ന്യൂജേഴ്സിയിൽ ഇന്ത്യക്കാരായ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം !!!
ആന്ധ്രപ്രദേശ് സ്വദേശി ശശികല(40) മകൻ അനീഷ് സായ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ന്യൂജേഴ്സി: ഇന്ത്യക്കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയേയും 7 വയസ്സുള്ള മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്സിയിലെ ഇവരുടെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസ് സംശയിയ്ക്കുന്നു. ആന്ധ്രപ്രദേശ് സ്വദേശി ശശികല(40) മകൻ അനീഷ് സായ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശശികലയുടെ ഭർത്താവ് നരാ ഹനുമന്ദറാവുവാണ് മൃതദേഹം ആദ്യം കണ്ടത്. ഓഫീസിൽ നിന്ന് മടങ്ങി എത്തുന്പോൾ വീട്ടിലെ ഹാളിൽ മൃതദേഹങ്ങൾ കിടക്കുകയായിരുന്നെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. അമ്മയേയും മകനേയും ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നാണ് റിപ്പോർട്ടുകൾ.
സോഫ്റ്റ് വെയർ എഞ്ചിനീയർമാരായ ശശികലയും ഹനുമന്ദറാവുവും കഴിഞ്ഞ 9 വർഷമായി അമേരിക്കയിലാണ് താമസം. മകളുടെ മരണം കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിയ്ക്കുന്നു.
ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ കുച്ചിഭോട്ടിലേയെ ഫെബ്രുവരിയിൽ അമേരിക്കയിൽ വെച്ച് വെടിവെച്ച് കൊന്നിരുന്നു. വംശീയ അധിക്ഷേപം നടത്തിയ ശേഷമായിരുന്നു ഈ കൊലപാതകം. കേസുമായി ബന്ധപ്പെട്ട് ഒരു അമേരിക്കൻ പൌരൻ കസ്റ്റഡിയിലാണ്.
ശ്രീനിവാസയുടെ മരണത്തിന് പുറകേ ഒരു ഗുജറാത്തി വ്യവസായിയും അമേരിക്കയിൽ കൊല്ലപ്പെട്ടിരുന്നു. 3 മാസത്തിന് ഇടേ അമേരിക്കയിലെ ഇന്ത്യക്കാർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ അവസാനത്തേത് ആണ് ന്യൂജേഴ്സിയിലേത്.