ശ്രീലങ്കയിൽ ഇന്ധനങ്ങൾ തീർന്നു, പുതിയ സ്റ്റോക്ക് വരുന്നില്ല; അവധി പ്രഖ്യാപിച്ച് സർക്കാർ
കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുന്നു. നിലവിൽ രാജ്യത്ത് ഇന്ധനങ്ങൾ തീർന്ന നിലയിലാണ്. ഇന്ധനം പുതിയതായി ഇറക്കുമതി ചെയ്യാത്തതിനാൽ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്. തലസ്ഥാനമായ കൊളംബോയിലും പരിസരത്തുമുള്ള പല റോഡുകളും വിജനമാണ്. പൊതു ഓഫീസുകൾക്കും സ്കൂളുകൾക്കും എല്ലാം സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വിതരണക്കാർക്ക് കുടിശിക തീർത്തുകൊടുക്കാത്തതിനാൽ സർക്കാർ നടത്തുന്ന സിലോൺ പെട്രോളിയം കോർപ്പറേഷന് പുതിയ ഇന്ധന സ്റ്റോക്കുകൾക്കുള്ള ടെണ്ടറുകൾ ലഭിച്ചിട്ടില്ലെന്ന് വൈദ്യുതി- ഊർജ്ജ മന്ത്രി കാഞ്ചന വിജേശേഖര വ്യാഴാഴ്ച പറഞ്ഞു. റഷ്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളെ ഇന്ധനത്തിനായി സമീപിച്ചിട്ടുണ്ടെന്നും ഇന്ധന ഇറക്കുമതിക്കായി 500 മില്യൺ ഡോളറിന്റെ പുതിയ ക്രെഡിറ്റ് ലൈനിൽ ഇന്ത്യയിൽ നിന്നുള്ള അനുമതി പ്രതീക്ഷിക്കുന്നുണ്ടെന്നും വിജേശേഖര പറഞ്ഞു. നിലവിൽ ലങ്കയിൽ ഇന്ധനം മുതൽ മരുന്ന് വരെയുള്ള എല്ലാത്തിനും കടുത്ത ക്ഷാമം ആണ് അനുഭവപ്പെടുന്നത്. ഇതിന് പുറമെ നാൽപ്പത് ശതമാനത്തോളം വിലക്കയറ്റം, ദിവസേന പതിമൂന്ന് മണിക്കൂറോളം വൈദ്യുതി മുടക്കം, വൻ കടബാധ്യത എന്നിവ വേറെയുമുണ്ട്
കഴിഞ്ഞ കുറച്ച് മാസങ്ങളായി കലാപതുല്യമായ പ്രതിഷേധങ്ങളാണ് ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിന് ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറയുന്നത് രാജ്യത്തിന് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഏകദേശം 6 ബില്യൺ ഡോളർ സഹായം ആവശ്യമായി വേണ്ടിവരും എന്നാണ്. മറ്റ് പുതിയ ഫണ്ടിംഗ് സ്രോതസ്സുകൾ നേടുന്നതിനായി പ്രാദേശിക അധികാരികൾ ഐഎംഎഫുമായി ചർച്ചകൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പൊതു പ്രതിഷേധം, രാഷ്ട്രീയ അസ്ഥിരത, ഉയർന്ന ചരക്ക് വില, വിതരണ ശൃംഖലയിലെ അപാകതകൾ എന്നിവയാൽ തകർന്ന ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ ആദ്യ പാദത്തിൽ പ്രതീക്ഷിച്ച വളർച്ച നേടില്ല.
എസ്തര്‍... കൂള്‍ ലുക്കിലാണല്ലോ, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഈ വർഷം കൊണ്ട് മാന്ദ്യം ഒഴിവാക്കാനാവില്ല എന്നാണ് ബ്ലൂംബെർഗ് ഇക്കണോമിക്സ് പറയുന്നത്. രാജ്യത്ത് സാഹചര്യം മോശമായി തുടരുന്നതിനാൽ രാജ്യം വിടാനും നിരവധി പേർ ആലോചിക്കുന്നുണ്ട്. പാസ്‍പോർട്ട് ലഭിക്കാൻ എമിഗ്രേഷൻ ഡിപാർട്മെന്റിനു മുന്നിൽ ആളുകൾക്ക് മണിക്കൂറുകളോളം ആണ് ക്യൂ നിൽക്കുന്നത്. രണ്ടു ദിവസമായി ശ്രമിച്ചിട്ടും അപേക്ഷ നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും ആളുകൾ പറയുന്നു. പലരും രാത്രി ഉറക്കമളച്ച് ക്യൂ നിൽക്കുകയാണ്. 2022 ആദ്യ അഞ്ചുമാസത്തിനുള്ളിൽ 288,645 പാസ്‍പോർട്ടുകളാണ് ശ്രീലങ്ക അനുവദിച്ചത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 91,331പേർക്കായിരുന്നു പാസ്‍പോർട് അനുവദിച്ചിരുന്നത്.