ഉംറ ചെയ്തത് 5 ദശലക്ഷം തീർത്ഥാടകർ; ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല
റിയാദ്; ഉംറ പുനരാരംഭിച്ചതിനുശേഷം ഇതുവരെ എത്തിയത് 5 ദശലക്ഷം തീർത്ഥാടകർ. എന്നാൽ തീർത്ഥാടകർക്ക് ആർക്കും തന്നെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രി ഡോ മുഹമ്മദ് സാലിഹ് ബെന്ദൻ പറഞ്ഞു.ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് മക്ക ഗവർണർ അമീർ ഖാലി ദ്അൽഫൈസലുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തീർത്ഥാടകർക്ക് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു. മന്ത്രാലയത്തിന്റെ വികസന പദ്ധതികളും അദ്ദേഹം കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം മാർച്ച് മുതൽസൗദിയിൽ ഉംറ തീർത്ഥാടനം നിർത്തി വെച്ചിരുന്നു. പിന്നീട് സപ്റ്റംബർ 22 മുതൽ നാല് ഘട്ടങ്ങളിലായാണ് ഉംറ പുനസ്ഥാപിച്ചത്.
പ്രതിദിനം 6000 തീർത്ഥാടകർ എന്ന നിലയിലായിരുന്നു തീർത്ഥാടനം ആരംഭിച്ചത്.
ഒക്ടോബർ 18 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ തീർത്ഥാടകരുടെ എണ്ണം 15,000 ആയി ഉയർത്തിയിരുന്നു. നവംബർ ഒന്നിന് ആരംഭിച്ച മൂന്നാം ഘട്ടത്തിലാണ് രാജ്യത്തിന് പുറത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാനുള്ള അനുമതി നൽതിയത്. ഇതോടൊപ്പം പ്രതിദിന തീർത്ഥാടകരുടെ എണ്ണം 20,000 ആയി ഉയർത്തുകയും ചെയ്തു.
അതേസമയം ലോകത്തിന് ആശങ്ക പരത്തി യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസുകൾ റിപ്പോർട്ട് ചെയ്തത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് വീണ്ടും താല്‍കാലികമായി സൗദി നിർത്തിവെച്ചിരിക്കുകയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി അതിർത്തികൾ അടക്കുകയും അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് ഹജ്ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
ഉംറയ്ക്ക് ഈഴ്ച വരാൻ നിശ്ചയിച്ചവർക്ക് വിമാന സർവ്വീസ് പുനരാരംഭിച്ച ശേഷം അതിനുള്ള നടപടികൾ ഏജന്‍സികളുടെ സഹകരണത്തോടെ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം വിലക്ക് പ്രഖ്യാപിച്ചതോടെ 300 ഓളം ഉംറ തീർത്ഥാടകർ മക്കയിൽ കുടുങ്ങിക്കിടക്കുന്നുണഅട്. ഇവർക്ക് യാത്ര പുനരാരംഭിക്കും വരെ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications