ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം: ചൈന പയറ്റുന്നത് സമ്മര്‍ദ്ദ തന്ത്രം!!
വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യയെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് നീക്കമെന്നാണ് സൂചന
ബീജിങ്: സിക്കിമിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ചൈന പയറ്റുന്നത് സമ്മര്‍ദ്ധ തന്ത്രമെന്ന് സൂചന. സിക്കിമിലെ ഡോക് ലയിലെ അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ ചൈന ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന സൂചനകള്‍ നല്‍കിയത് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ്. ചൈനയുടെയും പാകിസ്താന്‍റെയും സഹകരണത്തോടെ നടത്തുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യയെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള അപ്രതീക്ഷിത നീക്കമെന്നാണ് വാര്‍ത്താ ഏജന്‍സി നല്‍കുന്ന സൂചന.
കഴിഞ്ഞ ദിവസം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുന്നതിനെതിരെ രംഗത്തെത്തിയ ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വാ നേരത്തെ ചൈനീസ് പങ്കാളിത്തോടെ നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. പദ്ധതി ചൈനീസ് ഉല്‍പ്പന്നമല്ലെന്നും ഇത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക- വ്യാപാര രംഗത്തെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും ഏജന്‍സി പുറത്തിറക്കിയ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ചൈനീസ് സൈന്യം
സിക്കിം- ടിബറ്റ്- ഭൂട്ടാന്‍ എന്നീ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഡോക് ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് ചൈനീസ് വാദം. നാഥുലാ ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ തീര്‍ഥാടകരെ ചൈനീസ് സൈന്യം തടഞ്ഞതും ചൈനയുടെ നീക്കത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്. മെയ് മാസത്തില്‍ ചൈനയില്‍ നടന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ഇന്ത്യയ്ക്കെതിരെ ചൈന കരുനീക്കങ്ങള്‍ നടത്തുന്നത്.
ചൈനയുടേത് സമ്മര്‍ദ്ധ തന്ത്രം
ചൈനയും പാകിസ്താനും ചേര്‍ന്ന് നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ഇന്ത്യയ്ക്കെതിരെ ചൈനീസ് വാര്‍ത്താ ഏജന്‍സി. സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച പ്രസംഗത്തിലാണ് വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യ പുലര്‍ത്തുന്ന സംശത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
അതിര്‍ത്തി തര്‍ക്കം പൊള്ളയോ
യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡ്രോണ്‍ കരാറില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് വര്‍ഷങ്ങളായി സംഘര്‍ഷമില്ലാതിരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തര്‍ക്കം ആരംഭിക്കുന്നത്. ആദ്യം കൈലാസ്- മാനസസരോവര്‍ യാത്രക്കാരെ തടഞ്ഞ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യം ചൈനയുടെ അതിര്‍ത്തി കടന്നുവെന്നും ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശത്തെ റോഡ് നിര്‍മാണം തടഞ്ഞെന്നുമുള്ള ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ചൈനയുടെ കാര്‍ക്കശ്യത്തിന് ശക്തി പകര്‍ന്ന് ചൈനീസ് മാധ്യമങ്ങളും കൃത്യമായ ഇടവേളകളില്‍ രംഗത്തെത്തിയിരുന്നു. ഇതും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളെ ബാധിച്ചിട്ടുണ്ട്.
സിന്‍ഹ്വാ ഇന്ത്യയ്ക്കെതിരെ
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഡോക് ല പ്രദേശത്തിന്‍റെ പേരില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയുടേത് ഹൃസ്വദൃഷ്ടിയും ചൈനപ്പേടിയുമാണെന്നും വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തുന്നു. സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്നില്ലെന്നും പദ്ധതി ചൈനീസ് ഉല്‍പ്പന്നമല്ലെന്നും ചൂണ്ടിക്കാണിക്കുന്ന വാര്‍ത്താ ഏജന്‍സി ചൈനീസ് നിക്ഷേപത്തോടെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലുണ്ടാവാനിടയുള്ള വളര്‍ച്ചയും മധ്യേഷ്യന്‍ രാഷ്ട്രങ്ങളും ഏഷ്യന്‍, യൂറോപ്യന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു.
പരമാധികാരത്തെ ഹനിക്കില്ല
സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്നില്ലെന്നും പദ്ധതി ചൈനീസ് ഉല്‍പ്പന്നമല്ലെന്നും, ഈ അവസരം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും സിന്‍ഹ്വാ ചൂണ്ടിക്കാണിക്കുന്നു. ഈ കൂട്ടായ്മ ലോകത്തെ അസ്ഥിരത ഇല്ലാതാക്കുമെന്നും രാഷ്ട്രീയ വിശ്വാസം കെട്ടിപ്പടുക്കുമെന്നും ഏജന്‍സി പറയുന്നു.
ചൈന- പാക് സാമ്പത്തിക ഇടനാഴി
പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയോടുള്ള എതിര്‍പ്പ് മൂലമാണ് ഇന്ത്യ മെയ് 14 ബീജിങ്ങില്‍ നടന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതെന്നും സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ ഉന്നയിച്ച കാര്യങ്ങള്‍ മനസിലാക്കാവുന്നതാണെന്നും എന്നാല്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ളത് ശരിയായ തീരുമാനമല്ലെന്നും സിന്‍ഹ്വാ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയ്ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍
വണ്‍ റോഡ്, വൺ ബെൽറ്റ് പദ്ധതിയോട് ഇന്ത്യ എതിർപ്പ് കാണിക്കുന്നതിനെതിരെ നേരത്തെ ചൈനീസ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. വൺ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഇത് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തി പ്രത്യേക ശ്രദ്ധ നേടുന്നതിനാണ് എന്നുമാണ് ചൈനീസ് മാധ്യമങ്ങളുടെ ആരോപണം. ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനായി ചൈന ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകുമെന്നും ഇന്ത്യ കണക്കകൂട്ടുന്നുവെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിച്ചിരുന്നു.
ഇന്ത്യയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല
ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഇത് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തി പ്രത്യേക ശ്രദ്ധ നേടുന്നതിനാണ് എന്നും ആരോപിക്കുന്ന ചൈനീസ് മാധ്യമങ്ങൾ ഫോറത്തിൽ ഇന്ത്യയുടെ അഭാവം ചൈനയുടെ ഫോറത്തെ തെല്ലും ബാധിക്കില്ലെന്നും അവകാശപ്പെടുന്നു. ഇത് ലോകത്തെ വളർച്ചയിലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സൃഷ്ടിക്കില്ലെന്നും മാധ്യമങ്ങൾ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യയുടെ എതിർപ്പ് സാമ്പത്തിക ഇടനാഴിയോട്
ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് എതിര്‍പ്പുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍റെ പരമാധികാരം അടിയറവ് വെച്ചുകൊണ്ടുള്ള പദ്ധതികൾക്ക് ഒന്നും തന്നെ ഇന്ത്യ അനുമതി നൽകില്ലെന്നും വാർത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനുമായി സഹകരിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് പുറമേ ഏഷ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവ നിർമിക്കുന്നതും പരിഗണനയിലുണ്ട്.
പദ്ധതി പ്രഖ്യാപനം 2013ൽ
2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍, രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിൽ റെയിൽല്‍വേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ്ലൈൻ, എണ്ണ പൈപ്പ്ലൈൻ, റെയിൽപാത, ചൈനീസ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു.