കാപ്പിറ്റോള്‍ കലാപം: ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു, സുപ്രധാന പദവികള്‍ രാജിവച്ച് ഭരണകൂടത്തിലെ പ്രമുഖര്‍
വാഷിംഗ്ടണ്‍: യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഉണ്ടായ കലാപത്തില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആക്രമണത്തിന് പിന്നാലെ യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് അസിസ്റ്റന്റ് സെക്രട്ടറി എലിനോര്‍ മക്കാന്‍സ്-കാറ്റ്‌സ് രാജി സമര്‍പ്പിച്ചു. കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ എത്തി കലാപം സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
ട്രംപ് ഭരണത്തില്‍ മാറ്റം വരുന്നതുവരെ തുടരാനുള്ള ആഗ്രഹം തനിക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം എന്റെ പദ്ധതികള്‍ പെട്ടെന്ന് മാറി കാപ്പിറ്റോൾ മന്ദിരം പെട്ടെന്ന് അക്രമാസക്തമാവുന്നത് താന്‍ കണ്ടു. ഈ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് താന്‍ വിശ്വസിക്കുന്നു. എന്റെ ഹൃദയത്തില്‍ തൊട്ട്, ഇനി എനിക്ക് തുടരാന്‍ കഴിയില്ല. അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചു- എലിനോര്‍ മക്കാന്‍സ് പറഞ്ഞു.
അതേസമയം, കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിലെ പല ഉദ്യോഗസ്തരും സ്ഥാനമൊഴിയുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ദേവോസ്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറാ മാത്യൂസ്, പ്രഥമ വനിത മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫ് സ്റ്റെഫാനി ഗ്രിഷാം, വൈറ്റ് ഹൗസിലെ സോഷ്യല്‍ സെക്രട്ടറി അന്ന ക്രിസ്റ്റീന റിക്കി നിസെറ്റ എന്നിവരും സ്ഥാനം ഒഴിയുകയാണ്.
അതേസമയം, കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അക്രമണത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരനാണ് മരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലും കാപ്പിറ്റോള്‍ മന്ദിരത്തിലും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ സ്ത്രീകള്‍ അടക്കം ഇപ്പോള്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ കാപ്പിറ്റോള്‍ പൊലീസ് മേധാവി വ്യാഴാഴ്ച്ച രാജിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പീക്കര്‍ നാന്‍സ് പെലേസിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. കലാപം നിയന്ത്രിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജി ആവശ്യപ്പെടുകയായിരുന്നു.
Recommended Video