സൗദിയില്‍ രാജകുമാരന്‍മാര്‍ കൂട്ടത്തോടെ പുറത്തേക്ക്; പൊതുമാപ്പ് നല്‍കും, ബിന്‍ തലാലിന് കോടതിയോ?
അഴിമതിയുടെ പേരില്‍ 320 പേരെയാണ് ചോദ്യം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതില്‍ 159 പേരെ അറസ്റ്റ് ചെയ്തു വിവിധ സ്ഥലങ്ങളില്‍ ജയിലില്‍ അടച്ചു.
റിയാദ്: അഴിമതിയുടെ പേരില്‍ കൂട്ട അറസ്റ്റ് നടന്ന സൗദി അറേബ്യയില്‍ രാജകുമാരന്‍മാര്‍ക്കും വ്യവസായികള്‍ക്കും പുറത്തിറങ്ങാന്‍ വഴിതെളിയുന്നു. ഭൂരിഭാഗം പേര്‍ക്കും പൊതുമാപ്പ് നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിക്കുന്നവരെ മാത്രമേ മോചിപ്പിക്കൂ.
അല്ലാത്തവരെ നിയമപരമായി വിചാരണ ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതേസമയം, വിട്ടയക്കാന്‍ തീരുമാനിച്ചവരില്‍ ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ അല്‍ വലീദ് ബിന്‍ തലാല്‍ ഉണ്ടോ എന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്. എന്തൊക്കെയാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ച മോചന വ്യവസ്ഥകള്‍?

നിശ്ചിത ശതമാനം തിരിച്ചടക്കണം
സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് അറസ്റ്റ് ചെയ്യപ്പെട്ടവരെ ഉടന്‍ മോചിപ്പിക്കുമെന്ന് അറിയിച്ചത്. മോചനത്തിന് സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധി അംഗീകരിച്ചവരെയാണ് വിട്ടയക്കുക. അഴിമതി നടത്തിയെന്ന് കണ്ടെത്തിയ തുകയുടെ നിശ്ചിത ശതമാനം സര്‍ക്കാരിന് തിരിച്ചടയ്ക്കണമെന്നതാണ് പ്രധാന വ്യവസ്ഥ.

എല്ലാവരെയും വിട്ടയക്കുന്നില്ല
എന്നാല്‍ എല്ലാവരെയും വിട്ടയക്കുന്നില്ല. ഉപാധി അംഗീകരിച്ചവരെ മാത്രമാണ് മോചിപ്പിക്കുക. അല്ലാത്തവര്‍ക്കെതിരേ കോടതി നടപടികള്‍ തുടരും. ഭൂരിഭാഗം പേരും പണമടച്ച് മോചനം തേടുകയാണ് ചെയ്തിരിക്കുന്നതെന്നാണ് പ്രോസിക്യൂട്ടര്‍ നല്‍കുന്ന സൂചന.

അറസ്റ്റ് ചെയ്തത് 159 പേരെ മാത്രം
അഴിമതിയുടെ പേരില്‍ 320 പേരെയാണ് ചോദ്യം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതില്‍ 159 പേരെ അറസ്റ്റ് ചെയ്തു വിവിധ സ്ഥലങ്ങളില്‍ ജയിലില്‍ അടച്ചു. പ്രമുഖര്‍ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ആഡംബര ഹോട്ടലിലാണ്. ഭൂരിഭാഗം പേരും സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.

മാപ്പ് നല്‍കാനുണ്ടായ സാഹചര്യം
വ്യവസായികളുടെ കൂട്ട അറസ്റ്റ് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. സൗദിയില്‍ നിക്ഷേപം ഇറക്കുന്നതിന് നിരവധി വന്‍കിട വ്യവസായികള്‍ വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പൊതുമാപ്പ് നല്‍കി മോചിപ്പിക്കാന്‍ തീരുമാനമായത്. എന്നാല്‍ വ്യവസ്ഥ അംഗീകരിക്കാത്തവരെ വിട്ടയക്കില്ല.

കുറ്റങ്ങള്‍ ഇവ
കൈക്കൂലി, സര്‍ക്കാര്‍ കരാറുകളില്‍ തിരിമറി നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഏതെങ്കിലും വ്യക്തികള്‍ക്കെതിരേ പ്രത്യേകം ആരോപണം ഉന്നയിച്ചിട്ടില്ല. അറസ്റ്റിലായവരെ മോചിപ്പിക്കുക വഴി ലഭിക്കുന്ന പണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

100 കോടി ഡോളര്‍ നല്‍കും
അറസ്റ്റിലായവരില്‍ പ്രമുഖനായിരുന്നു അബ്ദുല്ലാ രാജാവിന്റെ മകന്‍ മയ്തിബ്. ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കഴിഞ്ഞാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. 100 കോടി ഡോളര്‍ നല്‍കിയതിനാലാണ് മയ്തിബിനെ മോചിപ്പിക്കുന്നതത്രെ.

അന്തിമ തീരുമാനം ഉടന്‍
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് കൂട്ട അറസ്റ്റ് നടത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് ചെയ്തവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുള്ള നടപടികളാണ് അറസ്റ്റിലായവര്‍ക്കെതിരേ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരുമായും ബന്ധപ്പെടാം
സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകില്ല. അവര്‍ക്ക് പൊതുമാപ്പ് നല്‍കും. അല്ലാത്തവര്‍ക്ക് കോടതിയില്‍ വിചാരണ നേരിടേണ്ടിവരും. തടവിലുള്ളവര്‍ക്കെല്ലാം ആരുമായും ബന്ധപ്പെടാനും വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനും സര്‍ക്കാര്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ആറ് മാസം വരെ തടവില്‍
സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവരെ ആറ് മാസം വരെ തടവില്‍ പാര്‍പ്പിക്കും. ഇക്കാലയളവില്‍ ഇവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കും. കോടതി വിധിയും ഈ സമയത്തിനകം വരുമെന്നാണ് കരുതുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ബിന്‍ സല്‍മാന്‍ പറഞ്ഞത്
അറസ്റ്റിലായവരെ വിട്ടയക്കുന്നത് സംബന്ധിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ചില കാര്യങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞിരുന്നു. ഒരു ശതമാനം ആളുകള്‍ മാത്രമാണ് അഴിമതി നടത്തിയിട്ടില്ല എന്ന് തെളിയിച്ചത്. നാല് ശതമാനം പേര്‍ കോടതി നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവര്‍ വ്യവസ്ഥ അംഗീകരിച്ചു കരാറുണ്ടാക്കാനും ധാരണയായെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചത്.

ബിന്‍ തലാലിന്റെ കാര്യത്തില്‍ അവ്യക്തത
അതേസമയം, ബിന്‍ തലാലിന്റെ അവസ്ഥ എന്താകുമെന്ന് ആര്‍ക്കും വ്യക്തമല്ല. അദ്ദേഹം മോചന വ്യവസ്ഥ അംഗീകരിച്ചോ, കോടതി നടപടികള്‍ക്ക് തയ്യാറായോ എന്നീ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്റെ അറസ്റ്റില്‍ ബില്‍ ഗേറ്റ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications