യുദ്ധം രൂക്ഷമാകുന്നു; യുക്രൈനില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റു
കീവ്: യുക്രൈനില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്. കീവില്‍ നിന്ന് വരുന്നതിനിടെയാണ് വെടിയേറ്റത്. വിദ്യാര്‍ത്ഥിയെ പാതിവഴിയില്‍ തിരിച്ചുകൊണ്ടുപോയെന്നും മന്ത്രി അറിയിച്ചു. അതേസമയം ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടെയാണ് സംഭവം. ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി പോളണ്ടിന്റെ അതിര്‍ത്തിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
പരമാവധി ഒഴിപ്പിക്കലിനായി ഞങ്ങള്‍ ശ്രമിക്കുന്നു,'' പോളണ്ടിലുള്ള കേന്ദ്രമന്ത്രി വി കെ സിംഗ് പറഞ്ഞു. എല്ലാവരും കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നെന്നും യുദ്ധമുണ്ടായാല്‍, തോക്കും ബുള്ളറ്റും ആരുടെയും മതത്തെയും ദേശീയതയെയും നോക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ എം സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ (റിട്ട) വികെ സിംഗ് എന്നീ നാല് കേന്ദ്രമന്ത്രിമാരാണ് യുക്രൈനിനോട് ചേര്‍ന്നുള്ള രാജ്യങ്ങളിലെ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

യുക്രൈന്‍-റഷ്യ യുദ്ധത്തിനിടെ രണ്ട് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. രണ്ട് പേരും വിദ്യാര്‍ത്ഥികളാണ്. ചൊവ്വാഴ്ച രാവിലെ യുക്രൈനിലെ ഖാര്‍കിവ് മേഖലയില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷം രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സ്‌ട്രോക്ക് ബാധിച്ച് മരിച്ചിരുന്നു. കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ചളഗേരിയില്‍ നിന്നുള്ള നവീന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുക്രൈനിലെ ഖാര്‍കിവ് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍.

ഭക്ഷണം വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു നവീന്‍ കൊല്ലപ്പെട്ടത്. മൂന്നോ നാലോ ദിവസത്തിനകം നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കുടുംബത്തെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദന്‍ ജിന്‍ഡാല്‍ ആണ് രോഗ ബാധിതനായി മരിച്ചത്. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു ചന്ദന്‍ ജിന്‍ഡാല്‍. അസുഖബാധിതനായി വിനിത്സിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചന്ദന്‍.

മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നാണ് ചന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി കോമയില്‍ അബോധാവസ്ഥയിലായിരുന്നു ചന്ദന്‍ എന്നാണ് സഹപാഠികള്‍ അറിയിച്ചത്. അതേസമയം യുക്രെയിനില്‍ നിന്നുള്ള രണ്ട് വ്യോമസേനാ വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. രണ്ട് വിമാനങ്ങളിലായി 420 പേരാണ് ഉള്ളത്. ഇന്നും നാളെയുമായി 7,400 ലധികം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം ചെര്‍ണീവിലുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂര്‍ണമായും തകര്‍ന്നു.

ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടെന്നും 18 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, റഷ്യഷ്യ-യുക്രെയ്ന്‍ രണ്ടാംഘട്ട ചര്‍ച്ച തുടങ്ങി. ബെലറൂസ്-പോളണ്ട് അതിര്‍ത്തി നഗരമായ ബ്രസ്റ്റിലാണ് ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഒന്നാംഘട്ട ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ വീണ്ടും സമാധാനം പുനസ്ഥാപിക്കുന്നതിനായി ഒന്നിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ഖാര്‍കീവ് വിടണമെന്ന് ഇന്ത്യക്കാര്‍ക്ക് എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Recommended Video

പെസോചിന്‍, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്. പെസോചിനിലേക്ക് യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ കിട്ടാത്ത വിദ്യാര്‍ത്ഥികളോട് നടന്ന് പോകാനാണ് എംബസി പറയുന്നത്. അയ്യായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാത്രം ഖാര്‍കീവില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ കീവില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ എല്ലാ ഇന്ത്യക്കാരോടും എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇനി കീവ് നഗരത്തില്‍ ഇന്ത്യക്കാര്‍ ആരും ബാക്കിയില്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്.












Click it and Unblock the Notifications