ പൊലീസ് പിടിയില്‍
ദില്ലി: വിഐപി ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹം യുവതിയെ എത്തിച്ചത് അഴിക്കുള്ളില്‍. 18 മാസമായി പൊലീസിനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കബളിപ്പിച്ച യുവതി കഴിഞ്ഞ ദിവസമാണ് നോയ്ഡ പൊലീസിന്റെ പിടിയിലായത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്ത അവളുടെ ആഗ്രഹം ഏതെങ്കിലും സര്‍ക്കാര്‍ സേവന വകുപ്പുകളില്‍ ജോലി നേടുകയെന്നായിരുന്നു. പക്ഷേ 2007ലെ പരീക്ഷയില്‍ അവള്‍ തോറ്റു. എങ്കിലും ഒരു വി ഐ പി ജീവിതം നയിക്കണമെന്ന അവരുടെ ആഗ്രഹം വളര്‍ന്നു കൊണ്ടേയിരുന്നു. അതിനായി അവള്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. പുതിയ സാങ്കേതിക വിദ്യയും പഴയ തന്ത്രങ്ങളുമുപയോഗിച്ച് കഴിഞ്ഞ 18 മാസമായി അവള്‍ ആഗ്രഹിച്ച രീതിയില്‍ കഴിഞ്ഞു.
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച സോയ ഖാനെയും മുന്‍ ബാങ്കറായ അവരുടെ ഭര്‍ത്താവ് ഹര്‍ഷ് പ്രതാപ് സിംഗിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി നോയ്ഡ പൊലീസ് അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ കബളിപ്പിച്ചതായും നോയ്ഡ, ഗുരുഗ്രാം, മീററ്റ്, ഗാസിയബാദ്, മൊറാദാബാദ് എന്നിവിടങ്ങളില്‍ പൊലീസ് എസ്‌കോര്‍ട്ടോട് കൂടി ഇവര്‍ സഞ്ചരിച്ചതായും പൊലീസ് പറയുന്നു. കൂടാതെ സര്‍ക്കാര്‍ സുരക്ഷ അനുഭവിക്കുന്ന സമയത്ത് ഇവരെ പൊലീസുകാരും മറ്റുള്ളവരും സല്യൂട്ട് ചെയ്തതായും അന്വേഷണത്തില്‍ തെളിഞ്ഞു.

പൊലീസ് എസ്‌കോര്‍ട്ട് നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് മാര്‍ച്ച് 23ന് ഗൗതം ബുദ്ധ നഗര്‍ എസ് എസ് പി വൈഭവ് കൃഷ്ണയെ വിളിച്ച് യുവതി പരാതി പറഞ്ഞു. സംശയം തോന്നിയ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും സ്ഥലത്ത് റെയ്ഡ് നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യുവതിയുടെ കള്ളി വെളിച്ചത്തായത്. നോയ്ഡയിലെ 3 മുറി വാടക വീട്ടില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. 35കാരിയായ യുവതി മീററ്റിലെ ഡോക്ടറുടെ മകളാണ്. 40കാരനായ സിംഗ് കാണ്‍പൂരിലെ പൊലീസ് ഓഫീസറുടെ മകനാണ്.












Click it and Unblock the Notifications