അവസാനത്തെ മുസ്ലീമിനെയും കുടിയിറക്കുന്നത് വരെ ജര്‍മ്മനിയില്‍ പ്രതിഷേധം തുടരും
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഇസ്ലാം വിരുദ്ധ പ്രക്ഷോഭങ്ങള്‍ പുതിയ തലത്തിലേയ്ക്ക്.ഫ്രാന്‍സിലെ ഷാര്‍ലി ഹെബ്ദോ മാസികയ്ക്കും ജര്‍മ്മനിയിലെ ഹാംബര്‍ഗ് മോര്‍ഗണ്‍ പോസ്റ്റ് പത്രത്തിനും നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാലത്തലത്തില്‍ വന്‍ ജനപിന്തുണയാണ് ഇസ്ലാം വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. ഒരു ലക്ഷത്തിലധികം പേരാണ് ദേശവ്യാപകമായി നടന്ന ഇസ്ലാം വിരുദ്ധ പ്രതിഷേധങ്ങളില്‍ അണി നിരന്നത്.
പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗെന്‍സ്റ്റ് ദ ഇസ്ലാമിസേഷന്‍ ഓഫ് വെസ്റ്റ് (പെഗിഡ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജര്‍മ്മനിയില്‍ ഇസ്ലാം വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഫ്രാന്‍സിലെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണവും അതിനെത്തുടര്‍ന്ന് ജര്‍മ്മനിയില്‍ പത്രസ്ഥാപനത്തിന് നേരെ നടന്ന ആക്രമണവും ഒക്കെ സാധാരണക്കാര്‍ക്കിടയില്‍ പോലും ഭീതി പടര്‍ത്തിയിട്ടുണ്ട്.
രാജ്യത്തെ ഇസ്ലാമികവത്ക്കരണത്തിനെതിരെ ഏറെ നാളായി പ്രതിഷേധം ഉയരുന്നുണ്ട്. ജര്‍മ്മനിയില്‍ മുസ്ലീം കുടിയേറ്റം അവസാനിപ്പിയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. മുഹമ്മദ് നബിയെക്കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് ഷാര്‍ളി ഹെബ്ദോയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇതിന് തൊട്ടുപിന്നാലെ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിനെതിരെയും ആക്രമണം ഉണ്ടായി.
ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ആളിപ്പടരുകയാണ്. ഡ്രസ്‌നില്‍ നടന്ന പ്രതിഷേധത്തില്‍ മുപ്പതിനായിരം പേരും, ലെയ്പിസിങില്‍ ഇരുപിനായിരം പേരും മ്യൂണിക്കില്‍ പതിനേഴായിരം പേരും ഹനോവറില്‍ ഒന്‍പതിനായിരം പേരും സാര്‍ബ്രുവേക്കനില്‍ അയ്യായിരം പേരും പ്രതിഷേധത്തില്‍ പങ്കെടുത്തു.