കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂട്ടര്‍ കിണറ്റില്‍ തളളിയിട്ട കേസ്; ഒരാൾ പിടിയിൽ
തളിപറമ്പ്:കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്‌കൂട്ടര്‍ കിണറ്റിലെറിഞ്ഞ സംഭവത്തിലെ പ്രതിയെ പൊലിസ് പിടികൂടി.കീഴാറ്റൂരിലെ വാരിയമ്പത്ത് വീട്ടില്‍ അഖില്‍(31)നെയാണ് തളിപ്പറമ്പ് പൊലിസ് പിടികൂടിയത്. കേസില്‍ രണ്ട് പ്രതികള്‍ കൂടിയുണ്ടെന്നും ഇവര്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് വെളളിയാഴ്ച്ച പുലര്‍ച്ചെ കിണറ്റില്‍ തളളിയിട്ട നിലയില്‍ കണ്ടെത്തിയത്.
എട്ടുകോല്‍ ആഴത്തില്‍ വെളളമുളള കിണറ്റില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങികിടക്കുന്നതു കണ്ട് പൊലിസിനെ അറിയിക്കുകയായിരുന്നു. ളിപറമ്പില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് വെളളത്തില്‍ മുങ്ങിയ സ്‌കൂട്ടര്‍ ഖലാസികളുടെ സഹായത്തോടെ പുറത്തെടുത്തത്.

കൊട്ടാരം യു.പി സ്‌കൂളിന് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സുസൂക്കി ആക്‌സിസ് സ്‌കൂട്ടറാണ് കിണറ്റില്‍ നിന്നും പുറത്തെടുത്തത്. നേരത്തെ സ്‌കൂട്ടറിന്റെ സീറ്റുകവറുകള്‍ നശിപ്പിച്ച സംഭവത്തില്‍ സി.പി. എം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച്ച രാത്രി പെയ്ത കനത്ത മഴ കാരണം ശബ്ദമൊന്നും കേട്ടില്ലായിരുന്നുവെന്ന് പത്മനാഭന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചു അന്‍പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപറമ്പ് പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.ഡി.സി.സി ജനറല്‍സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍, തളിപറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications