തെരുവ് നായ ശല്യം പരിഹരിക്കല്‍: അടിയന്തിര യോഗം വിളിച്ച് ജില്ലാ പഞ്ചായത്ത്
തലശേരി: തലശേരി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായകള്‍ വര്‍ധിച്ചു വരികയും വഴിയാത്രക്കാരെ കടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും മേധാവികളുടെയും അടിയന്തിര യോഗം ജില്ലാ പഞ്ചായത്ത് വിളിച്ചു ചേര്‍ത്തു.
സെപ്തംബര്‍ 14 ന് പത്തരയ്ക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ മുഴുവന്‍ പഞ്ചായത്ത് ഭാരവാഹികളും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസി. പി.പി ദിവ്യ അറിയിച്ചു. ഇതിനിടെ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കാന്‍ ആളില്ലാത്തത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യാന്‍ തമിഴ്‌നാട്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികളെത്താന്‍ തയ്യാറാകാത്തതാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ വെട്ടിലാക്കുന്നത്. കൊവിഡിനു ശേഷം മടങ്ങിപ്പോയ പട്ടിപിടുത്തക്കാരില്‍ 80 ശതമാനവും മടങ്ങിവന്നിട്ടില്ല. പേപ്പട്ടിയുടെ കടിയേറ്റു കുട്ടികളടക്കമുള്ളവര്‍ ദാരുണമായി മരിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുമ്പോഴും വന്ധ്യംകരണമാണ് പോംവഴിയെന്ന നിലയിലാണ് സര്‍ക്കാര്‍ മുന്‍പോട്ടു പോകുന്നത്.
തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നത് മൃഗസ്നേഹികളുടെ പ്രതിഷേധത്തിനും ഹൈക്കോടതി ഇടപെടലിനും കാരണമാകുമെന്ന ആശങ്കയാണ് വന്ധ്യംകരണവുമായി മുന്‍പോട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെതിനു വ്യത്യസ്തമായി ബ്ളോക്ക് തലത്തില്‍ നായകളെ കൂട്ടത്തോടെ പിടികൂടി വന്ധ്യംകരണം നടത്താനാണ് പുതിയ പദ്ധതി.
ഇതനുസരിച്ചു ബ്ളോക്ക് തലത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കും. വെറ്റിനറി സര്‍ജന്‍, നാല് മൃഗപരിപാലകര്‍, തീയേറ്റര്‍ സഹായി, ശുചീകരണസഹായി, നായപിടുത്തക്കാരന്‍ എന്നിവരടങ്ങുന്നതാണ് പുതുതായി രൂപീകരിക്കുന്ന മെഡിക്കല്‍ സംഘത്തിലുണ്ടാവുക. എന്നാല്‍ ഇതിന്റെ ഭൗതിക സാഹചര്യങ്ങളൊരുക്കേണ്ടത് അതത് ബ്ളോക്കുകളാണ്.
നായകളുടെ എണ്ണമനുസരിച്ച് രണ്ടു ബ്ളോക്കുകള്‍ക്ക് ഒന്ന് വീതം ഓപറേഷന്‍ തീയേറ്ററും നായകളെ പാര്‍പ്പിക്കാനുള്ള കേന്ദ്രവും ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കോര്‍പറേഷന്‍, നഗരസഭ എന്നിവടങ്ങളില്‍ തെരുവുനായകള്‍ കൂടുതല്‍ കണ്ടുവരുന്നതിനാല്‍ വേറിട്ടു തന്നെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കണം.
ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ
ബ്ളോക്ക് തലത്തില്‍ വന്ധ്യംകരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നായപിടുത്തക്കാരന് കുനൂരിലെ വേള്‍ഡ് വെറ്റിനറി സര്‍വീസ് സെന്ററിലെത്തിച്ചു പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആള്‍ക്ഷാമമാണ് നേരിടുന്ന വെല്ലുവിളി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യത്തിന് ഫണ്ടു ചെലവഴിക്കാന്‍ തയ്യാറാകാത്തതാണ് നായപിടുത്തത്തിന് ആളെ കിട്ടാത്തതെന്നാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണകര്‍ത്താക്കള്‍ പറയുന്നത്.
നായയെ പിടിക്കുന്ന പൈസ വളരെ കുറവായതാണ് നേരത്തെ താല്‍പര്യത്തോടെ വന്നവര്‍ പോലും പിന്‍വലിയാന്‍ കാരണമായത്. വന്ധ്യംകരണ മരുന്ന് (600), ഭക്ഷണം (400), ഗതാഗതം(200), പിടികൂടല്‍ കൂലി(300) എന്നിങ്ങനെ നായ ഒന്നിന് 1500 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇതു നാമമാത്രമാണെന്നാണ് പരാതി.
ഇതിലും ഇരട്ടിയോളം ചെലവാകുമെന്നതിനാല്‍ പിടികൂടുന്ന നായകളെ ബ്ളോക്ക് തലത്തിലെ എ.ബി.സി സെന്ററിലെത്തിച്ചു ശസ്ത്രക്രിയ നടത്തി തുടര്‍ചികിത്സയും നല്‍കി പൂര്‍ണാരോഗ്യം ഉറപ്പാക്കി പഴയസ്ഥലത്തു തന്നെ തിരിച്ചുവിടുന്ന പദ്ധതി പാളിയിരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കിയ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍( എ.ബി.സി) പദ്ധതിയില്‍ നേരത്തെ നായപിടിത്തം തൊഴിലാക്കിയ നേപ്പാളികള്‍ കൊവിഡ് കാലത്ത് തിരിച്ചു പോയതിനാല്‍ ബദല്‍ മാര്‍ഗത്തിനായി നെട്ടോട്ടമോടുകയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് 17,000രൂപ ശമ്പളം നല്‍കി ഇവരെ എത്തിച്ചുവെങ്കിലും ഇത്തവണ ഈ തുകയ്ക്കും വരാന്‍ കഴിയില്ലെന്ന നിലപാടിലാണ് നേപ്പാളുകാര്‍. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം ഇവര്‍ 1703 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു. ഈ വര്‍ഷം ഇവിടെ വന്നു നായ പിടിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 25,000 രൂപയെങ്കിലും നേപ്പാളികള്‍ക്ക് നല്‍കേണ്ടി വരും. ഇതിനു പകരമായി തമിഴ്നാട്ടില്‍ നിന്നും പഴയ ശമ്പള നിരക്കില്‍ നായപിടുത്തക്കാരെ കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്. എന്നാല്‍ ഇതു ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
നിലവില്‍ ജില്ലയില്‍ പാപ്പിനിശേരിയില്‍ മാത്രമേ വന്ധ്യംകരണ കേന്ദ്രമുള്ളൂ. എന്നാല്‍ ഇതിന് ചെലവ് കൂടുന്നതിനാല്‍ ആരും സമീപിക്കാറില്ല. പടിയൂരില്‍ ഇതിനായി പ്രത്യേകം ആശുപത്രി ഒരുങ്ങുന്നുണ്ടെങ്കിലും നായപിടുത്തക്കാരെ ലഭിക്കാത്തതിനാല്‍ തുറന്നിട്ടില്ല. സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ പേവിഷബ ബോധവല്‍ക്കരണ നിര്‍മാര്‍ജ്ജന ബോധവല്‍ക്കരണ ക്യാംപയിന്‍ സംഘടിപ്പിച്ച് കൊണ്ടു ജനകീയ കൂട്ടായ്മയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം. പൊതുവിഭാഗ വികസനഫണ്ടിനൊപ്പം തനത് ഫണ്ടുപയോഗിച്ചാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എ.ബി.സി നടപ്പിലാക്കുന്നത്.












Click it and Unblock the Notifications