ഇന്ത്യയെ അപമാനിച്ച് ട്രംപിന്റെ മകൻ, കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ട്വിറ്ററിൽ ഭൂപടം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പോര് കനക്കുമ്പോള്‍ പുലിവാല്‍ പിടിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍. ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുളള മാപ്പ് ട്വിറ്ററില്‍ പങ്കുവെച്ചാണ് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാദത്തിലായിരിക്കുന്നത്. 2020ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തന്റെ പ്രവചനം എന്ന് പറഞ്ഞാണ് ലോകരാജ്യങ്ങളുടെ ഒരു ഭൂപടം ജൂനിയര്‍ ട്രംപ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ ഭൂപടത്തില്‍ വികലമായ തരത്തിലാണ് ഇന്ത്യയെ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിനെ പാക്‌സ്താന്റെ ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ത്യ ചൈനയ്ക്ക് ഒപ്പം ട്രംപിനെ എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ് എന്നും ഈ ട്വീറ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നു.
ജൂനിയര്‍ ട്രപ് ട്വീറ്റ് ചെയ്തിരിക്കുന്ന ലോകരാജ്യങ്ങളുടെ ഭൂപടത്തില്‍ രണ്ട് നിറങ്ങളിലായാണ് രാജ്യങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിറമായ നീലയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിറമായ ചുവപ്പുമാണവ. ചൈനയ്ക്കും റഷ്യയ്ക്കും ഒപ്പം ഇന്ത്യയേയും നീല നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇത് സൂചിപ്പിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കും ഒപ്പം ഇന്ത്യയും ട്രംപിനെ എതിര്‍ക്കുകയും ജോ ബൈഡനെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നാണ്. അതേസമയം ലോകത്തെ മറ്റ് രാജ്യങ്ങളെല്ലാം ട്രംപിനൊപ്പം നില്‍ക്കുന്നുവെന്നുമാണ് ഇതിലൂടെ അവകാശപ്പെടുന്നത്. ഇന്ത്യയെ നീല നിറത്തില്‍ അടയാളപ്പെടുത്തിയപ്പോള്‍ കശ്മീരിനെ ചുവപ്പ് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ജൂനിയര്‍ ട്രംപിന്റെ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്.
ഇന്ത്യയുമായി അമേരിക്ക അടുത്ത ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ വോട്ടര്‍മാരോട് വോട്ട് തേടുക പോലും ചെയ്തിരുന്നു. അടുത്തിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിര്‍ണായകമായ സൈനിക കരാര്‍ ഒപ്പിട്ടത്. അമേരിക്കയില്‍ ഇന്ത്യന്‍ വോട്ടുകള്‍ക്ക് വലിയ സ്വാധീനം ഉണ്ടെന്നിരിക്കയാണ് ഇന്ത്യയെ അപമാനിച്ച് ട്രംപിന്റെ മകന്‍ രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications