അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും യുഎസിന്റെയും നീക്കത്തെ തടഞ്ഞ് ചൈന
ന്യൂയോർക്ക്: പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പട്ടികപ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും നീക്കത്തെ തടഞ്ഞ് ചൈന. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിൽ ആയിരുന്നു മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യുഎസും തയ്യാറെടുത്തത്. ലഷ്‌കർ-ഇ-തൊയ്ബയുടെ തലവൻമാരിൽ പ്രധാനിയാണ് അബ്ദുൾ റഹ്മാൻ മക്കി. 26/11 സൂത്രധാരനായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരൻ കൂടിയാണ് മക്കി. യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് മക്കിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
അൽ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിൽ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യുഎസും സംയുക്ത നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം ചൈന ഈ നിർദ്ദേശം നിർത്തി വെക്കുകയായിരുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗമായ ചൈനക്ക് വീറ്റോ അധികാരം ഉണ്ട്. വീറ്റോ അധികാരം ഉള്ള രാജ്യം എതിർപ്പ് പ്രകടിപ്പിച്ചാൽ പിന്നെ നിയമം പാസാക്കാൻ സാധിക്കില്ല. നേരത്തെയും പാകിസ്ഥാനിൽ നിന്നുള്ളവരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നടത്തുന്ന നീക്കങ്ങൾക്കെതിരെ ചൈന രംഗത്ത് വന്നിട്ടുണ്ട്. മുൻപ് പാകിസ്താൻ ആസ്ഥാനമായുള്ള യുഎൻ നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) തലവനായ മൗലാന മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം ചൈന തടഞ്ഞിരുന്നു.
കശ്മീരിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച തീവ്രവാദി നേതാവാണ് അബ്ദുൾ റഹ്മാൻ മക്കി. 2017ൽ ആയിരുന്നു മക്കിയുടെ ഈ പ്രഖ്യാപനം. കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യം വധിച്ച ഭീകരനെ അനുസ്മരിക്കുന്നതിന് വേണ്ടി ലാഹോറിലെ അല്‍ ദാവാ മോഡല്‍ സ്‌കൂളില്‍ നടത്തിയ ചടങ്ങിനിടെയാണ് മക്കി ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയത്. അന്നും യുഎസിന്റെ പിൻതുണ ഇന്ത്യക്ക് ലഭിച്ചിരുന്നു. പാകിസ്ഥാൻ ഭീകരർക്കായി സുരക്ഷിത താവളം ഒരുക്കുകയാണെന്ന് അന്നത്തെ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.
നീലത്താമരയായി രമ്യ നമ്പീശന്‍; ഇത് അടിപൊളി ലുക്കെന്ന് ആരാധകര്‍
ഡല്‍ഹിയുമായുള്ള സൗഹൃദം പാക് ഭരണകൂടം അവസാനിപ്പിക്കണമെന്ന് പറഞ്ഞ മക്കി. കശ്മീരിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്നതായി വാർത്ത നൽകണം എന്ന് പാക് മാധ്യമങ്ങളോടും നിർദേശിച്ചിരുന്നു. അതേ സമയം ചൈനയുടെ ഈ തീരുമാനത്തെ അങ്ങേയറ്റം ദൗർഭാഗ്യകരമെന്നും ഈ നടപടി ഭീകരതയെ ചെറുക്കുന്നുവെന്ന ചൈനയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ പറഞ്ഞു. മക്കി, ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതായും ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും ഇന്ത്യൻ സൈന്യം കണ്ടെത്തിയിരുന്നു.