വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം: വിമത പ്രദേശങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി സിറിയ-റഷ്യ സൈന്യം
ദമസ്‌ക്കസ്: റഷ്യന്‍ സൈന്യവും വിമതരുമായി നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ ദക്ഷിണ സിറിയയിലെ ദര്‍ആയ്‌ക്കെതിരേ ആക്രമണം ശക്തമായി. ഇടതടവില്ലാത്ത ബോംബാക്രമണമാണ് വിമത പ്രദേശങ്ങള്‍ക്കെതിരേ നടക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സിറിയ-റഷ്യ സംയുക്ത സൈന്യമാണ് വിമത പ്രദേശങ്ങള്‍ക്കെതിരേ വ്യോമാക്രമണം ശക്തമാക്കിയത്. കഴിഞ്ഞയാഴ്ച അര്‍ആക്കെതിരേ ആരംഭിച്ച ആക്രമണം വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ശമിച്ചിരുന്നുവെങ്കിലും ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശക്തിപ്പെടുത്തുകയായിരുന്നു.
സിറിയന്‍ സൈന്യം പിടിച്ചടക്കിയ പ്രദേശങ്ങളില്‍ കുടുങ്ങിയ വിമത പോരാളികള്‍ക്ക് സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ വഴിയൊരുക്കുന്നതിന്റെ മുന്നോടിയായി സിറിയ-ഇറാന്‍ സൈന്യം പ്രദേശത്ത് നിന്ന് പിന്‍വാങ്ങണമെന്ന വിമത വിഭാഗങ്ങളുടെ ആവശ്യം അംഗീകരിക്കാതിരുന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. കീഴടങ്ങിയ പ്രദേശങ്ങളിലെ വിമതരുടെ പക്കലുള്ള ആയുധങ്ങള്‍ ഒറ്റയടിക്ക് കൈമാറണമെന്ന റഷ്യന്‍ സൈന്യത്തിന്റെ ആവശ്യം വിമതരും അംഗീകരിച്ചില്ല. ഘട്ടം ഘട്ടമായി ആയുധങ്ങള്‍ കൈമാറാമെന്നാണ് അവരുടെ പക്ഷം. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് പടിഞ്ഞാറന്‍ പട്ടണമായ തഫാസ്, കിഴക്കന്‍ പ്രദേശമായ സൈദ എന്നിവിടങ്ങളിലാണ് കനത്ത വ്യോമാക്രമണം നടന്നത്. ആയിരക്കണക്കിന് മിസൈലുകളും ബോംബുകളുമാണ് പ്രദേശത്തിനു മേല്‍ പ്രയോഗിച്ചതെന്ന് യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. രാത്രി ആരംഭിച്ച ആക്രമണം നേരം പുലര്‍ന്ന ശേഷവും തുടര്‍ന്നു. സൈദയില്‍ സ്ത്രീയും നാല് കുട്ടികളുമുള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നാലെ മൂന്നു വര്‍ഷത്തിനു ശേഷം ജോര്‍ദാന്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റിന്റെ നിയന്ത്രണം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു.
ആക്രണത്തെ തുടര്‍ന്ന് പ്രദേശത്തു നിന്ന് കാല്‍ ലക്ഷത്തോളം പ്രദേശവാസികള്‍ പലായനം ചെയ്തതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍-ജോര്‍ദാന്‍ അതിര്‍ത്തിയിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്. അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കില്ലെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാല്‍ ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ജോര്‍ദാന്‍ അഭയം നല്‍കിയിരുന്നു.