ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ ട്രെയിന്‍ മാര്‍ഗം ഹാര്‍കീവില്‍ നിന്ന് ഒഴിപ്പിച്ചു, യുഎന്നിൽ റഷ്യക്കെതിരെ പ്രമേയം
കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിക്കുകയും ആയിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന കിഴക്കന്‍ യുക്രേനിയന്‍ നഗരമായ ഖാര്‍കിവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പിന്നാലെ ഹാർകീവിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിനികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഹാര്‍കിവ് ഫലത്തില്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്, പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളെ റഷ്യക്കാരുടെ സഹായത്തോടെ ട്രെയിന്‍ മാര്‍ഗം 20 മണിക്കൂര്‍ യാത്ര ചെയ്ത് യക്രെയ്‌നിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് അയച്ചുകഴിഞ്ഞെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്‍ ഡി ടി വിയോട് വ്യക്തമാക്കിയത്. വൈകുന്നേരം 6 മണിക്കുള്ള സമയപരിധി അവസാനിക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ ആണ്‍കുട്ടികളെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രി മോദിയും പുടിനും യുക്രെയ്‌നിലെ സ്ഥിതിഗതികള്‍, പ്രത്യേകിച്ച് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന ഖാര്‍കിവ് നഗരത്തെ കുറിച്ച് അവലോകനം ചെയ്തതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സംഘട്ടന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്‌തെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം, യുക്രെയ്നിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ റഷ്യ നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം 141 വോട്ടുകള്‍ക്ക് പാസാക്കിയ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ റഷ്യയ്ക്കെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യയും വിട്ടുനിന്നു . 35 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും അഞ്ച് വോട്ടുകള്‍ എതിര്‍ക്കുകയും ചെയ്തു .

വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ സമഗ്രത' കണക്കിലെടുത്ത് വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞു. യുക്രെയിനില്‍, പ്രത്യേകിച്ച് ഖാര്‍കിവില്‍ നിന്നും സംഘര്‍ഷ മേഖലകളിലെ മറ്റ് നഗരങ്ങളില്‍ നിന്നും ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഞങ്ങള്‍ ആവശ്യപ്പെടുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ആ ഒരു ഒറ്റക്കാര്യത്തിനാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .
അതേസമയം, രാവിലെ മുതല്‍ കനത്ത ഷെല്ലാക്രണം നടക്കുന്ന ഹാര്‍കീവില്‍ കനത്ത ഷെല്ലാക്രമണാണ് നടക്കുന്നത്. ഇവിടെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഹര്‍കീവില്‍ റഷ്യ പദ്ധതിയിടുന്നത് വന്‍ ആക്രമണമാണെന്നും അതിനാല്‍ഡ ഇന്ത്യക്കാര്‍ അടിയന്തരമായി ഇവിടെ നിന്ന് ഒഴിയണമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചത്. റഷ്യയാണ് ഇതുമായി ബന്ധപ്പെട്ട വിവരം നല്‍കിയത്. വാഹനങ്ങള്‍ കിട്ടിയില്ലെങ്കില്‍ പരമാവധി ദൂരം കാല്‍നടയായി മാരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. യുക്രെയിനിലെ നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രെയിന്‍ അറിയിച്ചു .
ഇതിനിടെ, യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരണണപ്പെട്ടിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ചന്ദന്‍ ജിന്‍ഡാള്‍ ആണ് മരണപ്പെട്ടത്. 21 വയസ്സായിരുന്നു . പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. നാല് വര്‍ഷമായി ചന്ദന്‍ യുക്രൈനിലെ വിന്നിസ്റ്റിയയില്‍ വിദ്യാര്‍ത്ഥിയാണ് .
അതേ സമയം , രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബുക്കാറെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനമടക്കം നാലു വിമാനങ്ങള്‍ കൂടി ഡല്‍ഹിയില്‍ എത്തുന്നുണ്ട്. നാളെയും എട്ടു ഫ്ളൈറ്റുകള്‍ പോളണ്ട് , ഹംഗറി , റൊമാനിയ , സ്ലോവാക്യ എന്നിവിടങ്ങളില്‍ന്നു ഡല്‍ഹിയിലേക്കും മുംബൈയിലേക്കും സര്‍വീസ് നടത്തുമെന്നാണ് അറിയിപ്പ് . ഈ വിമാനങ്ങളിലെത്തുന്ന എല്ലാ മലയാളി വിദ്യാര്‍ഥികളേയും അതിവേഗത്തില്‍ കേരളത്തിലെക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയര്‍ പോര്‍ട്ടില്‍ സജ്ജമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു .












Click it and Unblock the Notifications