യുക്രൈന്‍ നഗരം പിടിച്ചതായി റഷ്യന്‍ സൈന്യം; യുദ്ധം തുടരുന്നുവെന്ന് യുക്രൈന്‍
മോസ്‌കോ: യുക്രൈന്‍ നഗരമായ ലിസിന്‍ഷാന്‍സ്‌ക് പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം. രണ്ടുദിവസമായി നടന്ന പോരാട്ടത്തിനൊടുവിലാണ് നഗരം പിടിച്ചതെന്ന് റഷ്യ പറയുന്നു. നഗരത്തില്‍ പ്രവേശിച്ചതായും അതിനുള്ളില്‍ തമ്പടിച്ചിരിക്കുന്ന യുക്രൈന്‍ സൈന്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റഷ്യന്‍ പ്രതിരോധമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ലിസിന്‍ഷാന്‍സ്‌ക് മോചിപ്പിച്ചുവെന്നാണ് റഷ്യ വിശേഷിപ്പിച്ചത്.
റഷ്യന്‍ സൈന്യം ലിസിന്‍ഷാന്‍സ്‌ക് തെരുവുകളിലൂടെ പരേഡ് നടത്തുന്ന വിഡിയോ റഷ്യന്‍ അനുഭാവമുള്ള സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്. നഗരത്തിന്റെ ഭരണ കേന്ദ്രത്തില്‍ റഷ്യന്‍ പതാക സ്ഥാപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡന്‍ബാസ് മേഖലയിലെ തന്ത്രപ്രധാന നഗരമാണ് ലിസിന്‍ഷാന്‍സ്‌ക്.
എന്നാല്‍ ലിസിന്‍ഷാന്‍സ്‌ക് പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ അധിനിവേശസൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് യുക്രൈന്‍ പ്രതിരോധമന്ത്രിയുടെ വക്താവ് യുരി സാക് പറഞ്ഞു. നഗരത്തില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും സാഹചര്യം വളരെ മേശമാണെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഷ്യന്‍ ഗ്രാമത്തിലെ ജനവാസകേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഗ്രാമത്തില്‍ നിരവധി ബോംബുകളാണ് പതിച്ചത്. 11 ഫല്‍റ്റുകളും 39 വാഹനങ്ങളും തകര്‍ന്നു. ആക്രമണ സൈറണ്‍ കേട്ട് ജനങ്ങള്‍ സുരക്ഷിത താവളം തേടിയതിനാലാണ് ആളപായം കുറഞ്ഞത്.
പസ്മന്ത മുസ്ലിങ്ങളെ നോക്കൂ...; ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും
ഫെബ്രുവരിയില്‍ റഷ്യ അധിനിവേശം തുടങ്ങിയ ശേഷം അവരുടെ ഭാഗത്തുണ്ടാവുന്ന ഏറ്റവും കനത്ത നഷ്ടമാണിത്. ആക്രമണ വിവരം റഷ്യയാണ് പുറത്തുവിട്ടത്. റഷ്യന്‍ നഗരങ്ങളിലെ സാധാരണക്കാരുടെ താമസ സ്ഥലങ്ങള്‍ ലക്ഷ്യംവച്ചുള്ള മനപ്പൂര്‍വമായ ആക്രമണമാണിതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് ഇഗര്‍ കൊനാഷേങ്കോവ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ യുക്രൈന്റെ ഭാഗത്തുനിന്ന് പ്രതികരണം പുറത്തുവന്നിട്ടില്ല. അതിനിടെ, സ്ലോവ്യന്‍സ്‌കിലും കനത്ത പോരാട്ടമാണ് നടന്നത്. ഇവിടെയുണ്ടായ ഷെല്‍വര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരിക്കേറ്റു.