ഖത്തറില്‍ അട്ടിമറിശ്രമം; അമീറിനെ രക്ഷിച്ചത് തുര്‍ക്കി സൈന്യം, ആ രാത്രി നടന്നത്... വെളിപ്പെടുത്തല്‍
ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഫോണില്‍ വിളിച്ചിരുന്നുവത്രെ.
ദോഹ/അങ്കാറ: ഖത്തറില്‍ വിദേശ ആക്രമണം തലനാരിഴക്കാണ് ഒഴിഞ്ഞുപോയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നില്‍ ഖത്തര്‍ അമീറിനെതിരായ സൗദിയുടെയും യുഎഇയുടെയും നീക്കമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ച ദിവസം രാത്രി എന്താണ് നടന്നതെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ആ ദിവസം നടന്നത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍. തുര്‍ക്കിയിലേയും ഖത്തറിലെയും ഭരണകൂടവുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് കോളമിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഖത്തര്‍ അമീറിന് എല്ലാ സഹായവും അന്ന് ചെയ്തുകൊടുത്തത് തുര്‍ക്കി സൈന്യമായിരുന്നുവത്രെ. അതിന് മുമ്പ് ചില സംഭാഷണങ്ങള്‍ നടന്നുവെന്നും കോളമിസ്റ്റ് പറയുന്നു...
ഷിയാ സംഘം ഇസ്രായേലിനടുത്ത്; ഇറാന്‍ പിന്തുണയോടെ ബോംബ് വര്‍ഷം, യുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍
രാഷ്ട്രീയ അട്ടിമറി
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിക്കാണ് അന്ന് ഖത്തര്‍ സാക്ഷിയാകേണ്ടിയിരുന്നതെന്ന് മുഹമ്മദ് അജത് എന്ന കോളമിസ്റ്റ് പറയുന്നു. യനി സഫാക്ക് എന്ന തുര്‍ക്കി പത്രത്തിലാണ് ദോഹയില്‍ ജൂണ്‍ അഞ്ചിന് നടന്ന കാര്യങ്ങള്‍ അജത് വിശദീകരിച്ചിരിക്കുന്നത്. ഖത്തറിലെയും തുര്‍ക്കിയിലെയും ഭരണകൂടങ്ങളുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണിതെന്നു അദ്ദേഹം പറയുന്നു.
തുര്‍ക്കി സൈന്യം
ഖത്തര്‍ അമീറിനെ അട്ടിമറിക്കാനായിരുന്നു അന്ന് ശ്രമം നടന്നത്. എന്നാല്‍ തുര്‍ക്കി സൈന്യം എല്ലാവിധ പിന്തുണയും ഖത്തര്‍ അമീറിന് നല്‍കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വസതിക്ക് സുരക്ഷ ഒരുക്കിയതും തുര്‍ക്കി സൈന്യമായിരുന്നുവെന്നും പത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
പുറത്തുനിന്നുള്ള ശക്തികള്‍
ഖത്തറിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അട്ടിമറിക്ക് കൂട്ടുനിന്നിരുന്നില്ല. പുറത്തുനിന്നുള്ള ശക്തികളാണ് അമീറിനെ പുറത്താക്കാന്‍ ശ്രമിച്ചത്. ഈ വിവരം തുര്‍ക്കിക്ക് ലഭിച്ച ഉടനെ ഖത്തറിലെ തുര്‍ക്കി സൈന്യത്തിന് നിര്‍ദേശങ്ങള്‍ കൈമാറികൊണ്ടിരുന്നു. അമീറിനും ഭരണകൂടത്തിനും വേണ്ട എല്ലാ സുരക്ഷയും ഒരുക്കണമെന്നായിരുന്നു നിര്‍ദേശം.
രണ്ട് കാര്യങ്ങള്‍ സംരക്ഷിക്കണം
ഖത്തറിന്റെ പരമാധികാരം സംരക്ഷിപ്പെടണം, സുരക്ഷ നിലനിര്‍ത്തണം എന്നീ രണ്ട് കാര്യങ്ങളാണ് തുര്‍ക്കിയില്‍ നിന്ന് ദോഹയിലെ സൈനിക താവളത്തിന് ലഭിച്ച നിര്‍ദേശം. ഖത്തറിനെതിരേ നാല് രാജ്യങ്ങള്‍ ഒരുമിച്ചാണ് ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചത്. ഭീകരവാദസംഘങ്ങളുമായും ഇറാനുമായും ഖത്തറിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഉപരോധം.
വസതിക്ക് പുറത്ത് വലയം തീര്‍ത്തു
ഖത്തര്‍ അമീറിനെ ഒന്നും ചെയ്യാന്‍ ശത്രുക്കള്‍ക്ക് സാധിക്കാത്ത വിധമുള്ള സുരക്ഷ തുര്‍ക്കി സൈന്യം നല്‍കിയെന്ന് ലേഖനത്തിലുണ്ട്. സൗദിയുടെയും യുഎഇയുടെയും സൈന്യത്തിന് അമീറിനെ അട്ടിമറിക്കാന്‍ സാധിക്കുമായിരുന്നില്ല. 200 തുര്‍ക്കി സൈനികരാണ് അമീറിന്റെ വസതിക്ക് പുറത്ത് നിമിഷ നേരങ്ങള്‍ കൊണ്ട് വലയം തീര്‍ത്തതെന്ന് ലേഖനത്തില്‍ പറയുന്നു.
വ്യോമ സേനാ വിമാനങ്ങള്‍
ഖത്തര്‍ അമീറിന് അപായം വരുത്താനോ അദ്ദേഹത്തെ അട്ടിമറിക്കാനോ നീക്കമുണ്ടായാല്‍ ശക്തമായി നേരിടാനും തുര്‍ക്കി സൈന്യത്തിന് നിര്‍ദേശം ലഭിച്ചിരുന്നുവത്രെ. തുര്‍ക്കി വ്യോമ സേനയുടെ വിമാനങ്ങള്‍ എന്ത് നടപടിക്കും തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വിവരങ്ങള്‍ പുറത്തുവിടുന്നതെന്നും അജത് എഴുതുന്നു.
ഖത്തര്‍ അമീര്‍ ഫോണില്‍ ബന്ധപ്പെട്ടു
ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഫോണില്‍ വിളിച്ചിരുന്നുവത്രെ. ഖത്തര്‍ പ്രതിസന്ധിയിലാണെന്നും രക്ഷിക്കണമെന്നുമായിരുന്നു അമീറിന്റെ ആവശ്യം. എന്തുവില കൊടുത്തും ഖത്തറിനൊപ്പം നില്‍ക്കുമെന്ന് ഉര്‍ദുഗാന്‍ ഉറപ്പ് നല്‍കുകയും ചെയ്തുവത്രെ.
സംഭാഷണം ഇങ്ങനെ
സൗദിയുടെയും യുഎഇയുടെയും ഭാഗത്ത് നിന്ന് തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ അമീര്‍ ഉര്‍ദുഗാനെ സംഭാഷണത്തിനിടെ അറിയിച്ചു. തുര്‍ക്കി വിഷയത്തില്‍ ഇടപെടണമെന്നും അമീര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ദോഹയിലെ തുര്‍ക്കി സൈന്യത്തിന് അങ്കാറയില്‍ നിന്ന് വിവരം കൈമാറിയത്.
3000 തുര്‍ക്കി സൈന്യം
നേരത്തെ അഞ്ഞൂറോളം തുര്‍ക്കി സൈനികരാണ് ദോഹയിലുണ്ടായിരുന്നത്. ഇപ്പോള്‍ 3000 മാക്കി എണ്ണം ഉയര്‍ത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഉര്‍ദുഗാന്‍ ഖത്തറിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വാണിജ്യ സഹകരണവും
അതിര്‍ത്തികള്‍ അടച്ചതോടെ പ്രതിസന്ധിയിലായ ഖത്തറിന് ഭക്ഷണം ആദ്യമെത്തിച്ച രാജ്യം തുര്‍ക്കിയായിരുന്നു. ഒരു വര്‍ഷം മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തര്‍-തുര്‍ക്കി കയറ്റുമതി ഇറക്കുമതി ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ദിവസവും 200ഓളം ചരക്കുവിമാനങ്ങളില്‍ ഖത്തറിലേക്ക് തുര്‍ക്കി ചരക്കുകള്‍ എത്തുന്നുണ്ട്.