ജറുസലേമില്‍ അമേരിക്കയെ തിരിച്ചടിച്ച് ഇറാന്‍; തലസ്ഥാനം മാറ്റി!! സ്‌റ്റേഷന് ട്രംപിന്റെ പേര്
റൊണാള്‍ഡ് റീഗനേക്കാള്‍ മോശം പ്രസിഡന്റാണ് ട്രംപ് എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. റീഗന്‍ ശക്തനായിരുന്നു. ഇറാനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇറാന്റെ വിമാനം വെടിവച്ചിട്ടു. പക്ഷേ ഇപ്പോള്‍ റീഗന്‍ എവിടെ.
തെഹ്‌റാന്‍: വിശുദ്ധ നഗരമായ ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇറാന്‍. ജറുസലേം ഫലസ്തീന്‍ തലസ്ഥാനമായി ഇറാന്‍ പാര്‍ലമന്റ് അംഗീകരിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിന് തങ്ങളാല്‍ സാധിക്കുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണ് പാര്‍ലമെന്റ് നല്‍കിയിരിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
ഇസ്രായേല്‍-ഫലസ്തീന്‍ തര്‍ക്കത്തിന്റെ പ്രധാന കാരണം ജറുസലേമാണ്. ജറുസലേമിന്റെ കാര്യത്തില്‍ ഇസ്രായേല്‍ അവകാശവാദം ശരിവയ്ക്കുന്നതായിരുന്നു ട്രംപിന്റെ നടപടി. ഇതിനെതിരേ മുസ്ലിം ലോകത്ത് ശക്തമായ പ്രതിഷേധം അലയടിക്കവെയാണ് ഇറാന്‍ ബില്ല് പാസാക്കിയത്. മുസ്ലിം രാജ്യങ്ങളില്‍ ആദ്യമായി ഇത്തരം നടപടി സ്വീകരിച്ചതും ഇറാന്‍ തന്നെ. ജറുസലേമുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന്റെ ഒടുവിലെ ചിത്രം ഇങ്ങനെ...
താരതമ്യം പറ്റുമോ
ട്രംപിന്റെ പ്രഖ്യാപനവും ഇറാന്‍ പാര്‍ലമെന്റിന്റെ നടപടിയും തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. എങ്കിലും ട്രംപ് മുഖ്യഎതിരാളി സ്ഥാനത്ത് നിര്‍ത്തിയ രാജ്യമായ ഇറാന്‍ അമേരിക്കയുടെ തീരുമാനത്തിനെതിരേ അതേ നാണയത്തില്‍ രംഗത്തുവന്നത് എടുത്തുപറയേണ്ടതാണ്. മുസ്ലിം ലോകത്ത് നിന്ന് ഇത്തരത്തില്‍ പ്രതികരിച്ച ഏകരാജ്യവും ഇറാനാണ്.
ചരിത്രം ഇങ്ങനെ
ഫലസ്തീനെ വിഭജിച്ചാണ് ഇസ്രായേല്‍ രാഷ്ട്രം 1948ല്‍ രൂപീകരിച്ചത്. ബ്രിട്ടനും അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള ശക്തികളുടെ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ജൂതരെ ഫലസ്തീനിലേക്ക് കൊണ്ടുവന്നത്. ഇന്ന് ഫലസ്തീന്‍ ചെറിയ ഒരു പ്രദേശമായി ചുരുങ്ങി. ഇസ്രായേല്‍ വലിയൊരു ഭൂപ്രദേശവും.
അഖ്‌സ പള്ളിയും ഇസ്രായേല്‍ സൈന്യവും
ജറുസലേമിന്റെ നിയന്ത്രണം ഇപ്പോള്‍ ഇസ്രായേല്‍ സൈന്യത്തിനാണ്. ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തിലാണ് ജറുസലേം. എങ്കിലും സൈനിക നിയന്ത്രണം ഇസ്രായേലിനാണ്. മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യകേന്ദ്രമായ അഖ്‌സ പള്ളി ജറുസലേമിലാണ്. ഇവിടെ കയറുന്നതിന് നേരിയ നിയന്ത്രണങ്ങള്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്ക മധ്യസ്ഥനാകേണ്ട
ഇസ്രായേലും ഫലസ്തീനും തമ്മില്‍ തര്‍ക്കം ശക്തമായി നിലനില്‍ക്കവെയാണ് അമേരിക്ക പ്രത്യക്ഷമായി പക്ഷം പിടിച്ചുരംഗത്തുവന്നത്. നേരത്തെ മധ്യസ്ഥന്റെ റോളിലായിരുന്നു അമേരിക്ക. ഇപ്പോള്‍ നിലപാട് മറനീക്കിയതോടെ ഇനി മധ്യസ്ഥനായി അമേരിക്കയെ അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ നേതാക്കള്‍ അറിയിച്ചിരിക്കെയാണ് ഇറാന്‍ പുതിയ നീക്കം നടത്തിയിരിക്കുന്നത്.
207 അംഗങ്ങള്‍
ഇറാന്‍ പാര്‍ലമെന്റായ മജ്‌ലിസില്‍ നടന്ന വോട്ടെടുപ്പില്‍ 290ല്‍ 207 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. ഇനി ഫലസ്തീന്റെ തലസ്ഥാനമായി ജറുസലേമാണ് ഇറാന്റെ രേഖകളിലുണ്ടാകുക. നിലവില്‍ ഫലസ്തീന് തലസ്ഥാനമെന്ന് എടുത്തുപറയാന്‍ ഒരു നഗരമില്ല. വെസ്റ്റ് ബാങ്കിലെ റാമല്ലയും ഗാസയിലെ ഗാസ സിറ്റിയുമാണ് ഫലസ്തീനിലെ പ്രധാന നഗരങ്ങള്‍. ഇറാന്റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങള്‍ സമാനമായ ബില്ല് പാസാക്കിയാല്‍ ആഗോളതലത്തില്‍ പുതിയ വിവാദം ഉയരും.
ഇറാന്‍ ഓഫീസ് മാറ്റുമോ
ട്രംപിന്റെ ഡിസംബര്‍ ആറിലെ പ്രഖ്യാപനത്തിന് തുല്യമായ തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബില്ല് പാസാക്കിയതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി പറഞ്ഞു. അമേരിക്കയുടെ ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാന്‍ ട്രംപ് തീരുമാനിച്ചിരുന്നു. സമാനമായ രീതിയില്‍ ഇറാന്‍ ഫലസ്തീനിലെ കാര്യാലയം മാറ്റുമോ എന്ന് വ്യക്തമല്ല.
ചര്‍ച്ചയുടെ അവസ്ഥ
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള രാജ്യമാണ് ഫലസ്തീന്‍ സ്വപ്‌നം കാണുന്നത്. ഇക്കാര്യം അവര്‍ നേരത്തെ പ്രഖ്യാപിച്ചതുമാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മധ്യസ്ഥര്‍ മുഖാന്തിരം നടന്നിരുന്നു. പക്ഷേ, ഇപ്പോള്‍ ഏറെ കാലമായി ചര്‍ച്ച നിലച്ചിട്ട്. അതിനിടെയാണ് ട്രംപ് വിവാദ പ്രഖ്യാപനം നടത്തിയത്.
പ്രതികരണങ്ങള്‍ ഇങ്ങനെ
മുസ്ലിംകളുടെ മൂന്ന് ഹറമുകളില്‍ ഒന്നായ അഖ്‌സ പള്ളി ജറുസലേമിലാണ്. ജൂതര്‍ വിശുദ്ധമായി കരുതുന്ന ടെംബിള്‍ മൗണ്ടും ജറുസലേമില്‍ തന്നെ. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ ജോര്‍ദാന്‍ മുതല്‍ ഇറാഖ് വരെയുള്ള മുസ്ലിംരാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. ഫലസ്തീനില്‍ പോരാളി സംഘമായ ഹമാസും ട്രംപിന്റെ പ്രഖ്യാപനം തള്ളി. ഇറാന്റെ പിന്തുണയുള്ള സംഘമാണ് ഹമാസ്.
സല്‍മാന്‍ രാജാവിന്റെ ചര്‍ച്ച
അതിനിടെ സൗദി അറേബ്യന്‍ രാജാവ് സല്‍മാനും തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിമും ഫലസ്തീന്‍ വിഷയത്തില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. ഫലസ്തീന് പിന്തുണ നല്‍കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് ഇസ്രായേല്‍ നന്ദി പ്രകടിപ്പിച്ചു.
ട്രംപിന്റെ പേരില്‍ സ്റ്റേഷന്‍
ജറുസലേമിലെ റെയില്‍വേ സ്റ്റേഷന് ട്രംപിന്റെ പേരിടാണ് ഇസ്രായേല്‍ ധാരണയിലെത്തിയിട്ടുണ്ട്. അമേരിക്ക പക്ഷം ചേര്‍ന്ന സാഹചര്യത്തില്‍ അവര്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചക്ക് ഇനി തങ്ങളുണ്ടാകില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
അംഗീകാരം ലഭിച്ചിട്ടില്ല
അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. കഴിഞ്ഞാഴ്ച ട്രംപിന്റെ തീരുമാനത്തിനെതിരേ യുഎന്നില്‍ എല്ലാ രാജ്യങ്ങളും നിലപാടെടുത്തിരുന്നു. ഫലസ്തീനും ഇസ്രായേലും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നാണ് യുഎന്‍ നിലപാട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ട്രംപ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്.
റീഗന്‍ എവിടെയെന്ന് ആയത്തുല്ല
ട്രംപിനെതിരേ ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ രംഗത്തെത്തി. റൊണാള്‍ഡ് റീഗനേക്കാള്‍ മോശം പ്രസിഡന്റാണ് ട്രംപ് എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. റീഗന്‍ ശക്തനായിരുന്നു. ഇറാനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇറാന്റെ വിമാനം വെടിവച്ചിട്ടു. പക്ഷേ ഇപ്പോള്‍ റീഗന്‍ എവിടെ. ഇറാന്‍ പഴയതിനേക്കാള്‍ ശക്തമായിരിക്കുന്നു- ഇതായിരുന്നു അലി ഖാംനഇയുടെ ട്വീറ്റ്.