ഉത്സവകാലങ്ങളിൽ കലാപത്തിന് സി പി എം കോപ്പുകൂട്ടുന്നു: ബിജെപി
കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ തുടങ്ങിയ ഉത്സവകാലം അലങ്കോലപ്പെടുത്തി വ്യാപക കലാപത്തിന് സിപിഎം തയ്യാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് വാർത്താക്കുറിപ്പിൽ ആരോപിച്ചു.
സിഎഎ മുസ്ലിങ്ങള്‍ക്കൊപ്പം എസ്സി- എസ്ടിയെയും ബാധിക്കും: സിഎഎക്കെതിരെ ബിജെപി നേതാവ്
ചിലയിടങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങൾ ആര്‍എസ്എസ്-ബിജെപി പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമാണ് ജയരാജന്റെ ഈ പ്രസ്താവന. പാലക്കൂല്‍ ചിറ്റാരിപ്പറമ്പ്, ചിറക്കല്‍, മയ്യില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആസൂത്രിത ആക്രമണം നടത്തിയും പൊയിലൂര്‍ മഹാദേവ ക്ഷേത്ര കവര്‍ച്ച നടത്തിയും സിപിഎം പ്രകോപനം സൃഷ്ടിക്കുകയാണ്.
ആസൂത്രിത ആക്രമം നടത്തിക്കൊണ്ടിരിക്കെ വാദിയെ പ്രതിയാക്കുന്ന അടവുനയം സിപിഎം നേതൃത്വം അവസാനിപ്പിക്കണം. വിവിധ മത വിഭാഗങ്ങളുടെ സംരക്ഷകരാകുന്ന സിപിഎം തലശ്ശേരിയിലെ ഫസല്‍ പാനൂരിലെ നിസാര്‍, സുബൈര്‍ തുടങ്ങി നിരവധി മുസ്ലിം ചെറുപ്പക്കാരെ ഗൂഡാലോചന നടത്തിയും വിചാരണ നടത്തിയും കൊലപ്പെടുത്തിയത് ആരും മറന്നിട്ടില്ലെന്ന് ഓര്‍ക്കുന്നത് നല്ലത്. തലശ്ശേരിയില്‍ നടന്ന കലാപ സമയത്ത് ചെങ്കൊടി കെട്ടിയ കാറില്‍ സിപിഎം നേതാക്കള്‍ യാത്ര ചെയ്ത് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പ്രകാരമാണ് തലശ്ശേരി കലാപം അവസാനിച്ചത്.
ബിജെപി പ്രസിഡന്റിനെ നിശ്ചയിക്കാത്തതില്‍ ജയരാജന് വിഷമം തോന്നേണ്ട കാര്യമില്ല. നിശ്ചയിക്കുവാന്‍ ശക്തമായ നേതൃത്വവും സംവിധാനവും പാര്‍ട്ടിക്കുണ്ട്. ജയരാജന്‍ സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നം തീര്‍ത്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു..