Qatar crisis :ഖത്തർഎയർവേയ്സിനെ വിലക്കിയതെന്തിന്; സൗദിയുടെ പ്രസ്താവന പുറത്ത്, സുരക്ഷാ ഭീഷണി!!
ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈജിപ്ത് ഒഴികെയുള്ള മൂന്ന് രാഷ്ട്രങ്ങൾ വ്യോമാതിർത്തി അടച്ചിട്ടത്
റിയാദ്: ഖത്തർ എയർവേയ്സിന് വിലക്കേർപ്പെടുത്തിയതിന് വിശദീകരണവുമായി സൗദി അറേബ്യ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് സൗദി വ്യോമയാന മന്ത്രാലയത്തിന്‍റെ വിശദീകരണം. മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാഷ്ട്രങ്ങൾ വ്യോമാതിര്‍ത്തി അടച്ചിട്ടത് രാജ്യാന്തര നിയമലംഘനമാണെന്ന വാദവുമായി ഖത്തർ എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സൗദി വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രസ്താവന. വിഷയത്തിൽ യുഎഇയും ബഹ്റൈനും പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ട്.
സിവില്‍ വിമാനങ്ങൾക്ക് വ്യോമാതിര്‍ത്തി വിലക്കുന്ന മൂന്ന് രാഷ്ട്രങ്ങളുടേയും നടപടിയ്ക്കെതിരെ ഖത്തർ എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനെ സമീപിച്ചിരുന്നു. ഖത്തർ ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജൂൺ അഞ്ചിനാണ് യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈജിപ്ത് ഒഴികെയുള്ള മൂന്ന് രാഷ്ട്രങ്ങൾ വ്യോമാതിർത്തി അടച്ചിട്ടത്.
ഖത്തർ വഴി സർവ്വീസ് നടത്തുന്ന സ്വകാര്യ, ചാറ്റേർഡ് വിമാനങ്ങൾ വ്യോമാതിര്‍ത്തി കടക്കണമെങ്കിൽ 24 മണിക്കൂർ മുമ്പുതന്നെ നോട്ടീസ് നൽകി അനുമതി നേടിയിരിക്കണമെന്ന് യുഎഇ, സൗദി, ബഹ്റൈന്‍ എന്നീ രാഷ്ട്രങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നോട്ടീസിൽ വിമാനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ പേരും വിവരങ്ങളും കാർഗോ വിവരങ്ങളും ഉൾപ്പെടുത്താൻ നിര്‍ദേശമുണ്ട്.

ഇന്ത്യയ്ക്കും ദോഹയ്ക്കും ഇടയിൽ സർവ്വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ യുഎഇയുടെ വ്യോമാതാർത്തി കടന്ന് സഞ്ചരിക്കണമെങ്കിൽ തങ്ങളിൽ നിന്ന് അനുമതി തേടിയിരിക്കണമെന്ന് യുഎഇ ഇന്ത്യയോട് നിർദേശിച്ചിട്ടുണ്ട്. അനുമതിയില്ലാതെ സർവ്വീസ് നടത്തരുതെ ന്നാണ് യുഎഇ നിർദേശം.












Click it and Unblock the Notifications