സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; അമേരിക്ക പാലംവലിച്ചു... ഇനി എന്തും സംഭവിക്കാം...
റിയാദ്: സൗദി അറേബ്യയുടെ കരുത്ത് അമേരിക്കയാണ് എന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. സൗദി ഉള്‍പ്പെടെയുള്ള തങ്ങളുടെ സഖ്യരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനമാണ് ഇതിന് കാരണം. അമേരിക്കയുടെ സഹായമില്ലെങ്കില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോ അല്ലെങ്കില്‍ അവരെ പിന്തുണയ്ക്കുന്ന പശ്ചിമേഷ്യയിലെ സായുധ സംഘങ്ങളോ സൗദിയെ ആക്രമിച്ചേക്കാമെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം സൗദിയുമായി അമേരിക്ക കൂടുതല്‍ അടുത്തിരുന്നു.
സൗദിയുമായി വമ്പന്‍ ആയുധ കരാറിലെത്തുകയും ചെയ്തിരുന്നു. യമനിലെ ഹൂത്തി വിമതരുടെ ആക്രമണം ചെറുക്കാന്‍ സൗദിക്ക് ഒരുപരിധി വരെ സാധിക്കുന്നത് അമേരിക്ക നല്‍കിയ സൈനികോപകരണങ്ങളുടെ സഹായത്തിലാണ്. എന്നാല്‍ സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്ക ചില സൈനിക-പ്രതിരോധ സംവിധാനങ്ങള്‍ സൗദിയില്‍ നിന്ന് നീക്കിയിരിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ എപിയാണ് ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദി അറേബ്യയ്‌ക്കെതിരെ യമനിലെ ഹൂത്തികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ട്. മിസൈല്‍ ഉപയോഗിച്ചും ഡ്രോണുകള്‍ ഉപയോഗിച്ചുമാണ് ആക്രമണം. പല ആക്രമണങ്ങളും ലക്ഷ്യം കാണാതെ പോകുന്നത് അമേരിക്ക നല്‍കിയ സൈനിക ഉപകരണങ്ങളുടെ സഹായത്താലാണ്. തന്ത്രപ്രധാന മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഹൂത്തികളുടെ മിസൈല്‍ ആകാശത്ത് വച്ച് തന്നെ തകര്‍ക്കുകയാണ് ചെയ്യുക.

കഴിഞ്ഞാഴ്ച അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു വിമാനം തകരുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദമ്മാമിലേക്കും ഇതിനിടെ ഹൂത്തി മിസൈല്‍ എത്തി. ഇറാന്റെ പിന്തുണയോടെയാണ് ഹൂത്തികള്‍ സൗദിക്കെതിരെ ആക്രമണം നടത്തുന്നത് എന്നാണ് വാര്‍ത്തകള്‍. അതിനിടെയാണ് സൗദിയിലെ സൈനിക ഉപകരണങ്ങള്‍ അമേരിക്ക എടുത്തുമാറ്റിയിരിക്കുന്നത്.

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ്, പാട്രിയറ്റ് ബാറ്ററികള്‍ എന്നിവ സൗദി അറേബ്യയില്‍ നിന്ന് അമേരിക്ക എടുത്തുമാറ്റി എന്നാണ് എപി റിപ്പോര്‍ട്ട്. റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് പുറത്തുള്ള പ്രതിരോധ സംവിധാനമാണ് അമേരിക്ക എടുത്തുമാറ്റിയത്. അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്‍മാറുകയും പശ്ചിമേഷ്യയെ അമേരിക്ക വൈകാതെ കയ്യൊഴിയുമെന്ന വാര്‍ത്തകള്‍ വരികയും ചെയ്യവെയാണ് സൗദിയിലെ സംഭവങ്ങള്‍.

അറേബ്യയിലെ രാജ്യങ്ങളില്‍ ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരാണ് ക്യാമ്പ് ചെയ്യുന്നത്. ഇറാന്റെ ഭീഷണി ചെറുക്കാനെന്ന പേരിലാണ് സൈന്യത്തെ അമേരിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുന്ന നയങ്ങളില്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്കയിലാണത്രെ.

ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ എക്കാലത്തും അമേരിക്ക ഏറ്റെടുക്കില്ല എന്നതിന്റെ വ്യക്തമായ ഉദാഹരമാണ് പുതിയ മാറ്റങ്ങളെന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകനും റൈസ് സര്‍വകലാശാല ഗവേഷകനുമായ ക്രിസ്റ്റ്യന്‍ ഉള്‍റിച്ച്‌സെന്‍ പറയുന്നു. റിയാദില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയാണ് പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം. 2019ല്‍ അരാംകോ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ ശേഷം വന്‍തോതില്‍ അമേരിക്കന്‍ സൈനികര്‍ ഈ താവളത്തില്‍ ക്യാമ്പ് ചെയ്തിരുന്നു.

2019ലെ ആക്രമണത്തിന് ശേഷം ഈ മേഖലയിലെ എണ്ണ കേന്ദ്രങ്ങളെല്ലാം അമേരിക്കയുടെ സുരക്ഷയിലാണ്. താഡ് പ്രതിരോധ സംവിധാനം അന്ന് ഇവിടെ സ്ഥാപിച്ചിരുന്നു. പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തേക്കാള്‍ ശേഷിയുള്ളതാണ് താഡ്. ആക്രമണം മുന്‍കൂട്ടി അറിയാനും തിരിച്ചടി നല്‍കാനും ഈ സംവിധാനത്തിന് ശേഷിയുണ്ട്. താഡ് മിസൈല്‍ ഇപ്പോള്‍ വിമാനത്താവളത്തോട് ചേര്‍ന്ന പ്രദേശത്ത് നിന്ന് എടുത്തുമാറ്റി എന്നാണ് എപി റിപ്പോര്‍ട്ട്.

സൗദി അറേബ്യ ചൈനയുമായി കൂടുതല്‍ അടുക്കുന്നു എന്ന തോന്നല്‍ അമേരിക്കക്കുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കന്‍ സൈനിക പ്രതിരോധ സംവിധാനങ്ങള്‍ സൗദിയില്‍ നിന്ന് നീക്കുമെന്ന് വാര്‍ത്തകളും വന്നിരുന്നു. ഇപ്പോള്‍ താഡ് മാറ്റിയിരിക്കുന്നു. ഹൂത്തി ആക്രമണം ശക്തമായ ഘട്ടത്തിലുള്ള അമേരിക്കയുടെ ഈ തീരുമാനം സൗദിക്ക് കനത്ത തിരിച്ചടിയാണ് എന്നതില്‍ സംശയമില്ല.

സൗദിയുടെ കൈവശം പാട്രിയറ്റ് മിസൈലുണ്ട്. എന്നാല്‍ അവ ഒന്നിന് 30 ലക്ഷം ഡോളറിലധികം ചെലവ് വരും. ഹൂത്തികള്‍ക്കെതിരെ ഈ മിസൈല്‍ പതിവായി ഉപയോഗിക്കുന്നത് സൗദിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും. ഒരുപക്ഷേ, ഗ്രീസില്‍ നിന്ന് സൗദി അറേബ്യ പുതിയ പാട്രിയറ്റ് മിസൈല്‍ വാങ്ങിയേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടത്രെ.












Click it and Unblock the Notifications