മുഖ്യമന്ത്രി യെദ്യൂരപ്പ വലിയ തീരുമാനങ്ങളൊന്നും എടുക്കേണ്ടെന്ന് സുപ്രീം കോടതി, കാര്‍ഷിക ലോൺ തള്ളിയത്!
ദില്ലി: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിലുള്ള അനിശ്ചിതത്വം നിലനില്‍ക്കെ യെദ്യൂരപ്പക്ക് നിര്‍ദേശവുമായി സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് വരെ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
വ്യാഴാഴ്ച രാവിലെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് യെദ്യുരപ്പ പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ തള്ളുമെന്നാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം നേരത്തെ തന്നെ ബിജെപി പ്രകടന പത്രികയിലും പാര്‍ട്ടി ഉയര്‍ത്തിക്കാണിച്ചിരുന്നു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. 104 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് നിലവില്‍ എട്ട് സീറ്റുകളുടെ കുറവാണ് ഭൂരിപക്ഷം നേടുന്നതിനുള്ളത്.

Recommended Video

യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നീക്കത്തെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയെ സമീപിച്ചത്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സ്റ്റേ ചെയ്യാന്‍ തയ്യാറാവാതിരുന്ന കോടതി വെള്ളിയാഴ്ച നിര്‍ണായക വിധിയാണ് പുറപ്പെടുവിച്ചത്. ശനിയാഴ്ച നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ട കോടതി കൂടുതല്‍ സമയം അനുവദിക്കണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കളയുകയും ചെയ്തിരുന്നു. രഹസ്യ വോട്ട് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്യൂരപ്പയും ബിജെപി നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications