ഇസ്രായേല്‍ ഉപരോധം: വെള്ളവും മരുന്നും വൈദ്യുതിയുമില്ലാതെ ഗസയില്‍ മരണപ്പെട്ടത് ആയിരത്തിലേറെ പേര്‍
ഗസ: ഗസയ്‌ക്കെതിരേ ഇസ്രായേല്‍ തുടരുന്ന ഉപരോധം കാരണം ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമായ ചികില്‍സാ സംവിധാനമില്ലാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് നവജാത ശിശുക്കള്‍ മരണത്തിന് കീഴടങ്ങിയതായി കോ-ഓര്‍ഡിനേറ്റര്‍ അഹമ്മദ് അല്‍ കുര്‍ദ് പറഞ്ഞു. 450ലേറെ പേരും ആവശ്യമായ വൈദ്യസഹായം ലഭിക്കാതെയാണ് മരിച്ചത്. മരുന്നുകളുടെയും ചികില്‍സാ ഉപകരണങ്ങളുടെയും അഭാവവും വിദഗ്ധ ചികില്‍സയ്ക്കായി ഗസയ്ക്ക് പുറത്തേക്ക് പോവാനുള്ള തടസ്സവുമാണ് മരണകാരണം.
ഉപരോധം കാരണം വെള്ളം, വൈദ്യുതി, മരുന്ന് എന്നിവയുടെ രൂക്ഷമായ ക്ഷാമമാണ് ഗസാ നിവാസികള്‍ അനുഭവിക്കുന്നത്. അടിയന്തര ശസ്ത്രക്രിയകള്‍ പോലും മുടങ്ങിയിരിക്കുകയാണിവിടെ. വൈദ്യുതി വിതരണം തടയപ്പെട്ടതിനാല്‍ കൃത്രിമ രീതിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് നൂറോളം പേര്‍ മരിച്ചതെന്നും കുര്‍ദ് പറഞ്ഞു. വൈദ്യുതിയില്ലാത്തതിനാല്‍ മെഴുകുതിരി, വിറക്, ജനറേറ്ററുകള്‍ എന്നിവ ഉപയോഗിച്ചത് കാരണം വീടുകളില്‍ അഗ്നിബാധയുണ്ടായ സംഭവങ്ങള്‍ നിവധിയാണ്. കുട്ടികളടക്കം നിരവധി പേര്‍ ഇങ്ങനെയും മരണപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

മല്‍സ്യബന്ധന ബോട്ടുകള്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി ഹീനമായ കുറ്റകൃത്യമാണെന്ന് ഹമാസ് വക്താവ് അബ്ദുല്ലത്തീഫ് അല്‍ ഖാനൂ പറഞ്ഞു. ഓസ്‌ലോ കരാര്‍ പ്രകാരം 20 നോട്ടിക്കല്‍ മൈല്‍ വരെ ഫലസ്തീനികള്‍ക്ക് മല്‍സ്യബന്ധനം നടത്താമെങ്കിലും കുറേക്കാലമായി ആറ് നോട്ടിക്കല്‍ മൈലിനുള്ളില്‍ മാത്രമേ മീന്‍പിടിത്തം അനുവദിക്കാറുള്ളൂ.












Click it and Unblock the Notifications