ഫുകുഷിമ ദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തി
ടോക്കിയോ: ഫുകുഷിമ ആണവദുരന്തത്തിന് കാരണം മൂന്ന് മുന്‍ ഉദ്യോഗസ്ഥരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെ തൊഴില്‍ പരമായ വീഴ്ച ആരോപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയുടെ അന്നത്തെ ചെയര്‍മാനായിരുന്ന സനെഹിസ കട്‌സുമാതയും രണ്ട് ടെപ്‌കോ എക്‌സിക്യൂട്ടീവുകളുമാണ് ദുരന്തത്തിന് ഉത്തരവാദികളെന്നാണ് കോടതി കണ്ടെത്തിയത്.
സുനാമി ഫുകുഷിമആമവ നിലയത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന വസ്തുത അറിയാമായിരുന്നിട്ടും പ്രതിരോധിക്കാന്‍ ഒന്നും ചെയ്തില്ല. അതിനാല്‍ മുതിര്‍ന്ന പൗരന്‍മാരടക്കം ധാരാളം പേര്‍ മരിക്കുകയും ചെയ്തിരുന്നു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള ആരോപണം.
എന്നാല്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ ആകില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സത്യസന്ധത പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ വിചാരണ ആവശ്യമുണ്ടെന്നും വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. 2011 മാര്‍ച്ചിലെ ഭൂകമ്പത്തിനും സുനാമിക്കും തൊട്ടു പിന്നാലെയാണ് ഫുകുഷിമ ആണവദുരന്തം ഉണ്ടായത്.
ഫുകുഷിമ ഒന്നിലെ ഒന്നാം നമ്പര്‍ റിയാക്ടറാണ് ആദ്യം പൊട്ടിത്തെറിച്ചത്. സുനാമി മൂലം റിയാക്ടര്‍ തണുപ്പിക്കുന്ന പമ്പുകള്‍ വൈദ്യുതി ലഭിക്കാതെ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് റിയാക്ടര്‍ കോര്‍ തണുപ്പിക്കാനുള്ള സംവിധാനം തകരാറിലാവുകയും റിയാക്ടറിനകത്തെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ച് സ്‌ഫോടനം സംഭവിക്കുകയുമായിരുന്നു.