സൗദിയില്‍ ബാലന് വധശിക്ഷയില്ല; വിട്ടയക്കുമെന്ന് ഭരണകൂടം- റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്
റിയാദ്: സൗദി അറേബ്യയില്‍ 13കാരന് വധശിക്ഷ നല്‍കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ മുര്‍ത്തജ ഖുറൈറിസിനെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ മോചിപ്പിക്കും. 2014ലാണ് മുര്‍ത്തജ അറസ്റ്റിലായത്. വിചാരണയ്ക്ക് ശേഷം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട് നാല് വര്‍ഷം ശിക്ഷയില്‍ ഇളവ് നല്‍കുകയും ചെയ്തു.

2022ല്‍ മുര്‍തജ പുറത്തിറങ്ങുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലനെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ തള്ളി. മുര്‍തജയുടെ വധശിക്ഷ നടപ്പാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് വധശിക്ഷയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്. ഷിയാ ഭൂരിപക്ഷമുള്ള കിഴക്കന്‍ പ്രവിശ്യക്കാരനാണ് മുര്‍തജ. 2011ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഷിയാക്കള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷിയാക്കള്‍ക്കെതിരെ യാതൊരു വിവേചനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കുന്നു.
ഇറാന്‍ പിന്തുണയോടെയാണ് സൗദിയില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം നടന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗള്‍ഫ് മേഖലയില്‍ ഒട്ടേറെ ദുരൂഹമായ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് മുര്‍തജയുടെ ശിക്ഷാകാര്യത്തില്‍ വിശദീകരണവുമായി സൗദി ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications