ഇസ്രായേല്‍ കെണിയൊരുക്കി; അറബ് രാജ്യങ്ങള്‍ വീണു!! എല്ലാം പൊളിച്ചത് റഷ്യ? ഇറാന് സന്തോഷം
യുഎഇയുടെ അമേരിക്കന്‍ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയുടെ ഇമെയിലുകള്‍ ചോര്‍ന്നതോടെയാണ് യുഎഇ നടത്തിയ കളികള്‍ പുറത്തുവന്നത്.
വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യം മുര്‍ഛിക്കാനും ഭിന്നത രൂക്ഷമാകാനും കാരണമായത് ഇസ്രായേല്‍ നടത്തിയ നീക്കങ്ങളാണെന്ന് വ്യക്തമാകുന്നു. ഇത് പൊളിച്ചതാകട്ടെ റഷ്യയും. യുഎഇയും ഇസ്രായേലും നടത്തിയ നീക്കത്തില്‍ വീണത് സൗദിയും ബഹ്‌റൈനുമാണ്. റഷ്യയുടെ ലക്ഷ്യം ഇറാന്റെ സുരക്ഷയായിരുന്നു. കൂടെ വാണിജ്യവും.
ഇസ്രായേലും യുഎഇയും ചേര്‍ന്ന് അമേരിക്ക കേന്ദ്രമായി നടത്തിയ നീക്കങ്ങളാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണം. ഗള്‍ഫ് മേഖലയിലെ പ്രബലരാകാനാണ് യുഎഇ ലക്ഷ്യമിട്ടത്. എന്നാല്‍ ഇസ്രായേലാകട്ടെ അറബ് രാജ്യങ്ങളെ തകര്‍ക്കാനും.
നീക്കങ്ങളെല്ലാം പൊളിഞ്ഞു
എന്നാല്‍ ഈ നീക്കങ്ങളെല്ലാം പൊളിഞ്ഞത് അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഉതൈബയുടെ ഇമെയില്‍ ചോര്‍ന്നതോടെയാണ്. ഞെട്ടിക്കുന്ന വിവരങ്ങലായിരുന്നു ഉതൈബയുടെ ഇമെയില്‍ ഇന്‍ബോക്‌സില്‍. സൗദിക്കെതിരേയും ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേയുമുള്ള നീക്കങ്ങള്‍.
ഇസ്രായേല്‍ സംഘം
ഇസ്രായേല്‍ അനുകൂല സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് (എഫ്ഡിഡി) എന്ന സംഘവുമായി ചേര്‍ന്നാണ് യുഎഇ ഗൂഡാലോചന നടത്തിയത്. സൗദിയെ പിന്നിലാക്കാനും അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാകാനും നടത്തിയ ശ്രമം. ഇതിന് കൂട്ടുപിടിച്ചതാകട്ടെ ഇസ്രായേലിനെയും.
റഷ്യയുടെ സഹകരണം
എന്നാല്‍ ഉതൈബയുടെ ഇമെയില്‍ ചോര്‍ത്തിയ സംഘം ഓപറേഷന്‍ നടത്തിയത് റഷ്യയുടെ സഹകരണത്തോടെയായിരുന്നു. ഗ്ലോബല്‍ ലീക്ക്‌സ് എന്നാണ് ഇവര്‍ ചോര്‍ത്തല്‍ ദൗത്യത്തിന് ഇട്ട വിളിപ്പേര്. റഷ്യയിലെ ഡിസി ലീക്ക്‌സ് എന്ന വെബ് സൈറ്റുമായി ചേര്‍ന്നായിരുന്നു ഹാക്കര്‍മാരുടെ പ്രവര്‍ത്തനം.
ഡിസി ലീക്ക്‌സ്
ഡിസി ലീക്ക്‌സ് നേരത്തെ ഡെമോക്രാറ്റിക് ഇമെയില്‍സ് എന്ന പേരില്‍ ചില രഹസ്യരേഖകള്‍ പുറത്തുവിട്ടിരുന്നു. ഈ വെബ്‌സൈറ്റ് റഷ്യ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉതൈബയുടെ ഇമെയില്‍ ഹാക്ക് ചെയ്തവര്‍ക്ക് റഷ്യയുടെ സഹായമുണ്ടെന്ന് ഇതോടെ ഉറപ്പായി.
അമേരിക്കന്‍ സ്വാധീനം
ഗള്‍ഫില്‍ വര്‍ധിച്ചുവരുന്ന അമേരിക്കന്‍ സ്വാധീനമാണ് റഷ്യയെ ഈ ഹാക്കിങിന് സഹായം നല്‍കാന്‍ പ്രേരിപ്പിച്ചതത്രെ. മാത്രമല്ല, അറബ് ലോകത്തെ റഷ്യയുടെ വലം കൈയായ ഇറാന്റെ സുരക്ഷയും റഷ്യയുടെ ലക്ഷ്യമായിരുന്നു. ഉതൈബ ഇസ്രായേല്‍ സംഘവുമായി നടത്തിയ പ്രധാന ചര്‍ച്ചകളിലൊന്ന് ഇറാനെ ഒതുക്കുക എന്നതായിരുന്നു.
റഷ്യയുടെ വാണിജ്യം
റഷ്യയെ സംബന്ധിച്ചിടത്തോളം ഇത്തരം നീക്കങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ പൊളിയും. അത് തങ്ങള്‍ക്ക് മേഖലയിലെ സഹകരണം ശക്തമാകാന്‍ ഗുണം ചെയ്യുമെന്ന് റഷ്യ കണക്കുകൂട്ടുന്നു. മാത്രമല്ല, അമേരിക്കയെ മേഖലയില്‍ നിന്ന് അകറ്റാനും സാധിക്കും.
അമേരിക്കന്‍ വിരുദ്ധ പക്ഷം
സിറിയയിലും യമനിലുമെല്ലാം അമേരിക്കന്‍ വിരുദ്ധ പക്ഷത്താണ് റഷ്യ. സിറിയന്‍ പ്രസിഡന്റിനെ റഷ്യ പിന്തുണയ്ക്കുമ്പോള്‍ അമേരിക്കയുടെയും യുഎഇയുടെയും പിന്തുണ സിറിയന്‍ വിമതര്‍ക്കാണ്. യമനിലും സമാനമാണ് കാര്യങ്ങള്‍.
അയച്ച ഇമെയിലുകള്‍
മാര്‍ച്ച് 10ന് എഫ്ഡിഡിയുടെ സിഇഒ മാര്‍ക്ക് ദുബോവിറ്റ്‌സ് യുഎഇ അംബാസഡര്‍ ഉതൈബക്കും എഫ്ഡിഡിയുടെ സീനിയര്‍ കൗണ്‍സലര്‍ ജോണ്‍ ഹന്നയ്ക്കും അയച്ച ഇമെയിലുകളും ചോര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ ദേശ സുരക്ഷാ ഉപദേഷ്ടാവാണ് ഹന്ന.
ഭീകരവാദം വളര്‍ത്തുന്നു
അതേസമയം, ഖത്തറും കുവൈത്തും മേഖലയില്‍ ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് അമേരിക്കയെ നിരന്തരം ഉണര്‍ത്താനായിരുന്നു യുഎഇ അംബാസഡറുടെ ശ്രമം. ഇതിന് ഇദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കിയിരുന്നത് എഫ്ഡിഡി ആയിരുന്നു. ഇറാന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെ മോശമാക്കി ഒറ്റപ്പെടുത്താനായിരുന്നു അവരുടെ ശ്രമം.
സൗദിയും ബഹ്‌റൈനും വീണു
അമേരിക്കയും ഇസ്രായേലും യുഎഇയും നടത്തിയ ഗൂഢശ്രമത്തില്‍ സൗദിയും ബഹ്‌റൈനും വീഴുകയാണുണ്ടായത്. ഖത്തര്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് വാദിച്ച അവര്‍ ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചു. ആദ്യം ബഹ്‌റൈനും പിന്നീട് സൗദിയും യുഎഇയും. തൊട്ടുപിന്നാലെ ഈജിപ്തും യമനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
വിജയം ഇറാനാണ്
ഒരു തലത്തില്‍ വിജയം ഇറാനാണ്. കാരണം അവര്‍ക്കെതിരേ നടന്ന നീക്കങ്ങള്‍ എല്ലാം പുറത്തായി. മാത്രമല്ല, സുന്നി ഭരണതലത്തില്‍ ഭിന്നതയും രൂക്ഷമായി. ജിസിസിയില്‍ സൗദിയും ബഹ്‌റൈനും യുഎഇയും ഒരുഭാഗത്തും ഖത്തറും കുവൈത്തും മറു ഭാഗത്തും എന്ന അവസ്ഥയിലേക്ക് മാറി. ഒമാനാകട്ടെ മൗനം വിട്ടിട്ടുമില്ല.
സംഭവം ശരിതന്നെ
യുഎഇ അംബാസഡറുടെ ചോര്‍ന്ന ഇമെയിലുകള്‍ ഇന്റര്‍സെപ്റ്റ്, ഹഫ്‌പോസ്റ്റ്, ദ ഡെയ്‌ലി ബീസ്റ്റ് തുടങ്ങി നിരവധി മാധ്യമങ്ങള്‍ക്ക് ലഭിച്ചു. രഹസ്യങ്ങളുടെ കലവറയാണിതെന്നായിരുന്നു ഹാക്കറുടെ കമന്റ്. വാഷിങ്ടണില്‍ യുഎഇ അംബാസഡര്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇമെയില്‍ തന്നെയാണ് ചോര്‍ന്നതെന്ന് ദി ഇന്റര്‍സെപ്റ്റ് സ്ഥിരീകരിച്ചു. മറ്റു മാധ്യമങ്ങളും സമാനമായ അഭിപ്രായം മുന്നോട്ട് വച്ചു. ഇമെയിലുകള്‍ ആധികാരികമാണെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ സംഘം
യുഎഇയും അമേരിക്കയിലെ ഇസ്രായേല്‍ അനുകൂല സംഘമായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വളരെ വിചിത്രമാണ്. ഇസ്രായേലിനെ യുഎഇ ഇതുവരെ അംഗീകരിച്ചിട്ടില്ല. മാത്രമല്ല, പാലസ്തീനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് എന്നും എതിരാണുതാനും.
യുഎഇയും ഇസ്രായേലും ഒരുമിച്ചു
എങ്കിലും ഇറാനെതിരേ യുഎഇയും ഇസ്രായേലും ഒരുമിച്ചെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനുമായും യുഎഇ, സൗദി എന്നീ രാജ്യങ്ങളുമായും ബിസിനസ് പങ്കാളിത്തമുള്ള വിദേശ കമ്പനികളുടെ പട്ടിക എഫ്ഡിഡി തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ ഭരണകൂടത്തിനും ഉതൈബയ്ക്കും മെയില്‍ ചെയ്തു. ഇതും പുറത്തായിട്ടുണ്ട്.
കൂടുതല്‍ വ്യാപാരം
ഇത്തരം കമ്പനികളുമായി സൗദിയും യുഎഇയും കൂടുതല്‍ വ്യാപാരം നടത്താനാണ് എഫ്ഡിഡി നിര്‍ദേശിക്കുന്നത്. ബന്ധം ശക്തമായ ശേഷം ഇറാനില്‍ നിക്ഷേപം നടത്തരുതെന്ന് സമ്മര്‍ദ്ദം ചെലുത്താനും പറയുന്നു. ഇങ്ങനെ ഇറാനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ദീര്‍ഘകാല പദ്ധതിയായിരുന്നു ഇമെയിലില്‍.
അറബ് ഇസ്രായേല്‍ ബന്ധം
അറബ് ലോകം അകറ്റി നിര്‍ത്തിയിരുന്ന ഇസ്രായേലുമായി അടുത്ത കാലത്ത് നല്ല ബന്ധം വളരുന്നുണ്ട് ഇരുവിഭാഗവും. കാരണം ഇറാനാണ്. ഇറാനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലും ഒന്നായത്. ഈ ബന്ധം തന്നെയാണ് ഇസ്രായേലും ഈജിപ്തും തമ്മിലും.
ഏപ്രിലില്‍ ഉതൈബയും എഫ്ഡിഡിയും കൈമാറിയ ഇമെയിലില്‍ ഹമാസിന്റെ യോഗം യുഎഇയില്‍ നടന്നതുമായി ബന്ധപ്പെട്ടാണ്. കൂടാതെ ഖത്തറിലെ അമേരിക്കന്‍ സൈനിക താവളവുമായി ബന്ധപ്പെട്ടും. അതിനുപുറമെ ഈജിപ്തില്‍ ഇസ്രായേലിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നതിനും ഉതൈബ നീക്കം നടത്തിയിരുന്നു.
യുഎഇ ഖത്തറിനും കുവൈത്തിനുമെതിരേ
തുടര്‍ന്നാണ് ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്ന ഖത്തര്‍ ഭരണകൂടത്തിനെതിരേയും നീക്കങ്ങള്‍ ആരംഭിച്ചത്. കൂടെ ഉതൈബ കുവൈത്തിനെതിരേ നടത്തിയ നീക്കങ്ങളും പുറത്തായി. അമേരിക്കന്‍ ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യം കൂടി ഉതൈബയ്ക്കുണ്ടായിരുന്നു. ഉതൈബയുടെ ഇമെയിലുകള്‍ പുറത്തായ പശ്ചാത്തലത്തിലാണ് കുവൈത്ത് ഖത്തറിനെതിരേ നടപടി സ്വീകരിക്കാത്തത് എന്നതും ശ്രദ്ധേയമാകുന്നത്. മാത്രമല്ല, ഇമെയില്‍ ചോര്‍ന്നതോടെ യുഎഇയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ പാളി എന്നു വേണം കരുതാന്‍.