'ദില്ലി ജനത കരുതിയിരുന്നോളു, ആപ്പിന്‍റെ 21 സ്ഥാനാര്‍ത്ഥികളും മുസ്ലീങ്ങള്‍';പ്രചരണത്തിലെ സത്യം ഇതാണ്
ദില്ലി: ഫിബ്രവരി എട്ടിനാണ് ദില്ലിയില്‍ നിയമസഭ തിരഞ്ഞെടുപ്പ്. ഇക്കുറിയും ദില്ലി പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി. ശക്തമായ ത്രികോണ മത്സരമാകും ഇത്തവണ ദില്ലി സാക്ഷ്യം വഹിച്ചേക്കുക.ഇതിനോടകം തന്നെ ബിജെപിയും കോണ്‍ഗ്രസും ആംആദ്മിയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്.
അതിനിടെയാണ് ദില്ലിയില്‍ ആംആദ്മിയുടെ 21 സ്ഥാനാര്‍ത്ഥികളും മുസ്ലീങ്ങളാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്നത്. സംഭവത്തിന്‍റെ സത്യാവസ്ഥ ഇതാണ്.

സ്ഥാനാര്‍ത്ഥി പട്ടിക
ഭരണകക്ഷിയായ ആം ആദ്മി പാർട്ടി തങ്ങളുടെ ആദ്യ സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചുവെന്ന അവകാശവാദത്തോടെയാണ് സോഷ്യൽ മീഡിയയിൽ ചില പേരുകളുടെ പട്ടിക പ്രചരിക്കുന്നത്. ഇതില്‍ 27 ല്‍ 21 പേരും മുസ്ലീങ്ങളാണെന്നാണ് പ്രചരണം.

ട്വീറ്റ് ഇങ്ങനെ
ദില്ലി ജനത സൂക്ഷിച്ചോളു, ഇതാണ് ആംആദ്മിയുടെ സ്ഥാനാര്‍ത്ഥി പട്ടിക. ഇവയില്‍ 27 പേരില്‍ 21 പേരും മുസ്ലീങ്ങളാണ്. ദില്ലി മറ്റൊരു കാശ്മീരാകും. സീലാംപൂർ, ഓഖ്‌ല, ഷഹീൻ ബാഗ്, ജസോള, നംഗ്ലോയി, ഷഹാബാദ് ഡയറി, ഖുറെജി എന്നിവിടങ്ങള്‍ വോട്ടുചെയ്യാൻ തയ്യാറായിരിക്കുകയാണ്; വികസനവും സത്യസന്ധതയും പ്രശ്നമല്ല, എന്നായിരുന്നു ഒരാളുടെ ട്വീറ്റ്.

വ്യാജവാര്‍ത്ത
എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആം ആദ്മി ഇത്തരമൊരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ ലിസ്റ്റാണെന്നും ആംആദ്മിയുടെ ഐടി സെല്‍ തലവന്‍ അങ്കിത് ലാല്‍ പറഞ്ഞു.

പ്രതീക്ഷയോടെ
ദില്ലിയില്‍ ഭരണ തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി. പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളും ആംആദ്മിയുടെ വിജയം പ്രവചിക്കുന്നുണ്ട്. അതേസമയം രാജ്യ തലസ്ഥാനത്ത് ഇക്കുറിയെങ്കിലും ഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.












Click it and Unblock the Notifications