റഷ്യ-യുക്രൈന്‍ സംഘർഷം: ഇരുരാജ്യങ്ങളും ധാരണയിലേക്ക് എത്തുന്നതായി തുർക്കി
ഇസ്താംബൂള്‍: അധിനിവേശം തടയുന്നതിനുള്ള ചർച്ചകളിൽ റഷ്യയും ഉക്രെയ്നും പുരോഗതി കൈവരിച്ചതായും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് കക്ഷികളും ഒരു കരാറിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണെന്നും തുർക്കി. തുടക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. "കക്ഷികൾ ഒരു കരാറിന് അടുത്തതായി ഞങ്ങൾ കാണുന്നു." അദ്ദേഹം വ്യക്തമാക്കുന്നു. ഇരുപക്ഷവുമായി ശക്തമായ ബന്ധമുള്ള തുർക്കി മധ്യസ്ഥനായി സ്വയം നിലയുറപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി കാവുസോഗ്ലു ഈ ആഴ്ച റഷ്യയും ഉക്രെയ്നും സന്ദർശിച്ചിരുന്നു.
കഴിഞ്ഞയാഴ്ച അന്റാലിയയിൽ റഷ്യയുടെയും ഉക്രെയ്‌ന്റെയും വിദേശകാര്യ മന്ത്രിമാർ എത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളിലെയും ചർച്ചാ സംഘങ്ങളുമായി തുർക്കി ബന്ധപ്പെട്ടിരുന്നുവെങ്കിലും ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു, "ഞങ്ങൾ ഒരു സത്യസന്ധമായ മധ്യസ്ഥനും സഹായകവുമായ പങ്ക് വഹിക്കുന്നു" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തുർക്കി പ്രസിഡന്റ് റസിപ് തയ്യിബ് എർദോഗനെ ഫോണ്‍ വഴി പുടിൻ കഴിഞ്ഞ ദിവസം തങ്ങളുടെ നിർദേശങ്ങൾ അറിയിച്ചിരുന്നു. രണ്ടു വിഭാഗങ്ങളായാണ് റഷ്യയുടെ നിർദേശങ്ങൾ. ആദ്യ നാലു നിർദേശം ഉക്രയ്‌ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എർദോഗന്റെ ഔദ്യോഗിക വക്താവ് അറിയിച്ചത്. നാറ്റോയിൽ ചേരില്ലെന്നും നിഷ്‌പക്ഷത പാലിക്കുമെന്നും ഉക്രയ്‌ൻ ഉറപ്പുനൽകണമെന്നും റഷ്യ നിർദ്ദേശിക്കുന്നു. ഇക്കാര്യം നേരത്തെ തന്നെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി അംഗീകരിച്ചിരുന്നു..
ആപ്പിന്റെ അടുത്ത ലക്ഷ്യവും കോണ്‍ഗ്രസ് തട്ടകം: രാജസ്ഥാന്‍ പിടിക്കാന്‍ തന്ത്രമൊരുങ്ങുന്നു
ഉക്രയ്‌ന്റെ നിരായുധീകരണവും രാജ്യം നാസിമുക്തമാക്കണമെന്നതും റഷ്യയുടെ നിർദേശത്തിലുണ്ടെന്നാണ് സൂചന. പുടിനും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്‌ചയാണ് റഷ്യയുടെ രണ്ടാം വിഭാഗത്തില്‍പ്പെടുന്ന നിർദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. ഉക്രയ്‌ന്റെ കിഴക്കൻ മേഖലകളും ക്രിമിയയും റഷ്യയുടെ ഭാഗമായി അംഗീകരിക്കുക എന്നതാണ് ഉക്രൈന് പ്രശ്നമുള്ള പ്രധാന നിർദേശം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ മധ്യസ്ഥവഹിക്കാനാണ് തുർക്കിയുടെ ശ്രമം.
അതേസമയം റഷ്യയുടെ അധിനിവേശം കാരണം പത്ത് ദശലക്ഷം ആളുകൾ ഉക്രെയ്നിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി മേധാവി ഇന്ന് വ്യക്തമാക്കി. യുക്രൈന്റെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് വരുമിത്. "ലോകത്ത് എല്ലായിടത്തും യുദ്ധം ചെയ്യുന്നവരുടെ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്, തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായ സാധാരണക്കാർക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾ," ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി മേധാവിഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
"ഉക്രെയ്നിലെ യുദ്ധം വളരെ വിനാശകരമാണ്, 10 ദശലക്ഷം ആളുകൾ രാജ്യത്തിനകത്ത് പലായനം ചെയ്തു, അല്ലെങ്കിൽ വിദേശത്ത് അഭയാർത്ഥികളായി."-അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമാധാനത്തിനായി ആവർത്തിച്ച് അഭ്യർത്ഥിച്ച് രംഗത്ത് എത്തി. അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള "അർഥവത്തായ" ചർച്ചകൾ നടത്താന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.