തളിപ്പറമ്പില്‍ കീഴാറ്റൂര്‍ ഇഫ്ക്ട്: നേതൃത്വത്തിന്റെ ധാർഷ്ട്യം, സിപി എം വോട്ടുകള്‍ ചോര്‍ന്നു!
തളിപ്പറമ്പ്: സി.പി.എമ്മിന്റെ ചെങ്കോട്ടകളിലൊന്നായ തളിപ്പറമ്പ് നിയോജകമണ്ഡലത്തിലും ഇക്കുറി പാര്‍ട്ടിക്ക് കാലിടറി. 47 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് തളിപ്പറമ്പില്‍ സി.പി.എം പിന്നോട്ട് പോകുന്നത്. കീഴാറ്റൂര്‍ സമരവും അതുമായി ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുകളും പാര്‍ട്ടി വോട്ടുകള്‍ ഗണ്യമായി ചോര്‍ത്തിയെന്നാണ് സൂചന.
സി.പി. എമ്മിനുള്ളില്‍ നിന്നുള്ള പൊട്ടിത്തെറി മുതലെടുത്ത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ 725 വോട്ടുകള്‍ക്കാണ് മുന്നിലെത്തിയത്. സുധാകരന് 81444 വോട്ടുകള്‍ കിട്ടിയപ്പോള്‍ പി.കെ ശ്രീമതിക്ക് 80719 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെയിംസ് മാത്യു 40617 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് തളിപ്പറമ്പ്.

ആന്തൂര്‍, മലപ്പട്ടം,കീഴാറ്റൂര്‍ തുടങ്ങി ഈച്ചപോലും പുറത്തുനിന്നുപാറിയെത്താത്ത പാര്‍ട്ടി കോട്ടകള്‍ ഉള്‍പ്പെട്ട മണ്ഡലമാണ് തളിപ്പറമ്പ്.കീഴാറ്റൂര്‍ നെല്‍വയല്‍നികത്തി ദേശീയ പാത നിര്‍മിക്കുന്നതിനെതിരെ കഴിഞ്ഞ കുറെക്കാലമായി വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ സമരം നടന്നുവരികയായിരുന്നു. പൂര്‍ണമായും സി.പി. എം ഗ്രാമമായ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിയ സമരം ദേശീയമാധ്യമങ്ങളുടെ വരെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ആസമരത്തെയും സമരനായകന്‍ സുരേഷ് കീഴാറ്റൂരിനെയും അടിച്ചമര്‍ത്തി ഒതുക്കാനാണ് സി.പി. എം ഒരുങ്ങിയത്. ഇതു ഒടുവില്‍ സമരപന്തല്‍ തകര്‍ക്കലിലും സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമണത്തിലും വരെ എത്തിച്ചേര്‍ന്നു. ഒരു ജനകീയ സമരം പാര്‍ട്ടി നേതൃത്വംകൈക്കാര്യം ചെയ്ത രീതിയില്‍
ഒരുവിഭാഗം അണികള്‍ക്കു തന്നെ അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ നേതൃത്വം അതൊന്നും വകവെച്ചില്ല. ഇതുകൂടാതെ കണ്ടങ്കാളി വയല്‍ നികത്തി പെട്രോളിയം സംഭരണികൊണ്ടുവരുന്ന കാര്യത്തില്‍ സി.പി. എം കാണിച്ച മര്‍ക്കടമുഷ്ടിയും പരിസ്ഥിതി പ്രവര്‍ത്തകരിലും പാര്‍ട്ടി അണികളിലും ആശങ്കപരത്തി. ഏറെക്കാലമായി നടന്നുവരുന്ന കണ്ടങ്കാളി സമരവും തെരഞ്ഞെടുപ്പില്‍ എതിര്‍വിഭാഗത്തിനു വോട്ടായി മാറി.
കണ്ണൂരിലെ തുരുത്തിയില്‍ ദളിത് വിഭാഗം നടത്തുന്ന ദേശീയപാതാവിരുദ്ധസമരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ പിന്‍തുണ പ്രഖ്യാപിച്ചതോടെ കണ്ടങ്കാളി സമരക്കാര്‍ക്കും രഹസ്യമായി പിന്‍തുണനല്‍കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തയ്യാറായി. ഇതോടെ ഭൂമി നഷ്ടപ്പെടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ സി.പി. എമ്മിനെ വിട്ട് ഇക്കുറി കോണ്‍ഗ്രസിനു വോട്ടുചെയ്തു. തളിപ്പറമ്പ് മണ്ഡലത്തിന്റെ ചരിത്രമെടുത്താല്‍
1972 ല്‍ മാത്രമാണ് കോണ്‍ഗ്രസിലെ സി.പി ഗോവിന്ദന്‍ നായര്‍ ഇവിടെ നിന്നും വിജയിച്ചത്. ആ വിജയത്തിനു ശേഷം ഇന്നേവരെ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസോ യു.ഡി.എഫോ തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയില്ല. 1986 ല്‍ എം.വി രാഘവന്റെ നേതൃത്വത്തില്‍ സി.എം.പി രൂപീകരിച്ചിട്ട് തൊട്ടു നടന്ന തെരഞ്ഞെടുപ്പില്‍ 1987 ല്‍ സി.പി മൂസാന്‍കുട്ടി യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചപ്പോള്‍ തോറ്റത് 2000ല്‍ താഴെ വോട്ടുകള്‍ക്കാണ്. അന്നു ജയിച്ചത് കെ.കെ.എന്‍ പരിയാരമാണ്.
ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.എം.പിയിലെ പി.ബാലന്‍ മാസ്റ്റര്‍ പച്ചേനി കുഞ്ഞിരാമനോടാണ് തോറ്റത് അതും വെറും 1500 ഓളം വോട്ടുകള്‍ക്കായിരുന്നു തോല്‍വി. ഇതൊഴിച്ചു നടന്ന തെരഞ്ഞെടുപ്പിലൊക്കെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വന്‍ ഭൂരിപക്ഷമുണ്ടായിരുന്ന തളിപ്പറമ്പില്‍ സി.പി.എമ്മിന് കാലിടറിയത് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തെ അക്ഷരാത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications