അക്രമം ശക്തമാക്കി റഷ്യ: മരിയുപോളിലെ പ്ലാന്റിൽ നിന്ന് 20 സിവിലിയൻമാരെ ഒഴിപ്പിച്ചു
കീവ്: റഷ്യന്‍ അധിനിവേഷം തുടരുന്ന മരിയുപോളിലെ പ്ലാന്റിൽ നിന്ന് 20 സിവിലിയൻമാരെ ഒഴിപ്പിച്ചു. 20 സിവിലിയന്മാരും വടക്കുപടിഞ്ഞാറായി ഏകദേശം 225 കിലോമീറ്റർ അകലെയുള്ള ഉക്രേനിയൻ നഗരമായ സപോരിജിയയിലേക്ക് പോയതായി മേഖലയെ സംരക്ഷിക്കുന്നു അസോവ് റെജിമെന്റിലെ ഉക്രേനിയൻ സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി. റഷ്യയുടെ ടാസ് വാർത്താ ഏജൻസി സമാനമായ ഒരു റിപ്പോർട്ട് നൽകിയിട്ടുണ്ട്. 25 പേരെയോളം ഒഴുപ്പിച്ചെന്നാണ് റഷ്യന്‍ റിപ്പോർട്ടില്‍ പറയുന്നത്.
ശനിയാഴ്ചത്തെ ഒഴിപ്പിക്കൽ യുഎൻ നേതൃത്വത്തിലാണോ എന്നും കൂടുതൽ ഒഴിപ്പിക്കലുകൾ ആസന്നമാണോ എന്നും വ്യക്തമല്ലെങ്കിലും, ഐക്യരാഷ്ട്രസഭ ആസൂത്രണം ചെയ്ത ഒഴിപ്പിക്കൽ പ്രവർത്തനവം മേഖലയില്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഒഴിപ്പിച്ചവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിന് കീഴിലുള്ള ഒരു വലിയ തുരങ്ക ശൃംഖല കേന്ദ്രീകരിച്ച ഉക്രേനിയൻ പോരാളികൾക്കൊപ്പം നൂറുകണക്കിന് സിവിലിയന്മാർ ഇപ്പോഴും ഒളിവില്‍ കഴിയുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. നഗരം വിട്ട് പോവാനുള്ള ശ്രമം പരാജയപ്പെട്ടവരാണ് ഇവരില്‍ പലരും. ഉക്രെയ്നിലുടനീളം റഷ്യൻ ആക്രമണങ്ങൾ തുടർച്ചയായി തുടരുന്നതിനിടെ മാരിയുപോളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ പ്രദേശങ്ങളിലും കരിങ്കടല്‍ തീരത്തും ഇപ്പോഴും ശക്തമായ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വലിയ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങളും വിതരണ ലൈനുകളും ലക്ഷ്യമിട്ടാണ് റഷ്യന്‍ അക്രമണം. റഷ്യൻ മിസൈൽ ആക്രമണത്തില്‍ വിമാനത്താവള റൺവേ തകർന്നുവെന്ന് ഒഡെസയുടെ റീജിയണൽ ഗവർണർ മാക്സിം മാർചെങ്കോ വ്യക്തമാക്കി. പത്തുലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചരിത്രനഗരത്തിന് സമീപം സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന് നേരെയുണ്ടായ അക്രമത്തില്‍ ആളപായമെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റഷ്യൻ യുദ്ധക്കുറ്റങ്ങളുടെ ആരോപണങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയ കീവിലെ ബുച്ചയ്ക്ക് സമീപം, കൈകൾ ബന്ധിച്ച നിലയിൽ തലയിൽ വെടിയേറ്റ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഉക്രേനിയൻ പോലീസ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. "ഇരകളുടെ കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു, തുണികൊണ്ട് അവരുടെ കണ്ണുകൾ മൂടിയിരുന്നു, ചിലരുടെ വായ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങളിൽ മർദനത്തിന്റെ പാടുകൾ ഉണ്ട്," ഉക്രേനിയന്‍ പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, റഷ്യൻ സേന ശനിയാഴ്ചയും രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് നിരന്തരമായ ഷെല്ലാക്രമണം തുടർന്നു, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.