ഇസ്രായേല്‍-ഗാസ യുദ്ധത്തിലേക്ക് നയിച്ചത് ഈ മൂന്ന് കാരണങ്ങള്‍; ഹമാസ് ആക്രമണത്തില്‍ 22 മരണം
ടെല്‍ അവീവ്: അപ്രതീക്ഷിതമായിട്ടാണ് ഹമാസ് ഇന്ന് അതിരാവിലെ ഇസ്രായേലിനെ ആക്രമിച്ചത്. ലോകത്തെ ഏറ്റവും ശക്തമായ സൈനിക സംവിധാനവും അതിര്‍ത്തി സുരക്ഷയുമുണ്ടെന്ന് കരുതപ്പെടുന്ന രാജ്യമാണ് ഇസ്രായേല്‍. പലസ്തീനിലെ ഗാസ എന്ന തീരപ്രദേശത്ത് മാത്രം സ്വാധീനമുള്ള സംഘമാണ് ഹമാസ്. എന്നാല്‍ ഹമാസിന്റെ ആദ്യ നീക്കം ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചു. ശക്തമായ പ്രത്യാക്രമണം ഇസ്രായേല്‍ ആരംഭിച്ചിട്ടുണ്ട്.
കരയിലൂടെയും കടലിലൂടെയും ആകാശ മാര്‍ഗവുമാണ് ഹമാസ് ഒരേ സമയം ആക്രമണം തുടങ്ങിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഹമാസിന്റെ നീക്കം എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇത് നേരത്തെ അറിയാന്‍ സാധിക്കാത്തത് ഇസ്രായേല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് ഇടയാക്കിയേക്കും. അതിര്‍ത്തിയില്‍ മിസൈല്‍ പ്രതിരോധ കവചം സ്ഥാപിച്ചിട്ടുണ്ടെങ്കിലും 5000 മിസൈലുകളാണ് ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കെത്തിയത്.

ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ 22 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 500ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും വാര്‍ത്തയുണ്ട്. 35 ഇസ്രായേല്‍ സൈനികര്‍ ഉള്‍പ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കി. ഇസ്രായേലിലെ നഗരങ്ങളിലേക്ക് കടന്ന ഹമാസ് പ്രവര്‍ത്തകര്‍ കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 20000ത്തോളം ഇന്ത്യക്കാര്‍ ഇസ്രായേലില്‍ കഴിയുന്നു എന്നാണ് കരുതുന്നത്. പലരും ബങ്കറുകളിലേക്ക് താമസം മാറ്റി.
അതേസമയം, ഇസ്രായേല്‍ സൈന്യം ശക്തമായ തിരിച്ചടി നടത്തുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രിയും ഇക്കാര്യം പ്രഖ്യാപിച്ച പിന്നാലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം തുടങ്ങി. ശക്തമായ സൈനിക ശേഷിയുള്ള ഇസ്രായേലിന്റെ അടുത്ത നീക്കം നിര്‍ണായകമാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയില്‍ ബോംബ് വര്‍ഷം തുടങ്ങിയാല്‍ ആയിരങ്ങള്‍ കൊല്ലപ്പെടാനാണ് സാധ്യത.
അധിനിവേശ രാജ്യമായ ഇസ്രായേലിനെതിരായ ആക്രമണം പ്രതിരോധത്തിന്റെ ഭാഗമാണ് എന്ന് പലസ്തീന്‍ നേതാക്കള്‍ പറയുന്നു. ഹമാസിനെ പിന്തുണച്ചാണ് ഇറാന്‍ രംഗത്തുവന്നിട്ടുള്ളത്. എല്ലാവരും സമാധാനത്തിന്റെ പാത സ്വീകരിക്കണം എന്ന് തുര്‍ക്കിയും ഈജിപ്തും ആവശ്യപ്പെട്ടു. അതേസമയം, ഹമാസ് നടപടിയെ യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനും അപലപിച്ചു. യുദ്ധം വേഗത്തില്‍ അവസാനിക്കാന്‍ സാധ്യത കുറവാണ്.
ഇതാണ് യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങള്‍
മൂന്ന് കാരണങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന് അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണമാണ് ഒരു കാരണം. കഴിഞ്ഞ ദിവസം നാല് പലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ കൊലപ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തിനിടെ 250ഓളം പലസ്തീന്‍കാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
മുസ്ലിങ്ങള്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന ജറുസലേമിലെ അല്‍ അഖ്‌സ പള്ളിക്ക് നേരെ ജൂതര്‍ നടത്തുന്ന ആക്രമണം പതിവായതാണ് മറ്റൊരു കാരണം. കഴിഞ്ഞ എട്ട് മാസത്തിനിടെ പ്രതിദിനം മൂന്ന് തവണ പലസ്തീന്‍കാര്‍ക്ക് നേരെ ആക്രമണം നടക്കുന്നു എന്നാണ് യുഎന്‍ പുറത്തുവിട്ട കണക്ക്. ഹമാസ് പുതിയ ആക്രമണത്തിന് പേരിട്ടിരിക്കുന്നത് അല്‍ അഖ്‌സ ഫ്‌ളഡ് എന്നാണ്.
15 വര്‍ഷമായി ഇസ്രായേല്‍ ഉപരോധം തുടരുന്ന പ്രദേശമാണ് ഗാസ. കഴിഞ്ഞ മാസം മുതല്‍ ഇവിടെയുള്ള തൊഴിലാളികളെ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം തടയുന്നത് ശക്തമാക്കി. ഇത് വലിയ പ്രതിഷേധത്തിനും സമരത്തിനും ഇടയാക്കിയിരുന്നു. അക്രമത്തിലേക്കും നയിച്ചു. രമ്യമായ പരിഹാരത്തിന് ഖത്തര്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതും ഇസ്രായേല്‍ പ്രത്യാക്രമണം നടത്തുന്നതും.












Click it and Unblock the Notifications