പയ്യന്നൂരും പേരാവൂരും തപാൽ വോട്ടുകളിൽ അട്ടിമറി: എൽഡിഎഫ് പ്രവർത്തകർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആരോപണം
ഇരിട്ടി: പയ്യന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തപാൽ വോട്ടിൽ ക്രമക്കേട് നടത്തിയതായി പരാതി. ഇതു സംബന്ധിച്ച് യുഡിഎഫ് നേതാക്കൾ ഇലക്ഷൻ കമ്മിഷന് പരാതി നൽകി. പയ്യന്നൂർ നിയോജക മണ്ഡലത്തില്‍ 80 വയസ് കഴിഞ്ഞവര്‍ക്കുള്ള തപാല്‍വോട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിമറി നടത്തിയതായാണ് പരാതി ഉയർന്നത്.
പാലായില്‍ ജോസ്, പുഞ്ഞാറില്‍ പിസി ജോര്‍ജിന് തോല്‍വിയോ: ജില്ലയില്‍ യുഡിഎഫിന് നഷ്ടം: 24 ന്യൂസ് സര്‍വെ
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും ബി.എല്‍.ഒവിന്റെയും സാന്നിധ്യത്തില്‍ പ്രായമായ യഥാര്‍ത്ഥ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ സി.പി.എം പ്രവര്‍ത്തകര്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പ്രദീപ്കുമാറിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായ കെ.ജയരാജാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 86 ല്‍ ക്രമനമ്പര്‍ 857 കുഞ്ഞമ്പു പൊതുവാള്‍ എന്ന വോട്ടറുടെ വോട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ ചെയ്തത്.
വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു സി.പി.എം പ്രവര്‍ത്തകര്‍ ഇതു ചെയ്യുമ്പോഴും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചതായും പരാതിയില്‍ പറയുന്നു. ബൂത്തിലെ ബി.എല്‍.ഒ ആയ സി.ഷൈലയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആരും തിരിച്ചറിയല്‍ കാര്‍ഡ് പോലും ധരിച്ചിരുന്നില്ല. ഇതും നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനില്‍ക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം.പ്രദീപ് കുമാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത സംഭവത്തിന്റെ വീഡിയോ പരിശോധിച്ചപ്പോഴും റിട്ടേണിംഗ് ഓഫിസര്‍ക്ക് കൃത്രിമം ബോധ്യപ്പെട്ടിട്ടുണ്ട്. വിഡിയോ ചിത്രീകരണം മുഴുവനായും റെക്കോര്‍ഡ് ചെയ്തില്ലെന്നും യു.ഡി.എഫിന് പരാതിയുണ്ട്. മറ്റൊരു സംഭവത്തിൽ പേരാവൂർ നിയമസഭാമണ്ഡലത്തിലെ മുണ്ടയാംപറമ്പിൽ സിപിഎം അനുഭാവിയായ ബിഎൽഒയും പ്രിസൈഡിംഗ് ഉദ്യോഗസ്ഥനും റിട്ടേണിംഗ് ഉദ്യോഗസ്ഥരും സംഘടിതമായി തപാൽവോട്ട് അട്ടിമറിക്കാൻ ശ്രമം നടത്തിയതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
യുഡിഎഫ് പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎൽഒയും ഉൾപ്പെടുന്നവർ തപാൽ വോട്ടിംഗ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ്, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ജെയ്സൺ തോമസ്, മനോജ് എം. കണ്ടത്തിൽ, മിനി വിശ്വനാഥൻ എന്നിവർ നേരിട്ടെത്തി തപാൽ വോട്ടിംഗ് അട്ടിമറിക്കാനുള്ള നീക്കം തടയുകയായിരുന്നു.
വോട്ടിംഗിനായി എത്തിയ സംഘത്തിലെ പ്രിസൈഡിംഗ് ഓഫീസർക്കും ദൃശ്യങ്ങൾ പകർത്താനെത്തിയ കാമറാമാനും മാത്രമാണ് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന റിട്ടേണിംഗ് ഓഫീസർമാരിൽ ഒരാളുടെ ഐഡന്റിറ്റി കാർഡിൽ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരാളുടെ ഐഡന്റിറ്റി കാർഡിൽ പേരോ ഫോട്ടോയോ ഉണ്ടായിരുന്നില്ല എന്നതും തപാൽ വോട്ടിംഗിൽ ക്രമക്കേട് നടത്താൻ ശ്രമിച്ചുവെന്നതിന്റെ തെളിവായി യുഡിഎഫ് ഉന്നയിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ എല്ലാ സ്ഥാനാർഥികളുടെയും ഏജന്റുമാരെ അറിയിച്ചതിനുശേഷം തപാൽ വോട്ട് ചെയ്യുവാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.നേരത്തെ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ എ.ഐ.സി.സി വക്താവ് ഉൾപ്പെടെയുള്ളവർക്ക് ഇരട്ട വോട്ടുണ്ടെന്ന തെളിവുമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തിയിരുന്നു.എന്നാൽ ഈ വോട്ടുകൾ സി.പി.എം അനുകുല ജീവനക്കാർ ചേർത്തതാണെന്നായിരുന്നു കോൺഗ്രസ് നേതാവായ കെ.സുധാകരൻ എം.പിയുടെ വിശദീകരണം