ചൈനയുടെ ചാര ബലൂൺ വെടിവെച്ചിട്ട് യുഎസ്;അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധന നടത്തും

വാഷിംഗ്ടൺ: യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ചിട്ടു. യുദ്ധ വിമാനത്തിലെ മിസൈൽ ഉപയോഗിച്ച് സൗത്ത് കരോലിന തീരത്ത് വെച്ചാണ് ബലൂൺ വെടിവെച്ചിട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ പതിക്കുന്ന രീതിയിലായിരുന്നു നടപടി. ഇവ ശേഖരിക്കാനായി തീരസംരക്ഷണ സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബലൂൺ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധന നടത്തും.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ബലൂൺ വെടിവെച്ചിട്ടത്. ബലൂൺ വെടിവെച്ച് വീഴ്ത്താൻ അനുമതി ലഭിച്ചതോടെ അറ്റ്ലാൻ്റിക് സമുദ്രത്തിൻ്റെ 100 ചതുശ്ര കിലോമീറ്റർ പിരിധിയിലുള്ള വിൽമിംഗ്ടൺ, മർട്ടിൽ ബീച്ച്, ചാൾസ്റ്റൺ എന്നീ മൂന്ന് പ്രാദേശിക വിമാനത്താവളങ്ങളിലേക്കുള്ള സർവ്വീസുകൾ നിർത്തിവെച്ചിട്ടായിരുന്നു സൈനിക നടപടി. അതേസമയം സൈന്യത്തിന്റെ നടപടിയെ പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിച്ചു. ബലൂണുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ബൈഡൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു യുഎസിലെ മൊണ്ടാനയ്ക്ക് സമീപം ആകാശത്ത് കൂറ്റൺ ബലൂൺ കണ്ടെത്തിയത്. തുടർന്ന് ചൈനയ്ക്കെതിരെ യുഎസ് രംഗത്തെത്തുകയായിരുന്നു. യു എസിന്റെ പരമാധികാരത്തിൻമേലുള്ള കടന്ന് കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബ്ലിങ്കൻ ചൈനീസ് സന്ദർശനം മാറ്റിയിരുന്നു.
അതേസമയം ചാര വിമാനം അല്ലെന്നും കാലാവസ്ഥ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന എയർഷിപ്പാണ് അതുമെന്നുമായിരുന്നു വിഷയത്തിൽ ചൈനീസ് മന്ത്രാലയത്തിന്റെ പ്രതികരണം. ശക്തമായ കാറ്റിൽ ലക്ഷ്യം തെറ്റിയതാണെന്നും ചൈന വിശദീകരിച്ചിരുന്നു. ഏതെങ്കിലും രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും തങ്ങൾക്കെതിരെ പ്രചരണം നടത്താനുള്ള അവസരം മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും മുതലെടുക്കുകയാണെന്നും ചൈന പ്രതികരിച്ചു.
അതേസമയം ബലൂൺ വെടിവെച്ചിട്ട നടപടിയിൽ ചൈന കടുത്ത അതൃപ്തി രേഖപ്പെടുത്തി. യു എസിന്റെ നടപടി അതിരുകടന്ന പ്രതികരണമായിപോയെന്ന് ചൈന പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications