കണ്ണവം എസ്ഐയെ അക്രമിച്ച സംഭവം;സിപിഎം ഭരണത്തിൽ പൊലിസുകാർക്കു പോലും നീതി ലഭിക്കുന്നില്ലെന്ന് ബിജെപി
കണ്ണവം: സി.പി.എം ഭരണത്തിൽ പൊലിസുകാർക്ക് പോലും നീതി ലഭിക്കാത്ത അവസ്ഥയാണെന്ന് ബി.ജെ.പി.കൂത്തുപറമ്പ് ചിറ്റാരിപറമ്പ് കോട്ടയിൽ വെച്ച് കണ്ണവം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയായ ബഷീറിനെ അതിക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്‌ഐയെ അക്രമിച്ചു കൈയ്യൊടിച്ച പ്രതികളായ സിപിഎം പ്രവർത്തകരും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയവരുമായവരെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ സിപിഎം നേതൃത്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തരവാദിത്വപ്പെട്ട ഒരു ഉദ്യോഗസ്ഥൻ അക്രമിക്കപ്പെട്ടപ്പോൾ അതിനെതിരെ നടപടി സ്വീകരിച്ച കണ്ണവം സി .ഐയെ സ്ഥലം മാറ്റുകയാണ് ആഭ്യന്തര വകുപ്പ് അധികൃതർ ചെയ്തത്.
നിരവധി സിപിഎമ്മുകാരായ കൊലക്കേസ് പ്രതികളുളള കോട്ടയിൽ മേഖലയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കാലങ്ങളായി സിപിഎം നേതൃത്വമാണെന്നതാണ് സ്ഥിതി. ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്തെത്തിയ എസ്‌ഐയേ അകാരണമായി സിപിഎം സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നത്. ക്രമസമാധാനം ഉറപ്പു വരുത്തേണ്ട പോലീസിന് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് പിണറായി ഭരണത്തിൽ ജില്ലയിൽ പാർട്ടി ഗ്രാമങ്ങളിൽ ഉണ്ടായിരിക്കുന്നത്. പാർട്ടി നേതൃത്വത്തെ പേടിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ പോലും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന് നീതി നിഷേധിക്കപ്പെടുകയാണ്. പോലീസുകാരനു വേണ്ടി നിലകൊളളാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പോലും സാധിക്കുന്നില്ല. പാർട്ടി പറയുന്നതാണ് ഇവിടങ്ങളിലെ നിയമമെന്ന സ്ഥിതിയാണുളളത്, അദ്ദേഹം വിമർശിച്ചു.
Recommended Video
പരോളിലിറങ്ങി അക്രമം നടത്തിയ പാർട്ടിക്കാരെ രക്ഷപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണ് കേസന്വേഷിക്കുന്ന കണ്ണവം സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്‌പെക്ടറെ സ്ഥലം മാറ്റിയ നടപടിയെന്നും ഹരിദാസൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ചൊൽപ്പടിക്ക് നിൽക്കാത്ത ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയെന്നത് സിപിഎം നേതൃത്വത്തിന്റെ കാലങ്ങളായുളള നയമാണ്. കോട്ടയിൽ സംഭവത്തിൽ അക്രമത്തിനിരയായ പോലീസ് ഉദ്യോഗസ്ഥനെ കേസിൽ നിന്നും പിന്തിരിപ്പിക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുകയാണ്. അതു കൊണ്ടുതന്നെ കേസ് അടിയന്തിരമായി എസ്പി റാങ്കിലുളള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി ജില്ലാ ട്രഷറർ യു.ടി. ജയന്തൻ, മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് രാജൻപുതുക്കുടി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications