വികസന വഴിയിൽ ആറളം ഫാം: മിനി സൂപ്പർ മാർക്കറ്റ് വഴി ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക്
കണ്ണുർ: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും കാട്ടാന ശല്യം കാരണമുള്ള ഭയപ്പാടും മറികടന്നു കൊണ്ട് ആറളം ഫാം വീണ്ടും വികസന വഴിയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് ഫാമിനെ പ്രതിസന്ധിയിൽ നിന്നും കൈ പിടിച്ചുയർത്തുന്നത്. ഇതിനിടെ വടക്കേമലബാറിൽ തന്നെ ഏറ്റവും ഗുണമേൻമയുള്ള നാളികേരം ഉൽപ്പാദിപ്പിക്കുന്ന ആറളം ഫാമിന് കൈത്തുണയുമായി കോക്കനട്ട‌് കൗൺസിൽ സഹായവുമെത്തി.
കണ്ണൂരിൽ കൊവിഡ് മരണങ്ങൾ കൂടുന്നു: മൂന്ന‌് ദിവസത്തിനുള്ളിൽ നഷ്ടമായത് അഞ്ചു പേരുടെ ജീവൻ
വിത്ത് തേങ്ങയും തെങ്ങിൻതൈ നേഴ്‌സറിയും വികസിപ്പിക്കാനാണിത‌്. മൂന്ന‌് കൊല്ലംകൊണ്ട‌് കേരളത്തിൽ നാളികേര കൃഷി വ്യാപനത്തിന‌് രണ്ടര ലക്ഷം തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കും. നേഴ്‌സറി വിപുലീകരണം ആരംഭിച്ചു. ഒരു തൈക്ക‌് 150 രൂപ നിരക്കിൽ രണ്ടര ലക്ഷം തൈകൾ നാളികേര കൗൺസിൽ ഫാമിൽനിന്ന‌് വാങ്ങും. ഇതു കൂടാതെസംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കാർഷിക യന്ത്രവൽക്കരണ പദ്ധതിക്ക‌് അമ്പത‌് ശതമാനം സബ‌്സിഡിയിൽ ഫാമിൽ പുത്തൻ കൃഷിയന്ത്രങ്ങൾ സ്ഥാപിക്കും. പോളി ഫാം ഹൗസ‌് രീതിയും ഫാമിൽ നടപ്പാക്കും. പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം നാലുവർഷംകൊണ്ട‌് ആറളം ഫാമിന‌് 17.6 കോടി രൂപയുടെ സഹായമാണ് അനുവദിച്ചത്. സ‌്പെഷൽ പാക്കേജ‌് തയ്യറാക്കിയാണിത‌്. ഈയാഴ‌്ച നാലുകോടി രൂപ ശമ്പളത്തിനും മൂന്ന‌് കോടി ഫാം വികസനത്തിനും അനുവദിച്ചു. ഇതിനു പുറമെയാണ് നാളികേര കൗൺസിലിന്റെ രണ്ട‌് കോടി രൂപ വേറെയും ലഭിക്കുന്നത്.
കാർഷിക സർവകലാശാലാ ഗവേഷണവിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ 14. 56 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചത്.ഇതിന്റെ ആദ്യഘട്ടമായാണ് മൂന്ന‌് കോടി രൂപ അനുവദിച്ചത്. ജൂലൈ മുതൽ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പള ആനുകൂല്യ കുടിശ്ശിക വിതരണത്തിന‌് നാലു കോടിയും അനുവദിച്ചിട്ടുണ്ട്.
ആറളം ഫാമിനെ സ്വയം പര്യാപ്‌തമാക്കാൻ വൈവിധ്യവൽക്കരണം വേണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനെതുടർന്നാണ് ഫാം വൈവിധ്യവൽക്കരിക്കാൻ ഗവേഷകരും ശാസ‌്ത്രജ്ഞരും ചേർന്ന‌് ബഹുമുഖ പദ്ധതിക്ക‌് രൂപംനൽകിയത‌്. ഒരാഴ‌്ചക്കകം വിദഗ‌്ധ സമിതി യോഗം ചേർന്ന‌് പദ്ധതി ആരഭിക്കുമെന്ന‌് ഫാം എംഡി ബിമൽഘോഷ‌് അറിയിച്ചു.
ആറളംഫാമിൽ മൂന്നുഘട്ടമായി ഹ്രസ്വ, മധ്യ, ദീർഘകാല പദ്ധതികളാണ് നടപ്പാക്കുക. 3500 ഏക്കറിൽ കൃഷി, മൂല്യവർധിത ഉൽപ്പന്ന നിർമാണം, വിപണനം, ഫാം ടൂറിസം, വൻകിട വിത്ത് തൈ വിൽപ്പന നേഴ്‌സറി, നേഴ്‌സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം തയ്യാറാക്കൽ എന്നീ പദ്ധതികൾ മൂന്ന‌് കോടി മുടക്കി നടപ്പാക്കും.
കാടുകയറിയ മുഴുവൻ സ്ഥലത്തും പുതുതലമുറ കൃഷിക്കായി ഉപയോഗപ്പെടുത്തും. സുഭിക്ഷകേരളം പദ്ധതിയിൽ പെടുത്തി ഇത്തരം പദ്ധതികൾക്ക‌് തുടക്കമായി. ഇരിട്ടിയിൽ ഫാം ഉൽപ്പന്നങ്ങളും പച്ചക്കറികളും വിൽക്കാൻ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിക്കുന്ന മിനി സൂപ്പർ മാർക്കറ്റ‌് 16ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ‌്ഘാടനംചെയ്യുമെന്ന് എം.ഡി അറിയിച്ചു.
ഫാമിൽ ആധുനിക കൃഷി യന്ത്രവൽക്കരണ പദ്ധതി, മത്സ്യകൃഷി, വിനോദ സഞ്ചാരാധിഷ്‌ഠിത കാർഷിക പ്രവർത്തനം എന്നിവയും നടപ്പാക്കും. ഫാം ടൂറിസം പദ്ധതിക്കായി രണ്ടരക്കോടി രൂപയുടെ പ്രത്യേക നിർദേശവുമുണ്ട‌്. മേത്തരം വിത്ത് തേങ്ങ എത്തിച്ച് തൈകളും വിത്ത‌് തേങ്ങയും വിൽക്കുന്ന കേന്ദ്രമായി ഫാമിനെ മാറ്റും.