ഇത് അവരുടെ സമയം, എല്ലാം ചൈന ആഗ്രഹിച്ചത് പോലെ നടക്കും; ഇനി തായ്‌വാന്‍ അധിനിവേശം കാണാമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമായിരിക്കെ അടുത്ത അധിനിവേശം നടക്കുന്നത് തായ്‌വാനിലായിരിക്കുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച ഫോക്‌സ് ബിസിനസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. അടുത്തത് തായ്വാന്‍ ആയിരിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നിലവില്‍ സ്ഥിതി ഗതികള്‍ ആഹ്ലാദത്തോടെ വീക്ഷിക്കുന്നുണ്ടായിരിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രഡിഡന്റ് ജോ ബൈഡന്‍ കാണിക്കുന്ന വിഡ്ഢിത്തം തായ്വാന്‍ അധിനിവേശ സാധ്യതയെ ബലപ്പെടുത്തുന്നതായും ട്രംപ് നിരീക്ഷിച്ചു.
'നമ്മുടെ നേതാക്കള്‍ കഴിവ് കെട്ടവരാണെന്ന് അവര്‍ കാണുന്നു. തീര്‍ച്ചയായും അവര്‍ അത് (തായ്വാന്‍ അധിനിവേശം) ചെയ്യാന്‍ പോകുന്നു. ഇത് അവരുടെ സമയമാണ്,' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ അമേരിക്ക കൈകാര്യം ചെയ്ത രീതിയില്‍ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'പ്രസിഡന്റ് ഷി ഉയര്‍ന്ന ബുദ്ധിശക്തിയുള്ള ആളാണ്, അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം നോക്കുന്നു. ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയ വഴി അദ്ദേഹത്തിനറിയാം. അദ്ദേഹം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരമാണിത്, ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍ നിരവധി ആളുകള്‍ മരിക്കുന്നുവെന്നും ഇത് സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണെന്നും ട്രംപ് പറഞ്ഞു. താന്‍ ഇപ്പോഴും പ്രസിഡന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനുണ്ടായിരുന്നുവെങ്കില്‍ പുടിന്‍ ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ ഭരണകാലത്ത് യുക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയെന്നും എന്നാല്‍ ബൈഡന്‍ ഇത് കുറച്ചെന്നും ട്രംപ് പറഞ്ഞു.

ഒബാമ പുതപ്പാണ് യുക്രൈന് നല്‍കിയിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, റഷ്യന്‍ ആക്രമണം യുക്രേനിയന്‍ പരമാധികാരം ലംഘിക്കുന്നുവെന്നും പ്രാദേശികവും ആഗോളവുമായ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുകയും ചെയ്തതായി തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ പറഞ്ഞു. തായ്വാനില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ് യുക്രൈനിലെ സ്ഥിതിയെന്നും സായ് ഊന്നിപ്പറഞ്ഞു. തായ്വാന് അതിന്റേതായ ഭൂമിശാസ്ത്രപരമായ പ്രാധാന്യമുണ്ട്, ഏത് ആകസ്മിക സാഹചര്യങ്ങളോടും പ്രതികരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മൈക്ക് മുള്ളന്റെ നേതൃത്വത്തിലുള്ള ഒരു യുഎസ് പ്രതിനിധി സംഘം ഈ ആഴ്ച തായ്വാന്‍ സന്ദര്‍ശിക്കുന്നുണ്ട്.

എന്നാല്‍ ആസൂത്രിതമായ സന്ദര്‍ശനം ബെയ്ജിംഗില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. തായ്വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ബീജിംഗ് കണക്കാക്കുന്നത്. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ അതിനെ തിരികെ കൊണ്ടുവരുമെന്ന തരത്തിലുള്ള സൂചനകളും ബീജിംഗിന്റെ ഭാഗത്ത് നിന്നുണ്ട്. തായ്വാനുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ നേടാന്‍ സഹായിക്കുകയും ചെയ്തുകൊണ്ടാണ് ഇതുവരെയും യു എസ് ഭരണകൂടങ്ങള്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്. ട്രംപ് ഭരണകൂടം തായ്വാന്‍ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന യു എസ് നേവി കപ്പലുകളുടെ ആവൃത്തി വര്‍ധിപ്പിച്ചിരുന്നു.
Recommended Video

മാത്രമല്ല മുന്‍ ഭരണകൂടങ്ങളെ അപേക്ഷിച്ച് ചൈനയുടെ എതിര്‍പ്പുകളെക്കുറിച്ചുള്ള ആശങ്കകളില്ലാതെ തായ്വാനിലേക്ക് ആയുധങ്ങള്‍ വില്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനില്‍ സമ്പൂര്‍ണ സൈനിക അധിനിവേശം ആരംഭിച്ചത്. യുക്രൈനിന് പിന്തുണ അറിയിച്ച് തായ്വാന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് എട്ട് ദിവസമായിരിക്കുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. കീവിലും കാര്‍ക്കീവിലും കനത്ത നാശനഷ്ടമാണ് റഷ്യന്‍ സൈന്യം വിതയ്ക്കുന്നത്.












Click it and Unblock the Notifications