പണം കൊയ്യാന്‍ സൗദി അറേബ്യ; ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് ബിന്‍ സല്‍മാന്‍, 5 രാജ്യങ്ങളില്‍ കമ്പനി
റിയാദ്: പുതിയ വരുമാനത്തിന് വന്‍ പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. റിയാദില്‍ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനമാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. എണ്ണ വരുമാനം ആശ്രയിച്ച് കൂടുതല്‍ കാലം മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്ന് സൗദി കരുതുന്നു.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗം കൂടിയാണ് പുതിയ പ്രഖ്യാപനം. അഞ്ച് രാജ്യങ്ങളില്‍ പ്രത്യേക കമ്പനി രൂപീകരിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഈജിപ്തില്‍ രൂപീകരിച്ച കമ്പനി വിജയകരമായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഒട്ടേറെ തൊഴില്‍ സാധ്യതകള്‍ തുറന്നിടുന്ന നീക്കമാണ് സൗദിയുടേത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വിദേശരാജ്യങ്ങളില്‍ നിരവധി കമ്പനികളിലും ഖനികളിലും സൗദി അറേബ്യയ്ക്ക് നിക്ഷേപമുണ്ട്. ഈ നിക്ഷേപത്തിന് ചുക്കാന്‍ പിടിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ്. കഴിഞ്ഞ ആഗസ്റ്റില്‍ പിഐഎഫ് ഈജിപ്തില്‍ പുതിയ കമ്പനി രൂപീകരിച്ചിരുന്നു. സൗദി ഈജിപ്ഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നായിരുന്നു പേര്.

ഇപ്പോള്‍ അഞ്ച് രാജ്യങ്ങളില്‍ കൂടി സൗദി അറേബ്യ പുതിയ കമ്പനികള്‍ രൂപീകരിച്ചിരിക്കുകയാണ്. ജോര്‍ദാന്‍, സുഡാന്‍, ഇറാഖ്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. മൂന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളും രണ്ട് ഗള്‍ഫ് രാജ്യങ്ങളുമാണ് കമ്പനി രൂപീകരിക്കാന്‍ സൗദി തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഇവിടെ കൂടുതല്‍ നിക്ഷേപം കമ്പനികള്‍ വഴി ഇറക്കും.

ഈ കമ്പനികള്‍ വഴി കോടികളുടെ നിക്ഷേപമാണ് സൗദി ലക്ഷ്യമിടുന്നത്. 9000 കോടി റിയാലിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകള്‍ പഠിച്ച ശേഷമാണ് സൗദിയുടെ നീക്കം. വിവിധ മേഖലകളില്‍ സൗദിയുടെ സാന്നിധ്യം ശക്തമാക്കുകയാണ് ചെയ്യുന്നത്. ധനവിനിയോഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗം കൂടിയാണിത്.

അടിസ്ഥാന സൗകര്യ വികസനം, റിയല്‍ എസ്‌റ്റേറ്റ്, ഖനനം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സേവനം, ഭക്ഷ്യ-കാര്‍ഷിക മേഖല, നിര്‍മാണ മേഖല, വിനിമയ സാങ്കേതിക രംഗം എന്നീ മേഖലകളിലാണ് സൗദിയുടെ അഞ്ച് കമ്പനികളും ശ്രദ്ധ പതിപ്പിക്കുക. പശ്ചിമേഷ്യയും വടക്കന്‍ ആഫ്രിക്കയും നിക്ഷേപത്തിലൂടെ വരുതിയിലാക്കുന്ന സൗദിയുടെ പദ്ധതി നിരവധി തൊഴില്‍ സാധ്യതകള്‍ തുറന്നിടും.

അതേസമയം, 100 ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങാന്‍ സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സൗദിയ വിമാന കമ്പനി തീരുമാനിച്ചു. ജര്‍മന്‍ കമ്പനിയായ ലിലിയുമില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങുക. ഇവ പ്രധാനമായും സൗദി അറേബ്യയിലെ ആഭ്യന്തര സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുക. ഒരുപക്ഷേ, ജിസിസി രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും ഈ വിമാനങ്ങള്‍ ഉപയോഗിച്ചേക്കും.

ചെറിയ വിമാനങ്ങളാണ് ജര്‍മനിയില്‍ നിന്ന് വാങ്ങുക എന്ന് സൗദിയ സിഇഒ ഇബ്രാഹിം കോശി അറിയിച്ചു. നാല് മുതല്‍ ആറ് വരെ യാത്രക്കാര്‍ക്ക് സൗദിയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിമാനമാണ് ഉദ്ദേശിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെയാകും പ്രവര്‍ത്തിക്കുക. പശ്ചിമേഷ്യയില്‍ ഇത്തരം വിമാനങ്ങള്‍ ആദ്യം ഇറക്കുന്നത് സൗദിയ ആയിരിക്കുമെന്നും സിഇഒ പറഞ്ഞു.

അതേസമയം, ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാനെത്തുന്നവരെ സൗദിയിലേക്ക് കൂടി ആകര്‍ഷിക്കുന്നതിന് വിപുലമായ പദ്ധതി ഒരുക്കിയിരിക്കുകയാണ് സൗദി. കുറഞ്ഞ ചെലവില്‍ താമസ സൗകര്യം, ദോഹയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ്, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനം എന്നിവയെല്ലാം ഉറപ്പാക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications