മാലിദ്വീപില്‍ പ്രശ്‌നങ്ങള്‍ ഉടന്‍ തീരില്ല, യമീനിനെ തളയ്ക്കാന്‍ ഇന്ത്യ ഇടപെടുമോ, സമവായത്തിന് സാധ്യത
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യമീനുമായുള്ള ബന്ധം അത്ര നല്ലതല്ലെന്ന് ഇന്ത്യ തന്നെ പറയുന്നുണ്ട്
മാലി: മാലിദ്വീപില്‍ സുപ്രീംകോടതിയും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുതിയ തലത്തിലെത്തി കഴിഞ്ഞു. പ്രസിഡന്റ് അബ്ദുള്ള യാമീനെ ഇംപീച്ച്‌മെന്റ് ചെയ്യുമെന്ന അഭ്യൂഹങ്ങളൊക്കെ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 15 ദിവസത്തേക്ക് യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അക്ഷരാര്‍ഥത്തില്‍ രാജ്യം യുദ്ധക്കളമായിരിക്കുകയാണ്.
നിയമവകുപ്പുമന്ത്രി അസിമാ ഷുക്കൂര്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിക്കുകയായിരുന്നു. ഇത് രണ്ടാംതവണയാണ് യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അത് തന്നെ വിഷയത്തിന്റെ ഗൗരവം മനസിലാക്കി തരുന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ വിഷയത്തില്‍ മാലിദ്വീപിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ ഇടപെടുമെന്നാണ് സൂചന. നരേന്ദ്ര മോദിക്കും സര്‍ക്കാരിനും മാലിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാവുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ ഇടപെടല്‍
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തില്ലെന്നതാണ് കാലങ്ങളായുള്ള ഇന്ത്യയുടെ നയം. എന്നാല്‍ മാലിദ്വീപിന്റെ കാര്യത്തില്‍ ഇന്ത്യ വ്യത്യസ്ത സമീപനമാണ് ഏപ്പോഴും സ്വീകരിക്കാറുള്ളത്. ഇന്ത്യയുടെ സുഹൃദ് രാജ്യം കൂടിയാണ് മാലിദ്വീപ്. ഇപ്പോഴത്തെ പ്രസിഡന്റ് യമീനുമായി ഇന്ത്യക്ക് അത്ര മികച്ച ബന്ധമല്ല ഉള്ളത് എന്നതും കാര്യങ്ങള്‍ എളുപ്പമാക്കുന്നു.
മുന്‍പും ഇടപെട്ടു
മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇടപെടില്ല എന്ന നിയമം ഇന്ത്യ മുന്‍പ് നിര്‍ണായക ഘട്ടങ്ങളില്‍ തെറ്റിച്ചിട്ടുണ്ട്. 1971 ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുകയും ബംഗ്ലാദേശ് ഇന്ത്യ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. 1980കളിലെ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിലും ഇന്ത്യ പങ്കാളിയായിരുന്നു. അടുത്തിടെ നേപ്പാളിന്റെ ഭരണഘടന നിര്‍മാണത്തിലും ഇന്ത്യയുടെ ഇടപെടല്‍ പ്രകടമായിരുന്നു.
യമീനുമായുള്ള ബന്ധം മോശം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യമീനുമായുള്ള ബന്ധം അത്ര നല്ലതല്ലെന്ന് ഇന്ത്യ തന്നെ പറയുന്നുണ്ട്. മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയം ആണെന്നും വിമര്‍ശനമുണ്ട്. ഇത് മെച്ചപ്പെടുത്താന്‍ ശ്രമം നടത്തണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന മാലിദ്വീപില്‍ ആധിപത്യം പുലര്‍ത്തുന്നത് ഇന്ത്യയുടെ ഈ താല്‍പര്യക്കുറവ് കൊണ്ടാണെന്ന് ആരോപണമുണ്ട്.
സമവായശ്രമങ്ങള്‍ സജീവം
ഇന്ത്യക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങളാണ്. ഒന്ന് ബലപ്രയോഗത്തിന്റെയും മറ്റൊന്ന് സമയാവയത്തിന്റേതുമാണ്. ഇതില്‍ രണ്ടാമത്തേത് തെരഞ്ഞെടുക്കാനാണ് സാധ്യത. സുപ്രീംകോടതി വിധി പാലിക്കുക, രാഷ്ട്രീയതടവുകാരെ വിട്ടയക്കുക, അടിയന്തരാവസ്ഥ പിന്‍വലിക്കുക എന്നതാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍. ഇത് യമീന്‍ അംഗീകരിച്ചേക്കും. നേരത്തെ യമീനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കേന്ദ്രസംഘം ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.
ഇന്ത്യന്‍ സൈന്യം എത്തുമോ
രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 1988ല്‍ അബ്ദുല്ല ലുത്തുഫി പീപ്പിള്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴവുമായി ചേര്‍ന്ന് മാലിദ്വീപില്‍ അട്ടിമറിക്ക് ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലുണ്ടായിരുന്നു. ഓപ്പറേഷന്‍ കാക്റ്റസ് എന്നായിരുന്നു അതിന്റെ പേര്. ഇപ്പോഴത്തെ പ്രതിസന്ധി തീര്‍ക്കാന്‍ സമാനമായ ഇടപെടലുണ്ടാവുമെന്നാണ് കരുതുന്നത്. യമീന്‍ ഇക്കാര്യത്തില്‍ ആശങ്കയിലാണ്. യമീനിന്റെ എതിരാളികളും അത് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല
ജഡ്ജിമാര്‍ അറസ്റ്റില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രസിഡന്റ് ആദ്യ ചെയതത് ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയാണ്. ഇന്ന് പുലര്‍ച്ചെയോടെ ചീഫ് ജസ്റ്റിസ് അബ്ദുള്ള സഈദിനെയും മറ്റൊരു ജഡ്ജ് അലി ഹമീദിനെയും സൈന്യം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ പ്രസിഡന്റ് ഇംപീച്ച് ചെയ്യാന്‍ ഉത്തരവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്.
സുപ്രീംകോടതിയെ അനുസരിക്കില്ല
ഒരുകാരണവശാലും സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രസിഡന്റിന്റേത്. അട്ടിമറി ഉണ്ടായേക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാനും തടവില്‍ വെക്കാനുമുള്ള പൂര്‍ണ അധികാരം ഇതോടെ പോലീസിനും സൈന്യത്തിനും ലഭിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് അടച്ചിട്ടിരിക്കുന്നതിനാല്‍ ഇക്കാര്യം പാര്‍ലമെന്റിലും അവതരിപ്പേണ്ടതില്ല എന്ന ഗുണവും അദ്ദേഹത്തിന് ലഭിക്കും.