പുരുഷന്‍മാരാണ്, തമിഴന്‍മാരാണ്... പക്ഷേ കൊടിയ ലൈംഗിക പീഡനം, ക്രൂര ഹിംസ; സിംഹള സൈന്യം
കൊളംബോ: ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം അവസാനിച്ചിട്ട് വര്‍ഷങ്ങളായി. വേലുപ്പിള്ള പ്രഭാകരന്‍ എന്ന പുലി പ്രഭാകരനെ സൈന്യം വധിച്ചു. തമിഴ് പുലികള്‍ എന്ന് കരുതിയ കൂട്ടങ്ങളെ കുറേയൊക്കെ കൂട്ടക്കുരുതി നടത്തി. എന്നാല്‍ ഇപ്പോഴും ആ വംശഹത്യയുടെ തുടര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.
ശ്രീലങ്കയില്‍ തടവിലാക്കപ്പെട്ട തമിഴ് വംശജര്‍ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരതകളെ കുറിച്ചുള്ള വിവരങ്ങളാണ് അസോസിയേറ്റഡ് പ്രസ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. 20 പേരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ പുതിയ വിവാദങ്ങള്‍ക്കാണ് ഇത് വഴിവച്ചിരിക്കുന്നത്.
ഒരുപാട് മുമ്പ് നടന്ന സംഭവങ്ങള്‍ ഒന്നും അല്ല ഇത്. കഴിഞ്ഞ ജൂലായ് മാസം വരെ നടന്ന ക്രൂരതകളാണ് പുറത്ത് വരുന്നത്. തടവിലാക്കപ്പെട്ട പുരുഷന്‍മാര്‍ അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കും ഇരയായിരുന്നു.

50 തമിഴ് വംശജര്‍
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ക്രൂരമായി പീഡിപ്പിക്കപ്പെട്ട 50 തമിഴ് വംശജരുടെ അനുഭവങ്ങളാണ് അസോസിയേറ്റഡ് പ്രസ് പുറത്ത് കൊണ്ടുവന്നിട്ടുള്ളത്. ശ്രീലങ്കന്‍ സൈനികരാണ് ഇവരെ കൊടും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിക്കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 20 പേരുമായി നടത്തിയ അഭിമുഖത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

തമിഴ് പുലികള്‍
തമിഴ് പുലികളെ ഉന്മൂലനം ചെയ്തു എന്നാണ് ശ്രീലങ്കയുടെ അവകാശവാദം. എന്നാല്‍ തമിഴ് പുലി സംഘത്തെ പുനരുദ്ധരിപ്പിക്കാന്‍ ശ്രമം നടത്തി എന്ന് പറഞ്ഞാണ് ഇവരെ പിടികൂടി പീഡിപ്പിച്ചത്. ഇവരില്‍ പലരും മുമ്പ് എല്‍ടിടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും ആയിരുന്നു. ശ്രീലങ്കന്‍ സൈന്യത്തിനെതിരെ നേരത്തേയും ഇത്തരത്തില്‍ ഉള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ബലാത്സംഗം, ക്രൂരപീഡനം
എല്‍ടിടിഇ ബന്ധത്തിന്റെ പേരില്‍ പിടികൂടിയ ഇവരെ അതി ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയാക്കിയത് എന്ന് പറയുന്നത്. ക്രൂര മര്‍ദ്ദനങ്ങളും ഇവര്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്കാണ് ഇവര്‍ ഇരയായിട്ടുള്ളത്. മെഡിക്കല്‍ പരിശോധനകള്‍ക്കും മന:ശാസ്ത്ര പരിശോധനകള്‍ക്കും ശേഷമാണ് അസോസിയേറ്റഡ് പ്രസ് ഇവരുടെ അഭിമുഖത്തിലെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

പീഡനമുറി
തടവിലാക്കപ്പെട്ട ഒരാളുടെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. 21 ദിവസമാണ് ഇയാളെ സൈന്യം കസ്റ്റഡിയില്‍ വച്ചത്. ഒരു ചെറിയ ഇരണ്ട മുറിയില്‍ വച്ചായിരുന്നു പീഡനങ്ങള്‍. 21 ദിവസത്തിനിടെ 12 തവണ ഇയാള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ശരീരത്തില്‍ സിഗററ്റുകൊണ്ട് കുത്തി പൊള്ളിച്ചു. ഇരുമ്പുദണ്ഡുകൊണ്ട് മര്‍ദ്ദിച്ചു. തലകീഴായി കെട്ടിത്തൂക്കിയിട്ടു.

ചോര തെറിച്ച ചുമരുകള്‍
വീട്ടില്‍ നിന്ന് അഞ്ച് പേര്‍ അടങ്ങുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയ അനുഭവം ആണ് മറ്റൊരാള്‍ക്ക് പറയാനുള്ളത്. അവിടേയും പീഡനമുറി തന്നെ. ഇരുമ്പു ദണ്ഡുകളും കയറുകളും ബക്കറ്റില്‍ നിറച്ച വെള്ളവും. മുറിയുടെ ചുമരുകളില്‍ രക്തം പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു എന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. ഇയാള്‍ക്ക് മുമ്പും ഒരുപാട് പേര്‍ ആ മുറിയില്‍ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടായിരിക്കും.

നിലവിളി ശബ്ദങ്ങള്‍
നിലവിളികളുടെ ശബ്ദമായിരുന്നു തങ്ങള്‍ കേട്ടുകൊണ്ടിരുന്നത് എന്ന് വേറൊരാള്‍ പറയുന്നു. ആദ്യദിവസങ്ങളില്‍ അത് വലിയ ഞെട്ടലുണ്ടാക്കി. പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ കരച്ചിലുകള്‍ പോലും തങ്ങള്‍ക്ക് ശീലമായി മാറി എന്നാണ് വെളിപ്പെടുത്തല്‍. അത്രയേറെ ക്രൂരമായിരുന്നു അവിടത്തെ സാഹചരങ്ങള്‍.

ഇതുവരെ കാണാത്തത്ര പീഡനം
തന്റെ 40 വര്‍ഷത്തെ അനുഭവങ്ങളില്‍ ഇതുവരെ കാണാത്തത്രം ക്രൂരമാണ് ഇവര്‍ അനുഭവിച്ചത് എന്നാണ് ദക്ഷിണാഫ്രിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആയ പിയേഴ്‌സ് ഹീഗോ പറയുന്നത്. തടവില്‍ കഴിഞ്ഞിരുന്ന തമിഴ് വംശജരുടെ അഭിമുഖം തയ്യാറാക്കിയവരില്‍ ഒരാളാണ് ഇദ്ദേഹം. അത്രയും നികൃഷ്ടമായ ലൈംഗിക പീഡനങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും ആയിരുന്നു അവര്‍ വിധേയരായത് എന്ന് പിയേഴ്‌സ് പറയുന്നുണ്ട്.

രാഷ്ട്രീയ അഭയത്തിന്
തങ്ങളുടെ പേരോ, മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ഇവര്‍ ഇപ്പോഴും ഭയപ്പെടുകയാണ്. അതിന്റെ പേരില്‍ തങ്ങളുടെ കുടുംബങ്ങള്‍ വേട്ടയാടപ്പെടും എന്നാണ് ഇവര്‍ സംശയിക്കുന്നത്. യൂറോപ്പില്‍ രാഷ്ട്രീയ അഭയം തേടുകയാണ് കൊടും പീഡനങ്ങള്‍ നേരിട്ട ഈ തമിഴ് വംശജര്‍ ഇപ്പോള്‍.

ഇരുമ്പ് ദണ്ഡ് ചൂടാക്കി
ലൈംഗിക പീഡനങ്ങളെ കുറിച്ച് എല്ലാവര്‍ക്കും പറയാനുണ്ട്. എന്നാല്‍ അതിലും ഭീകരമായിരുന്നു ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പുറത്ത് വയ്ക്കുന്നത് എന്നാണ് പറയുന്നത്. ഒരിക്കല്‍ മുളകുപൊടി നിറച്ച ഒരു സഞ്ചിയില്‍ മുഖം കെട്ടിവച്ചതായും ഒരാള്‍ പറയുന്നുണ്ട്. തന്റെ ബോധം നഷ്ടപ്പെടും വരെ അവര്‍ അത് തുടര്‍ന്നുവത്രെ. അതിന് ശേഷം അവര്‍ തന്നെ ബലാത്സംഗം ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്.

പണംകൊടുത്ത് രക്ഷപ്പെട്ടു
തടവറയില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. പിതാവ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തിട്ടായിരുന്നത്രെ അവിടെ നിന്ന് മോചിപ്പിക്കപ്പെട്ടത്. അതിന് ശേഷം 10 ദിവസം ആശുപത്രിയില്‍ ചികിത്സ തേടേണ്ടിയും വന്നു. ലക്ഷക്കണക്കിന് രൂപയാണ് രക്ഷപ്പെടാന്‍ വേണ്ടി പലര്‍ക്കും ഇങ്ങനെ കൈക്കൂലിയായി മാത്രം നല്‍കേണ്ടി വരുന്നത്.

എല്ലാം നിഷേധിച്ചു
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. തങ്ങളുടെ പോലീസോ പട്ടാളമോ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്നാണ് അവരുടെ വിശദീകരണം. പക്ഷേ, അത് വിശ്വസിക്കാന്‍ സാധ്യമല്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആഭ്യന്തര യുദ്ധകാലത്തും ശ്രീലങ്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്തായാലും അസോസിയേറ്റഡ് പ്രസ് പുറത്ത് കൊണ്ടുവന്ന വിവരങ്ങളെ കുറിച്ച് അന്വേഷിക്കും എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications