യുദ്ധം യുഎഇയെയും ബാധിക്കുന്നു: ആവശ്യമായ ധാന്യങ്ങൾക്ക് മറ്റ് രാജ്യങ്ങൾ ഇനി ആശ്രയം
ദുബായ്: യുഎഇക്ക് ആവശ്യമായ ഗോതമ്പും മറ്റു ധാന്യങ്ങളും ഇതര രാജ്യങ്ങളിൽ നിന്നെത്തിക്കും. റഷ്യ - യുക്രെയ്ൻ യുദ്ധ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ, അർജന്റീന, യുഎസ് എന്നിവിടങ്ങളിൽ ധാന്യങ്ങൾ ആവിശ്യത്തിന് ഉണ്ട്. അതിനാൽ തന്നെ ധാന്യങ്ങൾക്ക് ക്ഷാമമുണ്ടാകില്ല. അടുത്ത മാസം ആദ്യം റമസാൻ ആരംഭിക്കാനിരിക്കുകയാണ്.
ഈ സാഹര്യം കണക്കിലെടുത്ത് വില വർധന തടയാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല അൽ സാലിഹ് വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ വർഷം അവസാന പാദത്തിൽ 3,238 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. ധാന്യങ്ങൾ, പാചക എണ്ണ, അരി, മാംസം തുടങ്ങിയ അടിസ്ഥാന വസ്തുക്കളുടെ വിലയിലുണ്ടാകുന്ന മാറ്റം മന്ത്രാലയം നിരീക്ഷിക്കുമെന്നും മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു. വില കൂടാതിരിക്കാൻ പ്രാദേശിക കാര്യാലയങ്ങളുമായി സഹകരിച്ച് പരിശോധന വ്യാപകമാക്കും.
ആവശ്യക്കാർ കൂടുതലുള്ള സാധനങ്ങൾക്ക് വില കൂട്ടിയാൽ കർശന നടപടിയുണ്ടാകും. സ്ഥാപനങ്ങൾക്ക് ഓഫർ പ്രഖ്യാപിക്കാനും അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുക്രൈനിലെ ദുരിതബാധിതർക്ക് യുഎഇ 50 ലക്ഷം ഡോളർ മാനുഷിക സഹായം പ്രഖ്യാപിച്ചു. യുണൈറ്റഡ് നേഷൻസിന്റെ ഹ്യുമാനിറ്റേറിയൻ ഫ്ലാഷ് അപ്പീലിനും യുക്രെയ്നിനായുള്ള റീജിയണൽ റെഫ്യൂജി റെസ്‌പോൺസ് പ്ലാനിനുമാണു സംഭാവന കൈമാറിയത്. ഇതു സംഘർഷ സാഹചര്യങ്ങളിലെ മാനുഷിക ഐക്യദാർഢ്യത്തിന് യുഎഇ നൽകുന്ന ഊന്നലിന്റെ പ്രതിഫലനമാണെന്ന് അധികൃതർ പറഞ്ഞു.
സാധാരണ ജനതയുടെ നില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ അവരിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം യുഎഇ അടിവരയിടുന്നു. യുക്രെയിനിലെ യുഎന്നിന്‍റെ മാനുഷിക പ്രവർത്തനങ്ങൾക്കു ധനസഹായം നൽകാനുള്ള അപേക്ഷ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഔദ്യോഗികമായി സമർപ്പിച്ചിരുന്നു.
അതേസമയം, യുക്രൈൻ അതിർത്തിയിൽ നിന്ന് സർക്കാർ ചാർട്ടേഡ് വിമാനത്തിൽ ഇന്ന് വിദ്യാർഥികൾ എത്തി. 167 വിമാനത്തിൽ നെടുമ്പാശ്ശേരിയിലാണ് എത്തിയത്. രാവിലെ ഡൽഹിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനം കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നനായി ഉച്ചക്ക് 1.30 ക്ക് ശേഷമാണ് തിരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെയാണ് മലയാളി വിദ്യാർഥികളുടെ സംഘം കൊച്ചിയിൽ എത്തിയത്. നെടുമ്പാശ്ശേരിയിൽ എത്തിയ വിദ്യാർഥികൾക്ക് സംസ്ഥാനത്തിന്റെ മറ്റ് ഇടങ്ങളിലേക്ക് ഉള്ള യാത്രക്കായി കെഎസ്ആർടിസി വോൾവോ ബസ്സുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, യുക്രൈനിൽ നിന്ന് ഇതുവരെ 530 മലയാളി വിദ്യാർഥികളാണ് കേരളത്തിൽ എത്തിയത്.












Click it and Unblock the Notifications