ഐസിസ് തകര്‍ത്തത് 800 വർഷം പഴക്കമുള്ള മുസ്ലിം പള്ളി!! പഴി ചാരി ഐസിസും യുഎസും
1172ൽ നൂർ അൽ ദിൻ മഹ്മൂദാണ് പള്ളി നിർമ്മിച്ചത്
ഇർബില്‍: ഇറാഖിലെ 800 വർഷം പഴക്കമുള്ള മുസ്ലിം പള്ളി ഐസിസ് തകർത്തു. മൂന്ന് വർഷം മുമ്പ് ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദി സ്വയം പ്രഖ്യാപിത കാലിഫേറ്റായി അവരോധിക്കപ്പെട്ട ഗ്രാൻഡ‍് അൽ നൂറി പള്ളിയാണ് ഐസിസ് കഴിഞ്ഞ ദിവസം തകർത്തതെന്ന് ഇറാഖ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഐസിസിൽ നിന്ന് മൊസ്യൂൾ തിരിച്ചുപിടിയ്ക്കാൻ ഇറാഖി സേന ശ്രമം നടത്തിവരുന്നതിനിയാണ് ഭീകരര്‍ പള്ളി തകർത്തത്.
അൽ ഹദ്ബ മിനാരവും അൽ നൂറി പള്ളിയുമാണ് ഐസിസ് തകർത്തതെന്ന് ഇറാഖി പ്രധാനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ അമേരിക്ക ഇറാഖിൽ നടത്തിയ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്നാണ് ഐസിസിന്‍റെ അമാഖ് വാർത്താ ഏജൻസി അവകാശപ്പെടുന്നത്. എന്നാൽ ഐസിസ് വാദം യുഎസ് സഖ്യവും നിരസിച്ചിട്ടുണ്ട്. തങ്ങൾ ആ പ്രദേശത്ത് വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് യുഎസ് വ്യോമസേന വ്യോമാക്രമണ വക്താവ് കേണൽ ഡോറിയാനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പള്ളി തകർത്തതിൻറെ ഉത്തരവാദിത്തം ഐസിസിനാണെന്ന് യുഎസ് ആർമി മേജര്‍ ജനറൽ പ്രസ്താവനയിൽ വ്യക്തമാക്കി.

പള്ളിയും മിനാരവും തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1172ൽ നൂർ അൽ ദിൻ മഹ്മൂദ് നിർമ്മിച്ച പള്ളി 14ാം നൂറ്റാണ്ടിൽ മൊറോക്കൻ പണ്ഡിതൻ ഇബ്ൻ ബത്തൂത്തയും സന്ദർശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ടുമാസക്കാലമായി ഇറാഖിലെ മൊസ്യൂളിൽ നിന്നും ടിഗ്രിസിൽ നിന്നും ഐസിസ് ഭീകരരെ ഇറാഖി സൈന്യം വകവരുത്തി വരികയാണ് ഇതിനിടെയാണ് ഇറാഖിന്‍റെ ചരിത്രത്തിൽ നിർണ്ണായകമായ പള്ളി ഐസിസ് ആക്രമണത്തിൽ തകർക്കുന്നത്.












Click it and Unblock the Notifications