'അത് ഭീകരാക്രമണം'; തീവ്രവാദ ബന്ധം ആരോപിച്ച് 21 സൗദി സൈനിക വിദ്യാര്‍ത്ഥികളെ അമേരിക്ക പുറത്താക്കി
വാഷിംഗ്ടണ്‍: ഫ്ലോറിഡയിലെ നാവിക സേനാ കേന്ദ്രത്തില്‍ കഴിഞ്ഞ മാസം നടന്ന വെടിവെപ്പ് ഭീകരപ്രവര്‍ത്തനമാണെന്ന് പ്രഖ്യാപിച്ച് അമേരിക്ക. സൗദി സ്വദേശിയായ വ്യോമ സേന ട്രെയിനി ജീവനക്കാരന്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡിസംബര്‍ 7 ന് നടന്ന അക്രമം ഭീകരപ്രവര്‍ത്തനമായിരുന്നെന്നാണ് യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ തിങ്കളാഴ്ച്ച പറഞ്ഞത്. സംഭവത്തിന്‍റ പശ്ചാത്തലത്തില്‍ 21 സൗദി സൈനിക പരിശീലികരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ..

അഹമ്മദ് മുഹമ്മദ് അല്‍ ഷംറാനി
അഹമ്മദ് മുഹമ്മദ് അല്‍ ഷംറാനി എന്ന സൈനിക വിദ്യാര്‍ത്ഥിയാണ് വെടിവെപ്പ് നടത്തിയെന്ന വിവരം അമേരിക്ക നേരത്തെ പുറത്തുവിച്ചിരുന്നെങ്കിലും തീവ്രവാദ ആക്രമണമാണോ എന്ന കാര്യം ഒരു മാസമായിട്ടും സ്ഥിരീകരിച്ചിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു സൈനിക അധികൃതര്‍.

തീവ്രവാദ ആക്രമണം
അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാണ് നേവല്‍ ബേസിലെ വെടിവെപ്പ് തീവ്രവാദ ആക്രമണമാണെന്ന കാര്യം അമേരിക്ക ഓദ്യോഗകിമായി പ്രഖ്യാപിച്ചത്. ക്ലാസ് മുറിയില്‍ കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ഷംറാനിയുടെ വെടിവെപ്പ്. പ്രത്യാക്രമണത്തില്‍ ഷംറാനിയും കൊല്ലപ്പെട്ടു.

21 സൗദി സൈനികരെ
റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നേവല്‍ ബേസില്‍ പരിശീലത്തിന് എത്തിയ 21 സൗദി സൈനികരെ പുറത്താക്കാനും അമേരിക്ക തീരുമാനിച്ചു. തീവ്രവാദ ബന്ധം ആരോപിച്ചാണ് നടപടി. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദി സൈനികര്‍ക്കുള്ള പരിശീലനം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

അറ്റോര്‍ണി ജനറല്‍
പുറത്താക്കാന്‍ തീരുമാനിച്ച 21 സൈനികര്‍ക്ക് ഡിസംബര്‍ 7 ന് നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്നാണ് യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ അഭിപ്രായപ്പെടുന്നത്.

ജിഹാദി പ്രത്യയശാസ്ത്രം
ജിഹാദി പ്രത്യയശാസ്ത്രമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. ഇതൊരു ഭീകരപ്രവര്‍ത്തനമായിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ അക്രമി 'കൗണ്ട്ഡൗണ്‍ ആരംഭിച്ചു' എന്ന സന്ദേശം പങ്കുവെച്ചതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സ്മാരകം സന്ദര്‍ശിച്ചു
2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിന്‍റെ സ്മാരകമായ ന്യൂയോര്‍ക്ക് സിറ്റി സ്മാരകം ഷംറാനി സന്ദര്‍ശിച്ചിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് വരെ അമേരിക്കൻ വിരുദ്ധ, ഇസ്രായേൽ വിരുദ്ധ, ജിഹാദി അനുകൂല മുദ്രാവാക്യങ്ങള്‍ ഷംറാനി സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിരുന്നു-ബാര്‍ പറഞ്ഞു

ഫോണ്‍ തുറക്കാന്‍
വെടിവെപ്പ് നടത്തിയ സൈനികന്‍ അഹമ്മദ് മുഹമ്മദ് അല്‍ ഷംറാനിയുടെ ഫോണ്‍ തുറക്കാന്‍ ആപ്പിള്‍ അധികൃതരുടെ സഹായം തേടിയതായും അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു. വെടിവെപ്പിനിടെ ഷംറാനി ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

കൂടുതല്‍ വിവരങ്ങള്‍
എന്നാല്‍ കേടുപാടുകള്‍ പറ്റിയ ഫോണ്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടെടുക്കാന്‍ സാധിച്ചിരുന്നു. ആപ്പിളിന്‍റെ സഹായത്തോടെ ഫോണ്‍ തുറക്കുന്നതോടെ ആക്രമണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ബാര്‍ പറഞ്ഞു

സൗദി അറേബ്യ
തീവ്രവാദബന്ധമുള്ളവര്‍ക്ക് സൗദി സൈന്യത്തിന്‍റെ ഭാഗമാകാനാകില്ലെന്ന് പറഞ്ഞ് സൗദി അറേബ്യ 21 പേരെയും പരിശീലനത്തില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നെന്നും ഉടന്‍ തന്നെ ഇവരെ സൗദിയിലേക്ക് അയക്കുമെന്നാണ് ബാര്‍ അഭിപ്രായപ്പെടുന്നത്.

സൗദിക്ക് പിന്തുണ
നേവല്‍ ബേസില്‍ നടന്നത് തീവ്രവാദ ആക്രമണമാണെന്നും സൗദി സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത് നിര്‍ത്തണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചത്.

ഖേദം പ്രകടിപ്പിച്ചു
ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഖേദം പ്രകടിപ്പിച്ചതായും ട്രംപ് പറഞ്ഞു. എന്നാല്‍ പരിശീലനത്തിന് എത്തിയ 21 സൈനികര്‍ക്ക് ഭീകരബന്ധം ഉള്ളതായി കണ്ടെത്തിയത് അമേരിക്ക-സൗദി ബന്ധത്തില്‍ ഏറെ നിര്‍ണ്ണായകമാവും.
'ദില്ലി ജനത കരുതിയിരുന്നോളു, ആപ്പിന്‍റെ 21 സ്ഥാനാര്‍ത്ഥികളും മുസ്ലീങ്ങള്‍';പ്രചരണത്തിലെ സത്യം ഇതാണ്












Click it and Unblock the Notifications