ഗള്‍ഫ് പ്രതിസന്ധി: സൗദിയുമായുള്ള ചര്‍ച്ച പൊളിച്ച് ഹൂത്തികള്‍, ചെങ്കടലില്‍ കപ്പലും ബോട്ടുകളും റാഞ്ചി
Recommended Video
റിയാദ്: സൗദി അറേബ്യയുമായുള്ള സമാധാന ചര്‍ച്ച തുടരുന്നതിനിടെ ഹൂത്തികളുടെ രഹസ്യനീക്കം പ്രശ്‌നം ഗുരുതരമാക്കുമെന്ന് സൂചന. സൗദി അറേബ്യയില്‍ നിന്നുള്ള കപ്പലും ബോട്ടുകളും ഹൂത്തികള്‍ റാഞ്ചി. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. എന്നാല്‍ ഇതില്‍ സൗദിയുടെ പതാകയാണുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒമാന്‍ കേന്ദ്രമായി സൗദിയും ഹൂത്തികളും സമാധാന ചര്‍ച്ച തുടരുന്നതിനിടെയാണ് ചെങ്കടലില്‍ എല്ലാം താളംതെറ്റിക്കുന്ന നീക്കം നടന്നത്. സംഭവത്തിന് പിന്നില്‍ മറ്റേതെങ്കിലും സായുധ സംഘങ്ങളാണോ എന്ന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും ഹൂത്തികള്‍ പിന്നീട് സ്ഥിരീകരിച്ചു. സൗദി സൈന്യം സംഭവം സ്ഥിരീകരിച്ചു. എങ്കിലും കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

സമാധാന ശ്രമത്തിനിടെ...
ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലുള്ള എണ്ണക്കിണറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കപ്പലും ബോട്ടുകളുമാണ് റാഞ്ചിയത്. കഴിഞ്ഞമാസം സൗദി അരാംകോയുടെ കേന്ദ്രത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് സമാധാന ചര്‍ച്ച തുടങ്ങിയതും ശാന്തത വന്നതും.

സൗദി സേനാ നേതാവ് പറയാത്തത്
സായുധ സംഘങ്ങളുടെ നീക്കം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് സൗദി സഖ്യസേനയുടെ വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഏത് രാജ്യത്തിന്റേതാണെന്നോ കപ്പലില്‍ എത്ര ജീവനക്കാരുണ്ടെന്നോ അല്‍ മാലികി പറഞ്ഞില്ല.

യമന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം
സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഹൂത്തികളുടെ ശ്രമമെന്ന് യമന്‍ പ്രധാനമന്ത്രി മായീന്‍ അബ്ദുല്‍ മാലിക് സഈദ് പറഞ്ഞു. ജിദ്ദയില്‍ നിന്നുള്ള കപ്പലാണ് റാഞ്ചിയതെന്ന് മറൈന്‍ ട്രാഫിക് വെബ്‌സൈറ്റ് പറയുന്നു. സൗദിയുടെ പതാകയാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും വെബ്‌സറ്റിലുണ്ട്.

ഹൂത്തികള്‍ സമ്മതിച്ചു
കപ്പല്‍ റാഞ്ചിയത് ഹൂത്തികള്‍ തന്നെയാണെന്ന് ഹൂത്തി സമിതി നേതാവ് മുഹമ്മദ് അല്‍ ഹൂത്തി പറഞ്ഞു. എന്നാല്‍ യമന്‍ തീരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് പിടികൂടിയതെന്നും അദ്ദേഹം വിശദീകരിച്ചു. യമന്‍ തീരസേന അവരുടെ ജോലിയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ദക്ഷിണ കൊറിയയുടേതാണെങ്കില്‍
എന്നാല്‍ റാഞ്ചിയെടുത്ത കപ്പല്‍ ആരുടെതാണെന്ന് ഹൂത്തി നേതാവ് പറഞ്ഞില്ല. ദക്ഷിണ കൊറിയയുടേതാണോ അതല്ല, സൗദിയുടേതാണോ എന്ന് പരിശോധിച്ചുവരികയാണെന്നും മുഹമ്മദ് അല്‍ ഹൂത്തി ട്വീറ്റ് ചെയ്തു. ദക്ഷിണ കൊറിയയുടേതാണെങ്കില്‍ നിയമ നടപടികള്‍ക്ക് ശേഷം വിട്ടയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവനക്കാര്‍ സുരക്ഷിതരാണെന്നും മുഹമ്മദ് അല്‍ ഹൂത്തി പറഞ്ഞു.

ചര്‍ച്ചകള്‍ ഒരുഭാഗത്ത്
അതേസമയം, അഞ്ച് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ ഊര്‍ജിതമാണ്. സൗദി അറേബ്യയുടെയും യമനിലെ ഹൂത്തി വിമതരുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഒമാന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍. സൗദിയുമായും യമനുമായും അതിര്‍ത്തി പങ്കിടുന്ന ഗള്‍ഫ് രാജ്യമാണ് ഒമാന്‍.

ഒമാന്റെ നിലപാട്
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൂത്തി വിമതര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് ഒമാന്റെ നിലപാട്. ഇറാന്‍ വിഷയവും സുരക്ഷയുമാണ് സൗദി അറേബ്യ പ്രധാനമായും മുന്നോട്ട് വച്ചത്. യമന്‍ തലസ്ഥാനത്തെ വിമാനത്താവളം തുറക്കുന്നതാണ് മറ്റൊരു ആവശ്യം.

വേഗത്തിലാക്കാന്‍ കാരണം
ഹൂത്തി നേതാവ് ജമാല്‍ അമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയില്‍ പങ്കാളിയായത്. യൂറോപ്യന്‍ പ്രതിനിധികളും മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നുണ്ടെന്നും ഹൂത്തികള്‍ പറഞ്ഞു. സപ്തംബറിലാണ് ഒമാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. സൗദി അരാംകോയുടെ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സമാധാന നീക്കം വേഗത്തിലാക്കുകയായിരുന്നു.

സുരക്ഷിത മേഖല സ്ഥാപിക്കുക
2016ല്‍ സൗദി സഖ്യം അടച്ചുപൂട്ടിയ യമന്‍ തലസ്ഥാനമായ സന്‍ആയിലെ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുക. യമന്‍-സൗദി അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുകയാണ് ചര്‍ച്ചയുടെ മറ്റൊരു വിഷയം. ഈ പ്രദേശം ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നാണ് സൗദിക്ക് നേരെ അവര്‍ ആക്രമണം നടത്തുന്നത്.

രണ്ടായി മാറിയ യമന്‍
സൗദിയുടെ അയല്‍രാജ്യമായ യമന്‍ വിഭജിക്കപ്പെട്ട അവസ്ഥയിലാണിപ്പോള്‍. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യം കൂടിയാണ് യമന്‍. ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ നിയന്ത്രണത്തിലാണ് തലസ്ഥാനമുള്‍പ്പെടെയുള്ള കൂടുതല്‍ പ്രദേശങ്ങള്‍. സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ചില പ്രദേശങ്ങളുണ്ട്. ഇറാനുമായി ഹൂത്തികള്‍ തുടരുന്ന ബന്ധം അവസാനിപ്പിക്കുകയും സൗദിയുടെ ലക്ഷ്യമാണ്.

സൗദി പിന്‍മാറിയാല്‍ പ്രതിസന്ധിയാകുമോ
രണ്ടാംനിര നേതാക്കളാണ് നിലവിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ധാരണയിലെത്തിയാല്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ സൗദിയുടെയും ഹൂത്തികളുടെയും പ്രധാന നേതാക്കള്‍ ചര്‍ച്ച നടത്തും. യമനില്‍ നിന്ന് സൗദി സൈന്യം പിന്‍മാറുമോ എന്നാണ് ഭയമെന്ന് യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ജബരി പറയുന്നു. സൗദി പിന്‍മാറിയാല്‍ ഹൂത്തികള്‍ വീണ്ടും ശക്തിപ്പെടും.












Click it and Unblock the Notifications