ഗള്‍ഫ് രാജ്യങ്ങള്‍ ഇളകിമറയും; ജനകീയ വിപ്ലവം വരുന്നു? വീണ്ടും അറബ് വസന്തം, പ്രതിഷേധം തുടങ്ങി
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും പ്രതികരിച്ചിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ ഭരണകൂടത്തെ തിരഞ്ഞെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത് അറബ് ലോകത്തെ ഭരണാധികാരികള്‍ ഭയക്കുന്ന ഒന്നാണ്.
ദോഹ: അറബ് ലോകത്ത് ആഞ്ഞുവീശിയ മുല്ലപ്പൂ വിപ്ലവത്തിന് സമാനമായ സാഹചര്യം ഗള്‍ഫ് രാജ്യങ്ങളിലും വരുന്നുവെന്ന് റിപ്പോര്‍ട്ട്. ആറ് ഗള്‍ഫ് രാഷ്ട്രങ്ങളിലെയും രാഷ്ട്രീയ നയരൂപീകരണ പ്രക്രിയകളില്‍ ജനങ്ങള്‍ക്കും പങ്കാളിത്തം വേണമെന്നാവശ്യപ്പെട്ട് പൊതു താല്‍പ്പര്യ ഹര്‍ജി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. 2010ല്‍ തുണീഷ്യയില്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിനു തൊട്ടുമുമ്പും സമാനമായ സാഹചര്യമായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രബലരായ സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ചിരിക്കെയാണ് ജനങ്ങളുടെ ഇടപെടലുകള്‍ വരുന്നത്. രാഷ്ട്രീയ നയ തീരുമാനങ്ങളില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം വേണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.
ഭീമഹര്‍ജി പ്രചരിക്കുന്നു
ഒരു ഭീമഹര്‍ജിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആവശ്യം ഇതാണ്- ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ജനങ്ങള്‍ക്കും പങ്കാളിത്തം വേണം. അധികാരികള്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കരുത്. ജിസിസി നേതാക്കളോടും നയതന്ത്രജ്ഞരോടുമാണ് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ആയിരങ്ങളുടെ പിന്തുണ
ശനിയാഴ്ചയാണ് ജിസിസിയില്‍ ഈ ഭീമഹര്‍ജി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനകം ആയിരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. പിന്തുണ പ്രഖ്യാപിച്ചവരില്‍ കൂടുതല്‍ അധ്യാപകരും ബുദ്ധിജീവികളുമാണെന്നതാണ് ശ്രദ്ധേയം.
ജനങ്ങള്‍ക്കും അവസരം വേണം
മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ബോധമുണ്ട്. ജനങ്ങളെ സാരമായി ബാധിക്കുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ജനങ്ങള്‍ക്കും അവസരം നല്‍കണം- ഇതാണ് ഹര്‍ജിയിലെ പ്രധാന ഭാഗമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
വന്‍ പ്രതിസന്ധി സൃഷ്ടിക്കും
രാജ ഭരണം നിലനില്‍ക്കുന്ന ഗള്‍ഫ് നാടുകളില്‍ ഇത്തരത്തില്‍ പ്രതിഷേധം ഉയരുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കും. മുമ്പ് തുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും സിറിയയിലും ഉയര്‍ന്നുകേട്ട മുദ്രാവാക്യവും ഇതുതന്നെയായിരുന്നു. എന്നാല്‍ അന്ന് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഗള്‍ഫ് നാടുകളില്‍ എത്തിയിരുന്നില്ല.
മുല്ലപ്പൂ വിപ്ലം
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ചതോടെയാണ് ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ അശാന്തമായത്. തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഭീമഹര്‍ജി പ്രത്യക്ഷപ്പെട്ടതും. തുണീഷ്യയില്‍ മുല്ലപ്പൂ വിപ്ലം തുടങ്ങുമ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വാക്കുകളായിരുന്നു ആയുധം.
ബന്ധങ്ങള്‍ തകര്‍ന്നു
ഖത്തറില്‍ നിന്നു തങ്ങളുടെ പൗരന്‍മാരെ തിരിച്ചുവിളിക്കുകയായിരുന്നു മറ്റു രാജ്യങ്ങള്‍. ഖത്തറുകാര്‍ ഉടന്‍ രാജ്യം വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ വിവാഹ ബന്ധമുണ്ടായിരുന്നവര്‍ വരെ ഉറ്റവരെ വിട്ട് സ്വന്തം നാടുകളിലേക്ക് തിരിക്കേണ്ട സാഹചര്യമുണ്ടായി.
മറ്റൊരു ദിശയിലേക്ക് മാറുന്നു
ഈ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വിവാഹ ബന്ധങ്ങളുള്ളവര്‍ക്ക് യാത്രയ്ക്ക് ഇളവ് നല്‍കാന്‍ സൗദിയും യുഎഇയും ബഹ്‌റൈനും തീരുമാനിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആവശ്യങ്ങള്‍ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്ക് മാറുമെന്ന സൂചനയാണ് നല്‍കുന്നത്.
വിദ്യാര്‍ഥികള്‍, ബുദ്ധിജീവികള്‍
സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണ് ഖത്തര്‍ സര്‍വകലാശാലയിലെ പിഎച്ചഡി വിദ്യാര്‍ഥി ഇസ്രാ അല്‍ മുഫ്ത. ഗള്‍ഫ് രാജ്യങ്ങളില്‍ സുസ്ഥിരതയുണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ പൗരന്മാര്‍ക്ക് സ്വതന്ത്ര യാത്ര അനുവദിക്കണമെന്നും ഇസ്ര ആവശ്യപ്പെട്ടു.
ഐക്യമാണ് തങ്ങളുടെ ലക്ഷ്യം
ജിസിസി രാജ്യങ്ങളുടെ ഐക്യമാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും വെറുപ്പ് ഒഴിവാക്കി ഐക്യത്തോടെ നീങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും സൗദി സ്വദേശിയായ വനിത സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. പെട്ടെന്നുള്ള ഉപരോധ പ്രഖ്യാപനങ്ങളില്‍ ജനങ്ങളാണ് പ്രതിസന്ധിയിലാകുകയെന്ന കുവൈത്ത് സ്വദേശിയായ അവദ് അല്‍ മുത്തിരി പറഞ്ഞു.
ജനാധിപത്യമാണ് ഉദ്ദേശം
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും പ്രതികരിച്ചിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ ഭരണകൂടത്തെ തിരഞ്ഞെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത് അറബ് ലോകത്തെ ഭരണാധികാരികള്‍ ഭയക്കുന്ന ഒന്നാണ്. 1981ലാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രൂപീകൃതമായത്. യമന്‍ ഒഴികെയുള്ള ഗള്‍ഫ് മേഖലയിലെ ആറ് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു സമിതി.